ഹജ്ജ് 2011: മാര്‍ഗരേഖ തയ്യാറായി

കൊണ്ടോട്ടി : 2011ല്‍ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മാര്‍ഗരേഖയായി. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഹജ്ജ് സെക്രട്ടറിമാരും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും പങ്കെടുത്ത യോഗത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. കേരളത്തില്‍ ഹജ്ജിനുള്ള നറുക്കെടുപ്പ് സംസ്ഥാന തലത്തിലായിരിക്കും നടക്കുക. ചില സംസ്ഥാനങ്ങളില്‍ ജില്ലാതലത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് സംസ്ഥാനതലത്തിലാക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഹജ്ജിന് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്ക് ഇത്തവണ അവസരം ലഭിക്കും. ഒരു അപേക്ഷ നല്‍കിയാല്‍ മതി. നേരത്തെ നറുക്കെടുപ്പിന് മുമ്പും ശേഷവുമായി രണ്ട് അപേക്ഷ നല്‍കണമായിരുന്നു. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതിന്റെ സ്ലിപ്പ്, പാസ്‌പോര്‍ട്ട് നമ്പര്‍ ഇവയിലേതെങ്കിലുമൊന്ന് അപേക്ഷയ്‌ക്കൊപ്പം നിര്‍ബന്ധമായും നല്‍കണം. അപേക്ഷകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മാത്രമായിരിക്കും സ്വീകരിക്കുക. അപേക്ഷയുടെ കൂടെ കാന്‍സല്‍ ചെയ്ത ചെക്ക്‌ലീഫ് നല്‍കണമെന്ന നിബന്ധന നിര്‍ബന്ധമാക്കിയിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ അപേക്ഷ സ്വീകരിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അബൂബക്കര്‍ ചേങ്ങാട് പറഞ്ഞു.

യോഗത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം അവലോകനംചെയ്തു. പരാതിരഹിതമായും പ്രശ്‌നങ്ങളില്ലാതെയും സംസ്ഥാനത്ത് ഹജ്ജ് സര്‍വീസ് നടന്നതായി യോഗം വിലയിരുത്തി. ഹജ്ജ് സര്‍വീസ് നടത്തിയ വിമാന കമ്പനി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ഹജ്ജ്കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി സി.ഇ.ഒ. മുഖ്ദം, പേഴ്‌സണല്‍ സെക്രട്ടറി എം.എ. ഖാന്‍, അബൂബക്കര്‍ ചേങ്ങാട് തുടങ്ങിയവരും പങ്കെടുത്തു.