കാമ്പസുകൾ സഹിഷ്ണുതയുടെ കേന്ദ്രങ്ങളാവണം: SKSSF കാമ്പസ് വിംഗ്

കോഴിക്കോട്: വിദ്യാർത്ഥി- അധ്യാപക ബന്ധത്തിലുള്ള പിഴവുകളും ലഹരിയുടെ ഉപഭോക്താക്കളായി വിദ്യാർത്ഥികൾ മാറുന്നതുമാണ് കലാലയങ്ങൾ കൊലക്കളമാകുന്നതിനുള്ള കാരണമെന്ന് എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്. വിദ്യാർത്ഥികൾക്കിടയിലെ ആശയ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതാ മനോഭാവവും ആരോഗ്യപരമായ സംവാദവുമാണ് വിദ്യാർത്ഥി സംഘടനകൾക്കിടയിൽ ഉണ്ടാവേണ്ടത്. ധാർമ്മിക വിദ്യാഭ്യാസത്തിന് കോളേജ് കരിക്കുലങ്ങളിൽ വേണ്ടത്ര ഇടം നൽകേണ്ടതുണ്ട്. അതിന്റെ അഭാവമാണ് കാമ്പസുകളിൽ അക്രമകാരികളായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ സ്നേഹവും സഹിഷ്ണുതയും സാഹോദര്യവും വളർത്താൻ മെഡിറ്റേഷൻ സെൻററുകൾക്ക് സാധിക്കും. സംഘർഷങ്ങൾക്കിടയിൽ മാനസിക അസ്വസ്ഥതകളുമായി കഴിയുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം പകരാൻ കാമ്പസുകളിൽ മെഡിറ്റേഷൻ സെന്ററുകൾ ആരംഭിക്കണമെന്നും കാമ്പസ് വിംഗ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആത്മവീര്യം തകർക്കും വിധത്തിൽ യൂണിവേഴ്സിറ്റി ഉത്തരപേപ്പറുകൾ യൂണിയൻ മുറികളിൽ നിന്ന് പിടിച്ചെടുക്കുന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ ഉണ്ടാവണമെന്ന് ഭാരവാഹികളായ റഷീദ് തിരുവനന്തപുരം, ഷഹരി വാഴക്കാട്, യാസീൻ ഇടുക്കി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
- SKSSF STATE COMMITTEE