25 ലക്ഷം വിശ്വാസികളുടെ സംഗമത്തോടെ സമസ്ത സമ്മേളനം ഇന്ന് സമാപിക്കും

ചാനലുകളിലും കെ.ഐ.സി.ആറിലും തല്‍സമയ സംപ്രേഷണം
വാഹനങ്ങള്‍ക്ക് ട്രാഫിക് പോലീസിന്‍റെ കര്‍ശന നിയന്ത്രണം

കൂരിയാട് (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സത്യ സാക്ഷികളാകാനുള്ള ആഹ്വാനവുമായി കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷിക ചതുര്‍ദിന മഹാസമ്മേളനം ചുരുങ്ങിയത് 25 ലക്ഷം വിശ്വാസികളുടെ മഹാ സംഗമത്തോടെ ഇന്ന് സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പരലക്ഷങ്ങള്‍ സമാപന സംഗമത്തിന് സാക്ഷികളാവും.ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേരെ ഉള്‍കൊള്ളിക്കുന്ന സമാപന സമ്മേളന നഗരിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 
ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ പ്രസക്തിയും ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിമിന്റെ കടമയും യഥാര്‍ഥ ഇസ്‌ലാമിനെ ഉള്‍കൊണ്ട സമസ്തയുടെ പ്രവര്‍ത്തനങ്ങളുമടക്കം പന്ത്രണ്ടോളം കാലിക പ്രസക്തമായ വിഷയങ്ങളാണ് നാല് ദിവസങ്ങ ളിലായി സമ്മേളന നഗരിയില്‍ ചര്‍ച്ചക്ക് വിധേയമായത്. മുപ്പതിനായിരം സ്ഥിരം പ്രതിനിധി കളായിരുന്നു ചര്‍ച്ചയില്‍ പങ്കാളികളായത്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ചിന്തകരും പ്രഭാഷകരും വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു.
സമ്മേളന നഗരിയില്‍ ഇന്ന് രാവിലെ മുതല്‍ രണ്ടു വേദികളിലായി മുഅല്ലിം സംഗമം, പ്രവാസി സംഗമം, ദേശീയ വിദ്യാര്‍ത്ഥി സംഗമം, ദഅ്‌വാ നവലോക സാധ്യതകള്‍, സിവില്‍ സര്‍വ്വീസ് സാധ്യതകള്‍, കുരുന്നുകൂട്ടം, എംപ്ലോയ്‌സ് മീറ്റ്, കന്നട, അറബി, തമിഴ് ഭാഷാ സംഗമങ്ങള്‍ അരങ്ങേറും.
വൈകിട്ട് ഏഴിന് ആരംഭിക്കുന്ന സമാപന മഹാസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.. യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമിയാണ് മുഖ്യാതിഥി..
കോട്ടുമല ടി.എം ബാപ്പുമുസ്ലിയാര്‍, പാറന്നൂര്‍ പി,.പി. ഇബ്രാഹീം മുസ്‌ലിയാര്‍, കേന്ദ്ര മാനവ വിഭവശേഷി സഹ മന്ത്രി ഇ. അഹമ്മദ്, സംസ്ഥാന ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, പത്മശ്രീ എം.എ യൂസുഫ് അലി, ടി.കെ.എം ബാവ മുസ്‌ലിയാര്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, എം.എ. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്ദുസ്സമദ് പൂകോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മുത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഞായറാഴ്ച രാത്രി ഏഴ് മുതല്‍ 11 മണി വരെ ദര്‍ശന ടി.വിയിലും 10.30 മുതല്‍ 11 മണി വരെയും 11.30 മുതല്‍ 12 മണി വരെയും പീപ്പിള്‍ ചാനലിലും സംപ്രേഷണം ചെയ്യും. എസ്.കെ.എസ്.എസ്.എഫിന്റെ ഐ.ടി സെല്ലിനു കീഴിലുള്ള കേരള ഇസ്‌ലാമിക് ക്ലാസ് റൂമില്‍ ബൈലെക്‌സ് മെസഞ്ചറിലൂടെ മുഴുവന്‍ പരിപാടികളും തുടര്‍ന്ന് ചര്‍ച്ചകളും ലൈവായി നടക്കുന്നുണ്ട്. ഇതിന്‍റെ തല്‍സമയ പ്രക്ഷേപണം 24 മണിക്കൂറും ഇന്റര്‍നെറ്റ്‌ റേഡിയോ വഴി മൊബൈലിലും ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമ്മേളനതിലെക്കുള്ള കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ വാഹനത്തിരക്ക് നിയന്ദ്രിക്കാന്‍ തന്നെ, നന്നെ പാടുപെട്ട  ട്രാഫിക്‌ പോലീസ് വിഭാഗം  സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെ ടുത്തി:കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തലപ്പാറ വഴി കൊളപ്പുറത്ത് ആളെ ഇറക്കി സമീപത്തെ മൈതാനിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചങ്കുവെട്ടി കോഴിച്ചെന വഴി കാച്ചടിയില്‍ (കക്കാട് ജംഗ്ഷന് മുമ്പ്) പാര്‍ക്ക് ചെയ്യേണ്ട താണ്. പരപ്പനങ്ങാടി ഭാഗത്ത് നിന്നുവരുന്നവ ചെമ്മാട്, തലപ്പാറ വഴി കൊളപ്പുറത്ത് ആളെ ഇറക്കി മൈതാനിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വേങ്ങര വഴി മണ്ണില്‍പിലാക്കല്‍ ആളെ ഇറക്കി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

'സാക്ഷ്യം 2012' ഇന്ന് ഒരു മണി വരെ

സാക്ഷ്യം പ്രദര്‍ശനം കാണാനെതിയരവുടെ  നീണ്ട നിര റോഡിലെത്തിയപ്പോള്‍ 
കൂരിയാട്: സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ 20ാം തിയ്യതി മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന 'സാക്ഷ്യം 2012' ഇന്ന് ഉച്ചക്ക് ഒരു മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് എക്‌സിബിഷന്‍ ജനറല്‍ കണ്‍വീനര്‍ eസി.എം കുട്ടി സഖാഫി അറിയിച്ചു.