മസ്‌കത്ത്‌ നബിദിന പ്രോഗ്രാം ശ്രദ്ധേയമായി

മസ്‌കത്ത്‌ : പ്രവാചകന്റെ ജന്മദിനം കൊണ്ടാടുന്നതിന്‍ ഹദീസിന്റെയും മറ്റു ഇസ്ലാമിക പ്രമാണങ്ങളുടെയും ആധികാരികവും ശക്തവുമായ പിന്‍ബലമുണ്ടെന്നും നബിദിനം അഘോഷിക്കുന്നത്‌ ഇസ്ലാമികമല്ലെന്ന പുത്തന്‍ പ്രചാരം ഇസ്ലാമിന്റെ പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്നും പ്രമുഖ പണ്ഡിതന്‍ മുസ്‌തഫല്‍ ഫൈസി അഭിപ്രായപ്പെട്ടു. മസ്‌കത്ത്‌ സുന്നീ സെന്ററിന്റെ ഹുബ്ബുറസൂല്‍ മീലാദ്‌ കാമ്പയിന്റെ ഭാഗമായി റൂവി അല്‍ മാസാ ഹാളില്‍ സുന്നത്തും ബിദ്‌ അത്തും എന്ന വിഷയത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ കാലം മുതല്‍ മുസ്ലിംകള്‍ നബിദിനം ആഘോഷിച്ചിരുന്നതായി ബുഖാരി പോലുള്ള ആധികാരിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്നും ആഘോഷ രീതികള്‍ക്ക്‌ കാലോചിതമായ മാറ്റങ്ങള്‍ വരിക മാത്രമേ ചെയ്‌തിട്ടൂള്ളുവെന്നും മുസ്‌തഫല്‍ ഫൈസി പറഞ്ഞു. മഹാന്മാരുടെ സ്‌മരണകള്‍ നിലനിര്‍ത്തുന്നതും അവരുടെ മദ്‌ഹുകള്‍ വാഴ്‌ത്തുന്നതും അവരുടെ പേരില്‍ ഭക്ഷണ വിതരണം നടത്തുന്നതും പുണ്യമുള്ള കാര്യമാണ്‌. നബി തിരുമേനിയുടെ ജീവിതം തന്നെ ഇതിന്‌ തെളിവാണ്‌. മറിച്ചുള്ള വാദം അടിസ്ഥാന രഹിതവും അസംബന്ധവുമാണ്‌, അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ ചര്യയും പ്രവാചകനെ അനുധാവനം ചെയ്‌തവരുടെ ചര്യയും പ്രവാചകന്റെ സുന്നത്തിന്റെ ഭാഗമാണ്‌. ഇസ്ലാമിന്റെ നിയമനിര്‍മ്മാണത്തിലും വിശ്വാസ കാര്യങ്ങളിലും ഈ ചര്യകള്‍ പ്രസക്തമാണ്‌.
തുടര്‍ന്ന്‌ നടന്ന ചോദ്യോത്തര ചര്‍ച്ചയില്‍ സദസ്സ്യരുടെ സംശയങ്ങള്‍ക്കും മുസ്‌തഫല്‍ ഫൈസി മറുപടി പറഞ്ഞു. ലോക മുസ്ലിംകള്‍ എക്കാലവും നബിദിനം ആഘോഷിച്ചിരുന്നുവെന്നത്‌ ചരിത്ര പരമായ പരമാര്‍ഥമാണെന്നും അടുത്ത കാലത്തായി നബിദിനത്തെ വിമര്‍ശിച്ച്‌ നിലവില്‍ വന്ന വഹ്‌ഹാബി വിഭാഗങ്ങള്‍ ആദ്യ കാലത്ത്‌ നബിദിനം അംഗീകരിച്ചിരുന്നതിന്‌ അവരുടെ പഴയ പ്രസിദ്ദീകരണങ്ങള്‍ തന്നെ തെളിവാണെന്നും യോഗം ഉദ്‌ഘാടനം ചെയ്‌ത പുറങ്ങ്‌ അബ്‌ദുല്ല മൗലവി പറഞ്ഞു. അനിസ്ലാമികമായ എല്ലാ അനാചാരങ്ങള്‍ക്കുമെതിരെ എന്നും പോരാടാന്‍ സമസ്‌തയും കീഴ്‌ഘടകങ്ങളും മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. സെന്റര്‍ പ്രസിഡന്റ്‌ മന്നാര്‍ ഇസ്‌മാഈല്‍ കുഞ്ഞു ഹാജി ആധ്യക്ഷം വഹിച്ചു. സെക്രട്ടറി അബ്ബാസലി ഫൈസി സ്വാഗതം പറഞ്ഞു.