ബംഗാള്‍ മുസ്‌ലിംകള്‍ വൈജ്ഞാനിക പാര്‍ശ്വവല്‍ക്കരണത്തിന്റെ ഇരകള്‍: ഷഹിന്‍ഷാ ജഹാംഗീര്‍

തിരൂരങ്ങാടി: രാഷ്‌ട്രീയ-വൈജ്ഞാനിക രംഗങ്ങളിലെ പാര്‍ശ്വവല്‍ക്കരണത്തിന്റെ ഇരകളാണ്‌ ബംഗാള്‍ മുസ്‌ലിംകളെന്ന്‌ പശ്ചിമ ബംഗാള്‍ സംസ്ഥാന മുസ്‌ലിം ലീഗ്‌ പ്രസിഡന്റ്‌ ഷഹിന്‍ഷാ ജഹാംഗീര്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന `മീറ്റ്‌ ദ ലീഡേഴ്‌സ്‌’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ പോലും തങ്ങളെ പിറകോട്ടു വലിക്കാന്‍ ചിലര്‍ കച്ചകെട്ടിയിരിക്കുകയാണ്‌. മുസ്‌ലിം നാമത്തിലോ ചിഹ്നത്തിലോ സമൂഹത്തിലേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ബംഗാളിലെ മുസ്‌ലിം ന്യൂനപക്ഷ ജനത. താടിയും തൊപ്പിയും വെച്ചതിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അവര്‍ അകറ്റി നിര്‍ത്തപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ മുസ്‌ലിംകളിലാണ്‌ തങ്ങളുടെ പ്രതീക്ഷ. മത-ഭൗതിക വിദ്യകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള ദാറുല്‍ ഹുദാ മാതൃകയാണ്‌ ബംഗാള്‍ മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നത്‌. പുതിയ കാലത്തോട്‌ സംവദിക്കാന്‍ കഴിയുന്ന തലമുറ വളര്‍ന്നു വരണമെങ്കില്‍ ഈ രീതി സ്വീകരിക്കേണ്ടത്‌ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. കെ.എം സൈതലവി ഹാജി അധ്യക്ഷത വഹിച്ചു. ഡോ. യു.വി.കെ മുഹമ്മദ്‌, യു.ശാഫി ഹാജി, ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജി, അബൂബക്കര്‍ ചാവക്കാട്‌, ബശീര്‍ ഹാജി ഓമച്ചപ്പുഴ, പി.എം മൗലവി അച്ചനമ്പലം എന്നിവര്‍ സംബന്ധിച്ചു.