ഹജ്ജ്: സംവരണ വിഭാഗത്തിലെ വെയിറ്റിങ് ലിസ്റ്റുകാര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നൽകും: ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല


കൊണ്ടോട്ടി: ഈ വര്‍ഷം വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംവരണ വിഭാഗക്കാര്‍ക്ക് ഹജ്ജ് -2015ന് നറുക്കെടുപ്പില്ലാതെ അനുമതി നല്‍കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അറിയിച്ചു. നാലാം വര്‍ഷവും തുടര്‍ച്ചയായി അപേക്ഷിച്ച 7697 പേരാണ് ഇത്തവണ സംവരണം ‘ബി’ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 
3843 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. വെയിറ്റിങ് ലിസ്റ്റില്‍നിന്ന് 358 പേര്‍ക്കും അനുമതി ലഭിച്ചു. മറ്റുള്ളവര്‍ നിലവില്‍ വെയിറ്റിങ് ലിസ്റ്റിലാണ്.

അടുത്തവര്‍ഷം 70 വയസ്സ് കഴിഞ്ഞ അപേക്ഷകര്‍ക്കും ഒരു സഹായിക്കും കൂടാതെ ഈ വര്‍ഷത്തെ സംവരണം ‘ബി’ വിഭാഗക്കാര്‍ക്കും നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി നല്‍കും. 2015ല്‍ തുടര്‍ച്ചയായി നാലാംവട്ടം അപേക്ഷിക്കുന്നവരെ പിന്നീട് മാത്രമേ പരിഗണിക്കൂ. സംസ്ഥാനത്തിനുള്ള ഹജ്ജ് ക്വോട്ടയില്‍നിന്നാണ് ഈ സീറ്റുകള്‍ അനുവദിക്കുകയെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഹജ്ജ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുത്ത ട്രെയിനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നു. 160 ട്രെയിനര്‍മാര്‍ പങ്കെടുത്തു. ആഗസ്റ്റ് നാലിന് തീര്‍ഥാടകര്‍ക്കുള്ള രണ്ടാംഘട്ട ക്യാമ്പുകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, ഹജ്ജ് കോ ഓര്‍ഡിനേറ്റര്‍ മുജീബ്, എന്‍.ടി. ഷാജഹാന്‍, കണ്ണിയന്‍ മുഹമ്മദലി എന്നിവര്‍ ക്ളാസെടുത്തു.