കാന്തപുരം കേശം കത്തിച്ച് ആധികാരികത തെളിയിക്കണം

മലപ്പുറം : സി.പി.എം. സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയനെ പോലെ മത വിശ്വാസികളല്ലാത്ത സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങള്‍ക്ക് പോലും വിമര്‍ശിക്കാനവസരം നല്‍കും വിധം പ്രവാചകനെ ദുരുപയോഗം ചെയ്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ സമുദായത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ഇത്തരം നടപടികളില്‍ നിന്നും പിന്‍തിരിയണമെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവും മുസ്തഫ മുണ്ടുപാറയും ആവശ്യപ്പെട്ടു. യാതൊടു അടിസ്ഥാനവുമില്ലാത്ത ഒരു വസ്തു സമൂഹത്തില്‍ കൊണ്ടുവന്ന് അത് പ്രവാചക കേശമാണെന്ന് അവകാശപ്പെടുക വഴി ഇസ്‍ലാമിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനാണ് കാന്തപുരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മതത്തിന്‍റെ വിശ്വാസ പ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും സുതാര്യമാണെന്നിരിക്കെ ആരുടെയെങ്കിലും അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങളെ ഭയക്കേണ്ട കാര്യം മുസ്‍ലിംകള്‍ക്കില്ല. പ്രവാചക കേശം ഉള്‍പ്പെടെ ഏത് മുടിയും കത്തുമെന്ന ഭൗതിക വാദിയായ പിണറായി വിജയന്‍റെ അഭിപ്രായ പ്രകടനം ശരിയല്ല. പ്രവാചക കേശമാണെങ്കില്‍ കത്തില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചരിത്രത്തില്‍ പലതവണ ഈ പരീക്ഷണം നടത്തി ഇക്കാര്യം ബോധ്യപ്പെട്ടതാണ്. തന്‍റെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന കേശത്തിന്‍റെ ആധികാരികത പൊതു സമൂഹത്തിലെ വ്യക്തിത്വങ്ങള്‍ പോലും ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അവ കത്തിച്ചു പരീക്ഷണത്തിന് വിധേയമാക്കി പ്രവാചകന്‍റെ അമാനുഷികത ബോധ്യപ്പെടുത്താന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്താന്‍ കാന്തപുരം തയ്യാറാവുകയാണ് വേണ്ടത്. പ്രവാചക നിയോഗ കാലഘട്ടത്തില്‍ ശത്രു സമൂഹം പ്രവാചകത്വത്തിന്‍റെ തെളിവ് ആവശ്യപ്പെട്ടപ്പോള്‍ ചന്ദ്രനെ പിളര്‍ത്തി കാണിച്ചു കൊടുത്ത സംഭവം ഇസ്‍ലാമിക ചരിത്രത്തില്‍ പ്രത്യേകം പ്രസ്താവിച്ച കാര്യം അവര്‍ ഓര്‍മ്മപ്പെടുത്തി.