പിഞ്ഞാണമെഴുത്തിന്‍റെ വിധി

മന്ത്രം ഇസ്‍ലാമികമാണെന്നും ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകളും ചൊല്ലി നബി(സ) യും സ്വഹാബത്തും മന്ത്രിച്ചിട്ടുണ്ടെന്നും ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നു. എന്നാല്‍ പിഞ്ഞാണമെഴുതി കുടിക്കുക പോലുള്ള ചികിത്സാ രീതികളെ കുറിച്ച് ഒന്നും കാണുന്നില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ചിലര്‍ പിഞ്ഞാണം പോലുള്ള പാത്രങ്ങളില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇസ്‍ലാമില്‍ ഇങ്ങനെയൊരു ചികിത്സാ സന്പ്രദായം അനുദവിക്കപ്പെട്ടിട്ടുണ്ടോ? തെളിവുകള്‍ സഹിതം വ്യക്തമാക്കിലായും?

= ഇസ്‍ലാം അംഗീകരിച്ച ചികിത്സാ രീതികളില്‍ പെട്ടതാണ് മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം. പ്രമുഖ സ്വഹാബികള്‍ ഇത്തരം ചികിത്സകള്‍ നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്‍ലാമിലെ പാരന്പര്യ വിശ്വാസികളും പരിഷ്കരണവാദികളുമെല്ലാം അതംഗീകരിച്ചതുമാണ്. ഇസ്‍ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാര്‍ഗങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : 'ഖുര്‍ആന്‍ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ എഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. പ്രസവത്തിനു പ്രയാസം നേരിട്ട ഒരു സ്ത്രീക്കു ഖുര്‍ആന്‍ പിഞ്ഞാണത്തിലെഴുതിയത് കുടിപ്പിക്കാന്‍ ഇബ്നു അബ്ബാസ് (റ) കല്‍പിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വേദനകൊണ്ട് ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് അബൂഖിലാബ(റ) പിഞ്ഞാണമെഴുതി കുടിപ്പിക്കുന്നത് കണ്ടതായി അയ്യൂബ് പറഞ്ഞിരിക്കുന്നു. (സാദുല്‍ മആദ് 4/154)

ഇമാം സുയൂഥി (റ) ഇതേകുറിച്ച് രേഖപ്പെടുത്തുന്നതു കാണുക : 'ഒരു പാത്രത്തില്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീട് അതു കഴുകി രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഹസനുല്‍ ബസ്വരി, മുജാഹിദ്, അബൂഖിലാബ, ഔസാഈ തുടങ്ങയവര്‍ വിരോധമില്ലെന്നു പറഞ്ഞതായി ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ അഭിപ്രായം തന്നെയാണ് നമ്മുടെ മദ്ഹബിന്‍റെ വീക്ഷണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ഭക്ഷ്യവസ്തുവിന്‍റെ മേല്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീടതു ഭക്ഷിക്കുകയും ചെയ്താല്‍ അതിനും വിരോധമില്ലെന്നു ഇമാം ഖാസി ഹുസൈന്‍ , ബഗവി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.' (അല്‍ ഇത്ഖാന്‍ 2/212)

നമ്മുടെ നാടുകളില്‍ നിലവിലുള്ള പിഞ്ഞാണം പോലുള്ളതില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതി ഇസ്‍ലാമില്‍ അംഗീകരിക്കപ്പെട്ടതു തന്നെയാണെന്നു ഇവിടെ വ്യക്തം. 'സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിക്കുന്നു. (ഖുര്‍ആന്‍ 17/82) എന്ന ആയത്തിന്‍റെ അര്‍ത്ഥ വ്യാപ്തിയില്‍ ഉറുക്കും മന്ത്രവും പിഞ്ഞാണമെഴുത്തുമെല്ലാം പെടുമെന്ന് ഇമാം ഖുര്‍ത്വുബി തന്‍റെ തഫ്സീറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആധുനിക സലഫികളും ഉല്‍പതിഷ്ണുകളും ആധാരമാക്കാറുള്ള ഫതാവല്‍ ഇസ്‍ലാമിയ്യ 10/2567 ലും ഇത് അംഗീകരിച്ചിട്ടുണ്ട്.

- സത്യധാര 2009 ജൂലായ് 16-31