ശൈഖുനാ ഒ.കെ അര്‍മിയാഅ് ഉസ്താദ്‌ ഓർമയായി

വിശ്വാസികൾ ഒഴുകിയെത്തി; ജനാസ നമസ്കാരം നിരവധി തവണ നടന്നു
തേഞ്ഞിപ്പലം: സമസ്ത കേന്ദ്ര മുശാവറാഗവും സൂഫി വര്യനുമായ ശൈഖുനാ ഒ.കെ അര്‍മിയാഅ് ഉസ്താദ്‌ ഓർമയായി. നാല് പതിറ്റാണ്ടി ലേറെ തൻറെ ജീവിതം സമര്‍പ്പിച്ച യതീംഖാനയുടെ ചാരത്ത് തന്നെ ശൈഖുനായുടെ അന്ത്യ നിദ്രയും.
താന്‍ പടുത്തുയര്‍ത്തി വളര്‍ത്തിയ പെരുവള്ളൂര്‍ തന്‍വീറുല്‍ ഇസ്‌ലാം യതീംഖാനാ ക്യാമ്പസിലെ പള്ളി അങ്കണത്തില്‍ അദ്ദേഹത്തിന്റെ വസിയ്യത്ത് പ്രകാരം ഖബറടക്കം നടന്നപ്പോള്‍ പണ്ഡിതസമൂഹവും ഇഷ്ടജനങ്ങളും ശിഷ്യഗണങ്ങളും നിരവധി യതീംമക്കളും അതിനു സാക്ഷ്യം വഹിച്ചു. 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗം ആയ ഒ.കെ ഉസ്താദ്. കേരളത്തിലെ ആധ്യാത്മിക സദസ്സുകളെ പ്രാര്‍ത്ഥനകൊണ്ട് ധന്യമാക്കിയിരുന്ന പ്രമുഖ സൂഫി വര്യൻ കൂടിയായിരുന്നു.
ഒമ്പതാമത്തെ വയസില്‍ പള്ളിദര്‍സുകളില്‍ ചേര്‍ന്ന് ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കിയ ശിക്ഷണത്തില്‍ വളര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടി തിരിച്ചെത്തി ദീനീ പ്രബോധന രംഗത്തിറങ്ങിയ അര്‍മിയാഅ് മുസ്‌ലിയാര്‍ രോഗം തളര്‍ത്തുന്നത് വരെ സജീവമായിരുന്നു. ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസ്സന്‍ ഹസ്‌റത്ത്, അബൂബക്കര്‍ ഹസ്‌റത്ത്, തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരില്‍ നിന്നും ലഭിച്ച അറിവുകള്‍ പകര്‍ന്ന് നല്‍കാന്‍ കാരത്തൂര്‍ മര്‍കസ്, ചമ്രവട്ടം, പുണത്ത്, കിഴിശ്ശേരി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി.
1969ലാണ് പെരുവള്ളൂര്‍ യതീംഖാന സ്ഥാപിക്കുന്നത്. പാണക്കാട് പൂക്കോയ തങ്ങള്‍ നല്‍കിയ പതിനൊന്ന് രൂപയുടെ കൈനീട്ടമായിരുന്നു ആകെ ഉണ്ടായിരുന്നത്. പുന്നത്ത് ബീരാന്‍കുട്ടി ഹാജി നല്‍കിയ സ്ഥലത്ത് കെട്ടിടം പണിയുവാനും ഇദ്ദേഹം തന്നെ മുന്നിട്ടിറങ്ങി. പ്രതിസന്ധികളെ തരണം ചെയ്ത നൂറില്‍പരം യതീമുകളായ കുട്ടികളെ സംരക്ഷിക്കുന്ന ഈ സ്ഥാപനത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ ഇദ്ദേഹത്തിന് സാധിച്ചു. മരണം വരെ യതീംഖാനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
വിനയം മുഖമുദ്രയാക്കി ലാളിത്യത്തോടെ ജീവിച്ച ഇദ്ദേഹം കോട്ടക്കല്‍ ഇരിങ്ങല്ലൂരില്‍ നിന്നും യതീംഖാനയുടെ പ്രവര്‍ത്തനത്തിനായി താമസം പള്ളിക്കല്‍ കൂനോള്‍മാട് എന്ന പ്രദേശത്തേക്ക് മാറ്റി. ഇവിടെ പള്ളി സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയതും ശൈഖുനാ ആയിരുന്നു.
1995ലാണ് സമസ്ത മുശാവറ അംഗമാവുന്നത്. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കിടങ്ങഴി ഉസ്താദ് എന്നിവര്‍ സഹപാഠികളായിരുന്നു. ഇബ്രാഹിം പുത്തൂര്‍ ഫൈസി ശൈഖുനാ യുടെ ശിഷ്യനായിരുന്നു.
ലളിത ജീവിതശൈലി കൊണ്ട് എല്ലാവരുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയ ശൈഖുനാ നിരവധി മഹല്ലുകളുടെ മേല്‍ഖാസി സ്ഥാനം അലങ്കരിച്ചുവരികയായിരുന്നു.
പാണക്കാട് കുടുംബവുമായി പൂക്കോയതങ്ങളുടെ കാലം മുതല്‍ തുടങ്ങിയ ബന്ധം അന്ത്യം വരെ നിലനിര്‍ത്തി.
അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒ.കെ ഉസ്താദ് ശനിയാഴ്ച രാത്രി 11 മണിയോടെ മരണപ്പെട്ട വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇന്നലെ ഉച്ചക്ക് മയ്യിത്ത് ഖബറടക്കുന്നത് വരെ നിലക്കാത്ത ജനപ്രവാഹമായിരുന്നു. വീട്ടില്‍ വെച്ചും പള്ളിയില്‍ വെച്ചും യതീംഖാന ഹാളില്‍ വെച്ചും നിരവധി തവണ നടത്തിയ മയ്യിത്ത് നിസ്‌കാരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹജ്ജ് കമ്മിറ്റി - സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.എം മുഹിയുദ്ദീന്‍ മൗലവി ആലുവ, എ. മരക്കാര്‍ ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പടന്ന അബ്ദുല്ല മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ബാപ്പു തങ്ങള്‍ തിരൂര്‍ക്കാട്, ബി.എസ്.കെ തങ്ങള്‍, സിദ്ദീഖ് ഫൈസി തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളിലായി മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ടി.പി. ഇപ്പ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, സൈത് മുഹമ്മദ് നിസാമി, എം.എ. ചേളാരി, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, എം.എല്‍.എമാരായ അഡ്വ.കെ.എന്‍.എ ഖാദര്‍, കെ. മുഹമ്മദുണ്ണി ഹാജി, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി, ടി.വി ഇബ്രാഹിം,  എം.സി മുഹമ്മദ് ഹാജി തുടങ്ങി നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചു.