മുഹമ്മദ് ഹാജി എന്ന സൈമണ്‍ മാസ്റ്ററുടെ മൃതദേഹം മറവ് ചെയ്യാന്‍ നടപടി സ്വീകരിക്കണം: സമസ്ത ഏകോപന സമിതി

ചേളാരി: പരിശുദ്ധ ഇസ്‌ലാം സ്വീകരിച്ച കൊടുങ്ങല്ലൂര്‍ സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം ഇസ്‌ലാം ശരീഅത്ത് പ്രകാരം മറവ് ചെയ്യാന്‍ അനുവദിക്കാത്ത കുടുംബത്തിന്റെ നിലപാട് ഖേദകരമാണെന്നും അദ്ദേഹത്തിന്റെ അഭിലാഷം മാനിച്ച് ജനാസ അടക്കം ചെയ്യാന്‍ ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. മൃതശരീരത്തിന് നീതി ലഭിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള മേഖലതല പ്രവര്‍ത്തക സംഗമങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. പി. ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പിണങ്ങോട് അബൂബക്കര്‍, നാസര്‍ ഫൈസി കൂടത്തായി, പി. എ. ജബ്ബാര്‍ ഹാജി, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസറ്റര്‍ നന്ദി പറഞ്ഞു. 
- Samasthalayam Chelari