അധാര്‍മികത വര്‍ധിച്ചാല്‍ പ്രകൃതിദുരന്തങ്ങളെ പ്രതീക്ഷിക്കുക : സൈനുല്‍ ഉലമ


കോഴിക്കോട്: സമൂഹത്തില്‍ അധാര്‍മികതയും അരാജകത്വവും വര്‍ധിച്ചാല്‍ പ്രകൃതിദുരന്തങ്ങളെ പ്രതീക്ഷിക്കാമെന്ന് സമസ്തകേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച റഹ്മത്തുല്ല ഖാസിമിയുടെ 10ാമത് റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഗള്‍ഫ് ജീവിതം കത്തുപാട്ടിനുമപ്പുറം' എന്ന വിഷയത്തില്‍ മുത്തേടം  റഹ്മത്തുല്ലാ ഖാസിമി പ്രഭാഷണം നടത്തി. സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
ആദ്യദിവസത്തെ പ്രഭാഷണ വി.സി.ഡി മുഹമ്മദലി മുസ്‌ലിയാര്‍ പേരാമ്പ്രക്ക് നല്‍കി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഈവര്‍ഷത്തെ അഫ്ദലുല്‍ ഉലമ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ കടമേരി റഹ്മാനിയ്യ വിദ്യാര്‍ഥി അഹമ്മദ്‌കോയ കൊടുവള്ളിക്ക് റഹ്മാനീസ് അസോസിയേഷന്‍ ഖത്തര്‍  ചാപ്റ്റര്‍  ഏര്‍പ്പെടുത്തിയ അവാര്‍ഡ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സമ്മാനിച്ചു. സ്വാഗതസംഘം ട്രഷറര്‍ കെ.പി. കോയ സ്വാഗതവും സെയ്ത് ഇബ്രാഹിം കാരപ്പറമ്പ് നന്ദിയും പറഞ്ഞു. "ക്യാന്‍സര്‍ : രോഗമോ ശിക്ഷയോ?" എന്ന വിഷയത്തില്‍ നടക്കുന്ന ഇന്നത്തെ പ്രഭാഷണം എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. പങ്കെടുക്കും.