ആത്മീയചൂഷണത്തിന്നെതിരില്‍ നടപടി വേണം : SYS

ചേളാരി : നിരപരാധികളായ വിശ്വാസികളെ ചൂഷണം ചെയ്‌തു ധന ലാഭമുണ്ടാക്കുന്നവര്‍ക്കും കേന്ദ്രങ്ങള്‍ക്കുമെതിരില്‍ ബന്ധപ്പെട്ട സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ ഫൈസി മുക്കം, പിണങ്ങോട്‌ അബൂബക്കര്‍, ഹാജി.കെ.മമ്മദ്‌ ഫൈസി, പി.പി.മുഹമ്മദ്‌ ഫൈസി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ.എ.റഹ്‌മാന്‍ ഫൈസി എന്നിവര്‍ ആവശ്യപ്പെട്ടു.
വ്യാജകേശവും ശേഷിപ്പുകളും അവതരിപ്പിച്ചു പണമുണ്ടാക്കി മ്യൂസിയങ്ങളും ടൂറിസ്റ്റ്‌ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും സ്വിമ്മിംഗ്‌ പൂളുകള്‍, ഹോട്ടല്‍ സമുഛയങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചു കേരളത്തിലെ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആത്മീയത ഉപകരണമാക്കുന്നവര്‍ മാപ്പും ഭരണഘടനാപരിരക്ഷയും അര്‍ഹിക്കുന്നില്ല.
മതത്തെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ സദ്‌വിചാരങ്ങള്‍ തകര്‍ക്കാനും ഭാവിയില്‍ മതവിശ്വാസത്തില്‍ നിന്ന്‌ ജനപഥങ്ങളെ അകറ്റാനും ഇത്തരം നപടികള്‍ കാരണമാവും. സോവിയറ്റ്‌ യൂണിയനില്‍ സമാനമായ നീക്കങ്ങള്‍ ചില കപട ആത്മീയ നേതാക്കള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ നടപ്പില്‍വരുത്തിയത്‌ കേരളത്തില്‍ ചിലര്‍ കടം കൊള്ളുകയാണ്‌.
ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരില്‍ വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള കുറ്റും ചുമത്തി നടപടികള്‍ കൈകൊള്ളണം. കുറ്റിപ്പുറത്തെ നൂര്‍മൗലവി (ഓള്‍ ഇന്ത്യാ സുന്നി എ.പി.വിഭാഗം ഓര്‍ഗനൈസര്‍) ഇത്തരം തട്ടിപ്പിന്‌ ആത്മീയ മുഖം ഉപയോഗപ്പെടുത്തിയപ്പോള്‍ പോലീസ്‌ സസ്‌ക്രിയരായിരുന്നുവെങ്കില്‍ നിരവധി പാവങ്ങള്‍ ദുരന്തത്തില്‍പെടുമായിരുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും രാഷ്‌ട്രീയ സാംസ്‌ക്കാരിക സംഘടനകളും ജാഗ്രത കാണിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.