മമ്പുറം സ്വലാത്തിന് രണ്ട് നൂറ്റാണ്ടിന്റെ പഴക്കം

മമ്പുറം മഖാമില്‍ വ്യാഴാഴ്ച്ചകള്‍ തോറും നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസിനു രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മലബാറിലെ വിശ്വാസികളുടെ പ്രധാന ആത്മീയ സംഗമങ്ങളില്‍ ഒന്നു കൂടിയാണ് ഈ സ്വലാത്ത് സദസ്സ്. മമ്പുറം തങ്ങളുടെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ മരണാനന്തരം മമ്പുറം തങ്ങള്‍ തന്നെ തുടങ്ങി വെച്ച സ്വലാത്ത് മജ്‌ലിസ് ഇന്നുവരെ മുടങ്ങിയിട്ടില്ലെന്നതാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. നേര്‍ച്ചയോടനുബന്ധിച്ചുള്ള സ്വലാത്ത് മജ്‌ലിസായതിനാല്‍ വൈകുന്നേരത്തോടെ തന്നെ മഖാമും പരിസരവും വിശ്വാസികളാല്‍ നിബിഢമാകും.
മലബാറിന്റെ വിവിധ ദിക്കുകളില്‍ നിന്ന് വിശ്വാസികള്‍ ഒഴുകിയെത്തുന്നതിനാല്‍ തന്നെ വിശ്വാസികളെ നിയന്ത്രിക്കാനും ഗാതാഗതക്കുരുക്ക് ഒഴിവാക്കാനും വളണ്ടിയര്‍മാര്‍ക്ക് കൂടുതല്‍ പ്രയാസപ്പെടാതെ കാര്യങ്ങള്‍ നിയന്ത്ര വിധേയമാക്കാന്‍ പുതിയ പാലം ഏറെ സഹായമാകും.
ഇന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
- Mamburam Andunercha