പ്രളയക്കെടുതി; സമസ്ത പുനരധിവാസ പദ്ധതിക്ക് ഒക്ടോബര്‍ 10ന് തുടക്കമാവും

ചേളാരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലുംപെട്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍, തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികള്‍, മദ്‌റസകള്‍ എന്നിവ പുനഃസ്ഥാപിക്കല്‍, ദുരന്തത്തിനിരയായവരെ സഹായിക്കല്‍ എന്നിവ ലക്ഷ്യമാക്കി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് ഒക്ടോബര്‍ 10 ന് തുടക്കമാവും. വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലെ കരിഞ്ചോലമലയിലും സമസ്ത നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ഒക്ടോബര്‍ 10 ന് തറക്കല്ലിടും. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വസ്തുകള്‍ ശേഖരിക്കുന്നതിന് സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ കൈകൊള്ളാന്‍ സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതി സമിതി ചെയര്‍മാന്‍ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

മദ്‌റസ വിദ്യാര്‍ത്ഥികള്‍ മുഖേന 10 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് ഫണ്ട് സമാഹരണം നടത്തും. റെയ്ഞ്ച് സെക്രട്ടറിമാരുടെ സംഗമത്തില്‍ വെച്ച് ആവശ്യമായ കൂപ്പണുകള്‍ വിതരണം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, എം.എം.മുഹ്‌യുദ്ധീന്‍ മൗലവി, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, വി.കെ.കുഞ്ഞഹമ്മദാജി ബഹ്‌റൈന്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് സ്വാഗതവും മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് കമ്മിറ്റി സമാഹരിച്ച 5 ലക്ഷം രൂപ സുന്നി ജമാഅത്ത് ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദാജി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് കൈമാറി.
- Samasthalayam Chelari