 |
| വ്യാജ കേശം |
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെതെന്ന പേരില്‍ കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിക്കുന്ന വിവാദ കേശം വ്യാജമാണെന്ന് കാന്തപുരം വിഭാഗത്തിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ ട്ടിന്റെ കൂടുതൽ വീഡിയോകൽ പുറത്ത് വിട്ടു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതിനെ തിരുകേശമെന്ന പേരില്‍ പ്രചരിപ്പിക്കാനും അത് സൂക്ഷിക്കാന്‍ നാല്‍പത് കോടി രൂപയുടെ പള്ളി നിര്‍മ്മിക്കുമെന്ന് പറഞ്ഞ് പണം സ്വരൂപിക്കുകയും കേശം മുക്കിയ വെള്ളം വ്യാപകമായി വിതരണം ചെയ്‌തതും വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന്റെ ആധികാരികത ചോദ്യം ചെയ്‌ത് വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നതോടെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പ്രചാരണങ്ങളില്‍ നിന്നും കാന്തപുരവും കൂട്ടരും പിന്‍വാങ്ങുകയായിരുന്നു.
തിരുകേശസൂക്ഷിപ്പിനൊരുത്തമകേന്ദ്രമെന്ന പേരില്‍ ശഅ്‌റെ മുബാറക് മസ്‌ജിദ് ഒന്നര വര്‍ഷം മുമ്പ് ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും 2012 മാര്‍ച്ചില്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുകയും കേശത്തിന്റെ ആധികാരികത ബോധ്യപ്പെടുത്താനുള്ള പ്രചാരണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ പ്രഭാഷകരും എഴുത്തുകാരുമടങ്ങുന്ന സംഘം കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്‌തവരുടെ ആരോപണങ്ങള്‍ പരിശോധിക്കാനുള്ള ഉദ്യമത്തിന് തുടക്കമിട്ടത്. കാന്തപുരം വിഭാഗത്തിന്റെ പണ്ഡിത സഭയോ മറ്റു കീഴ്‌ഘടകങ്ങളോ തിരുകേശമെന്ന് ഇതിനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതും ഈ വിഭാഗത്തിന്റെ അന്വേഷണത്തിന് പ്രേരകമായിട്ടുണ്ട്.
കാന്തപുരം വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ് റൂമിലെ പ്രഭാഷകനും കാന്തപുരം ഉള്‍പ്പെടെയുള്ളവരുടെ സന്തത സഹചാരിയുമായ ജിഷാന്‍ മാഹിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. മര്‍കസിലേക്ക് വിവാദ കേശം എത്തിച്ചത് മുതല്‍ ഇതുമായി ബന്ധപ്പെട്ട ഓരോരുത്തരോടും ഫോണ്‍ സംഭാഷണത്തിലൂടെ വസ്‌തുതകള്‍ ചികഞ്ഞന്വേഷിക്കുകയും വ്യക്തിബന്ധം മുന്‍നിര്‍ത്തി തുറന്ന് പറഞ്ഞ ഇവരുടെ വിശദീകരണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്‌തുമാണ് ജിഷാന്‍ തെളിവുകള്‍ സമ്പാദിച്ചത്. കൂടാതെ കാന്തപുരത്തിന് കേശം നല്‍കിയ മുംബെയിലെ ഇഖ്‌ബാല്‍ ജാലിയാ വാലയെ നേരില്‍ സന്ദര്‍ശിക്കുകയും അവിടത്തെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു. അന്വേഷണത്തിലൂടെ ജിഷാന്‍ മാഹി പുറത്തുവിട്ട വിവരങ്ങള്‍:
 |
| ജിഷാന്‍ മാഹി |
1. കാന്തപുരത്തിന് കേശം നല്‍കിയ മുംബൈയിലെ ഇഖ്‌ബാല്‍ ജാലിയാവാല ശുദ്ധ തട്ടിപ്പുകാരനാണ്. പ്രവാചകന്റെയും മറ്റു ചരിത്രപുരുഷന്‍മാരുടെയും പേരില്‍ വ്യജമായ പല വസ്‌തുക്കളും ഉപയോഗിച്ച് ഇദ്ദേഹം പണം സമ്പാദനം നടത്തുന്നുണ്ട്. ഇദ്ദേഹം മതഭക്തനോ സത്യസന്ധനോ അല്ല.
2. മുംബൈയില്‍ നിന്ന് ലഭിച്ച ഈ കേശം പ്രവാചകന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ കാന്തപുരത്തിന്റെ നിര്‍ദ്ദേശപ്രകാരം മര്‍കസില്‍ വെച്ച് കൃത്രിമ കൈമാറ്റ പരമ്പര എഴുതിയുണ്ടാക്കിയതാണ്. എഴുതിയുണ്ടാക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മര്‍കസ് ജീവനക്കാരന്‍ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
3. മുടി വ്യാജമാണെന്ന അറിവോടുകൂടി തന്നെയാണ് കാന്തപുരം ഇതിനെ തിരുകേശമെന്ന് പ്രചരിപ്പിച്ചതും അതിന്റെ പേരില്‍ പണംപിരിച്ചതും.
4. വ്യാജമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളുമായി കാന്തപുരത്തേയും മറ്റു മര്‍കസ് അധികൃതരേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ നിശ്ശബ്‌ദരാക്കാന്‍ ശ്രമിച്ചു.
5. കാന്തപുരത്തിന്റെ വ്യക്തിപ്രഭാവത്തേയും സ്വാധീനങ്ങളേയും ഉപയോഗപ്പെടുത്തി പുത്രന്‍ അബ്‌ദുല്‍ ഹഖീം അസ്‌ഹരി നോളജ് സിറ്റിയുടെ മറവില്‍ ലക്ഷ്യമിടുന്ന സ്‌പിരിച്ച്വല്‍ ടൂറിസമാണ് പ്രവാചകന്റെ പേരില്‍ കേശമവതരിപ്പിക്കാനുള്ള പ്രേരകം.