ദുരന്തത്തില്‍ താങ്ങായ SKSSF വിഖായക്ക് സഊദി അധികൃതരുടെ അംഗീകാര പത്രം

മക്ക: അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ച എസ്.കെ.ഐ.സിയുടെ സന്നദ്ധ സേവക സംഘമായ വിഖായ വളണ്ടിയര്‍മാര്‍ക്ക് മികച്ച സേവനത്തിന് സഊദി അധികൃതരുടെ അംഗീകാരം. വിഖായ ഹജ്ജ് സെല്‍ സഊദി നാഷനല്‍ കമ്മിറ്റിയുടെ പേരിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ ആശുപത്രി അധികൃതര്‍ പ്രശംസാ പത്രം കൈമാറിയത്.
മിനാദുരന്ത വേളയില്‍ വിഖായയുടെ മൂന്നാം യൂനിറ്റ് സജീവമായി ഇടപെടുകയും അപകടസ്ഥലത്ത് കര്‍മനിരതരാകുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കുന്നതിലും ആശുപത്രികളില്‍ എത്തിക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനം ഏറെ ഗുണകരമായിരുന്നു. വിദേശമാധ്യമങ്ങളും ആശുപത്രി അധികൃതരും വിഖായ വളണ്ടിയര്‍മാരെ പ്രത്യേകം പ്രശംസിച്ചു. മിനായിലെ ന്യൂ മിന ആശുപത്രിയില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് അനുമോദനപത്രം കൈമാറിയത്.
ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും തിരക്കേറിയ മിനാ റോഡ്, പാലം, ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റുകള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം. മിനാ ദുരന്തം നടന്ന ഉടനെ മുഴുവന്‍ യൂനിറ്റും ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തി. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റുകള്‍ കയറിയിറങ്ങി കാണാതായ ഹാജിമാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഹജ്ജ് മിഷനും കോണ്‍സുലേറ്റിനും കൈമാറിയത് വളരെയധികം സഹായകമായി.

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് സംഘത്തിന് സ്വീകരണം ഇന്ന് മനാമയില്‍

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജ് ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് സമസ്ത മനാമ മദ്‌റസാ ഹാളില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്ന് (28-9-15, തിങ്കളാഴ്ച) രാത്രി 8.30ന് ആരംഭിക്കുന്ന ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര ഏരിയാ നേതാക്കളും പോഷകസംഘടനാ പ്രതിനിധികളും സംബന്ധിക്കും. ഹാജിമാരുടെ സാന്നിധ്യത്തില്‍ സമൂഹ പ്രാര്‍ത്ഥനയും നടക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0097333987487

ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി; ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു

മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി. ഇന്നലെ ഉച്ചതിരിഞ്ഞ് കല്ലെറിയല്‍ കര്‍മ്മത്തിനായി വീണ്ടും ജംറകളിലെത്തിയ ഹാജിമാര്‍ മൂന്നു ജംറകളിലും ഏഴു വീതം ഏറുകള്‍ പൂര്‍ത്തിയാക്കി.
ഇന്നലെയും ഇന്നുമായി ജംറകളിലെ കല്ലേറു പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകും. ഇന്നലെ കല്ലെറിയല്‍ കര്‍മ്മം പൂര്‍ത്തിയാക്കി സന്ധ്യക്കു മുമ്പായി പകുതിയോളം പേര്‍ മിനാ വിട്ടു. അവശേഷിക്കുന്നവര്‍ ഇന്നത്തെ ഏറു പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോടു വിട ചൊല്ലും.
മിനായിലെ തമ്പുകളില്‍ നിന്ന് മക്കയിലെ താമസ സ്ഥലത്തേക്ക് പോകുന്ന ഹാജിമാര്‍ 'വിടവാങ്ങല്‍ ത്വവാഫി'നു ശേഷം ഇന്നു രാത്രി മുതല്‍ തന്നെ സ്വന്തംദേശങ്ങളിലേക്ക് മടക്കയാത്ര തുടങ്ങും. പാപമുക്തി നേടി സ്ഫുടം ചെയ്ത മനസ്സും ശരീരവുമായി ജന്മം സഫലമായ നിര്‍വൃതിയിലായിരിക്കും ഹാജിമാര്‍ യാത്രയാകുന്നത്. ഹജ്ജിനു മുമ്പ് പ്രവാചക നഗരി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ മദീനയിലേക്കു യാത്ര തിരിക്കും.
കേരള ഹജ്ജ് കമ്മിറ്റി മുഖേന പോയ ഹാജിമാര്‍ മക്കയില്‍ നിന്ന് അടുത്തമാസം അഞ്ചുമുതലാണ് മദീനയിലേക്കു പോകുക. എട്ടു ദിവസം മദീനയില്‍ തങ്ങുന്ന ഹാജിമാര്‍ പിന്നീട് മദീനയില്‍ നിന്നു നേരിട്ട് നെടുമ്പാശ്ശേരിയിലേക്കു മടങ്ങും. അടുത്ത മാസം 15 മുതലാണ് ഹാജിമാരുമായി നെടുമ്പാശ്ശേരിയില്‍ വിമാനമെത്തുക. 15ന് രാവിലെ ഒന്‍പതിന് ആദ്യസംഘം കരിപ്പൂരിലെത്തും.

ത്യാഗസ്മരണകളുണര്‍ത്തി ഇന്നു ബലി പെരുന്നാള്‍

കഷ്ടതയനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് നേതാക്കള്‍
കോഴിക്കോട്: ത്യാഗസ്മരണകളുടെയും മാനവകുലത്തിനു തിരിച്ചറിവിന്റെ പ്രതിജ്ഞ പുതുക്കിയും മുസ്്‌ലിംകള്‍ ഇന്നു ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഇന്നലെ അറഫാ സംഗമത്തിനു ശേഷം ഗള്‍ഫിലും കേരളത്തിലും ഇന്നാണ് പെരുന്നാള്‍.
നന്മയുടെ മാര്‍ഗത്തില്‍ വിഭാഗീയതകള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാനും ആദര്‍ശത്തിനായി ത്യാഗം ചെയ്യാനുമുള്ള സന്നദ്ധതയാണ് ഈദുല്‍ അദ്ഹ ഓര്‍മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം വ്യക്തിയെ സ്രഷ്ടാവുമായി അടുപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു വിശ്വാസവും ആചാരവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നിരര്‍ഥകമാണ്.
വിശ്വസാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം മുഴക്കുന്ന ബലി പെരുന്നാള്‍ ആത്മീയ നവോല്‍ക്കര്‍ഷത്തിന്റെ ജീവിത പാഠങ്ങളാണ് വിശ്വാസികള്‍ക്ക് നല്‍കുന്നതെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിനോടുള്ള ഐക്യദാര്‍ഢ്യംകൂടിയാവണം നമ്മുടെ പെരുന്നാള്‍. പീഡിതര്‍ക്കായി പ്രാര്‍ഥിക്കാന്‍ ഈ വേള ഉപയോഗപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.

ഉത്തമ മാതൃകയുടെ സ്മരണയുണര്‍ത്തി ബലിപെരുന്നാള്‍


വിശ്വാസി മനസ്സുകളില്‍ സന്തോഷത്തിന്റെ പൂമൊട്ടുകള്‍ വിടര്‍ത്തി മുസ്‌ലിംകളുടെ ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ വീണ്ടും സമാഗതമായി. ദുല്‍ഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങള്‍ക്ക് പ്രത്യേക ബഹുമതിയുള്ളതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.ഇബ്‌റാഹീം നബി(അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി(അ)ന്റെയും അവരുടെ മാതാവ് ഹാജറ ബീവി(റ)യുടെയും ത്യാഗസ്മരണകളാണ് ഹജ്ജും ബലിപെരുന്നാളാഘോഷവും. ആ മഹാരഥന്‍മാരുടെ ആത്മസമര്‍പ്പണത്തിന്റെ വിവിധമുഖങ്ങള്‍ തലമുറകള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ സുദിനം.
ഹസ്രത്ത് ഇബ്‌റാഹീം(അ) നാഥനില്‍ അര്‍പ്പിച്ച അനര്‍ഘമായ ത്യാഗത്തിന്റെയും ആ മഹാനുഭാവന്‍ അതിജീവിച്ച തീക്ഷ്ണമായ പരീക്ഷണത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തുന്നതാണ് ബലിപെരുന്നാള്‍. ഇസ്‌ലാമിലെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഹജ്ജ് കര്‍മ്മത്തിലെ ആരാധനകള്‍ ഇബ്‌റാഹീം നബി(അ)ന്റെ ജീവിതത്തിന്റെ പ്രതീകം കൂടിയാണ്. അത് കൊണ്ടുതന്നെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിച്ചേരുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ ബലിനടത്തിയും സഅ്‌യ് ചെയ്തും ആ മഹത്തുക്കളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുമ്പോള്‍ സ്വദേശത്തുള്ളവര്‍ മസ്ജിദുകളില്‍ സമ്മേളിച്ചു തക്ബീര്‍ മുഴക്കിയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചും ബലിനടത്തിയുമെല്ലാം ജീവിതസ്മരണകള്‍ അയവിറക്കുന്നു.

അറബിക് സര്‍വകലാശാല: സംസ്ഥാനത്തെ മുഴുവന്‍ കലക്‌ട്രേറ്റുകളിലേക്കും നവംബര്‍ 19 ന് SKSSF ബഹുജനമാര്‍ച്ച്

ജില്ലാ-മേഖലാ തലങ്ങളില്‍ സമരപ്രചാരണ കണ്‍വന്‍ഷനുകളും ബഹുജന ബോധവത്കരണ പരിപാടികളും ഒക്ടോബറില്‍ നടക്കും 
കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട്് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും നവംബര്‍ 19 ന് രാവിലെ 11ന് ബഹുജനമാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യപിച്ചു. കോഴിക്കോട് എസ്.കെ.എസ്.എസ്.എഫ് സംഘടപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ വച്ചായിരുന്നു മാര്‍ച്ചിന്റെ പ്രഖ്യാപനം നടന്നത്.
അറബി ഭാഷ ഒരു സമുദായത്തിന്റെ മാത്രം ഭാഷയായി പ്രചരിപ്പിച്ച് കേരളത്തിന്റെ വൈജ്ഞാനിക സാമ്പത്തിക മേഖലയ്ക്കു ഗുണകരമാവുന്ന സാധ്യതകളെ തുരങ്കം വയ്ക്കുന്ന പ്രവണത ശരിയല്ലെന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകാശാല വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകാശാലയുടെ കാര്യത്തില്‍ അധികൃതര്‍ ഒട്ടക പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നത്. ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷിന്. തൊട്ടു പിറകില്‍ നില്‍ക്കുന്ന അറബിയുടെ പുതിയ സാധ്യതകളെ തള്ളിപ്പറയുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സലീം എടക്കര, അബൂബക്കര്‍ ഫൈസി മലയമ്മ പ്രസംഗിച്ചു. മമ്മൂട്ടി മാസ്റ്റര്‍ തരുവണ, കെ.എന്‍.എസ് മൗലവി, ആര്‍.വി.എ സലീം,ടി.പി സുബൈര്‍ മാസ്റ്റര്‍ സംബന്ധിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും, പ്രൊഫ. ടി അബുല്‍ മജീദ് നന്ദിയും പറഞ്ഞു.
ഒക്‌ടോബര്‍ മാസത്തില്‍ സംസ്ഥാനത്തെ ജില്ലാ മേഖലാ തലങ്ങളില്‍ സമരപ്രചാരണ കണ്‍വന്‍ഷനുകളും ബഹുജന ബോധവത്കരണപരപടികളും കലക്‌ട്രേറ്റ് മാര്‍ച്ചിന്റെ മുന്നോടിയായി നടക്കും.

മിന ജനസാഗമായി; അറഫാസംഗമം ഇന്ന്

മക്ക: ഇബ്‌റാഹീം നബിയുടെ വിളിക്കുത്തരം നല്‍കി വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നെത്തിയ ഇരുപതു ലക്ഷത്തിലേറെ വിശ്വാസികള്‍ ഇന്ന് അറഫയില്‍ ശുഭ്രസാഗരം തീര്‍ക്കും. തര്‍വിയത്തിന്റെ ദിനമായ ഇന്നലെ വിശ്വാസികള്‍ മിനായില്‍ ഒരുമിച്ചുകൂടിയതോടെയാണ് ഹജ്ജ് കര്‍മത്തിന് തുടക്കമായത്. ഹജ്ജിന്റെ സുപ്രധാന കര്‍മമാണ് അറഫാ സംഗമം. ലോകത്തെ ഏറ്റവും വലിയ ജനസമാഗമമായാണ് ഇതു കണക്കാക്കപ്പെടുന്നത്. സുബ്ഹ് നിസ്‌കാരത്തോടെ മിനായില്‍നിന്ന് പുറപ്പെടുന്ന ഹാജിമാര്‍ ഉച്ചയോടെ അറഫയിലെത്തും.
ളുഹ്്ര്‍ നമസ്‌കാരത്തിനു ശേഷം അറഫയിലെ നിറുത്തം ആരംഭിക്കും. അഭൂതപൂര്‍വമായ ഗതാഗതക്കുരുക്കു കാരണം നല്ല പങ്ക് ഹാജിമാരും സുബ്ഹിക്കു മുന്നേ അറഫയിലേക്ക് പുറപ്പൈട്ടിരുന്നു. നേരത്തെ എത്തിയവര്‍ മസ്്ജിദുന്നമിറയിലും കാരുണ്യത്തിന്റെ മലയായ ജബലുറഹ്്മയിലും ഇടം പിടിച്ചു. അറഫാ ദിനം മുഹമ്മദ് നബി(സ) ഖുതുബ നിര്‍വഹിച്ച സ്ഥലത്താണ് ലക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന നമിറാപള്ളി. സഊദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ബിന്‍ അബ്ദില്ലാ ആലുശ്ശൈഖ് അറഫാ പ്രഭാഷണം നടത്തും.
ബസ് സര്‍വീസും മശാഇര്‍ ട്രെയിനും ഉപയോഗപ്പെടുത്തിയാകും ഹാജിമാര്‍ അറഫയിലെത്തുക. ഇന്ന് ഉച്ചയോടെത്തന്നെ വിശ്വാസി സമൂഹം പൂര്‍ണമായും അറഫയിലെത്തും.
ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ക്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് വിശുദ്ധ സ്ഥലങ്ങളില്‍ സുരക്ഷാ വിഭാഗം കനത്ത ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം വാഹനങ്ങളില്‍ ഡോക്ടര്‍മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ ഇവര്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം തന്നെ അറഫയിലേക്കു പുറപ്പെട്ടു.
ഹാജിമാര്‍ക്കുള്ള പാസ്, ഭക്ഷണ കൂപ്പണ്‍ എന്നിവ മുന്‍കൂട്ടി വിതരണം ചെയ്തിരുന്നതിനാല്‍ തിരക്കു കണക്കിലെടുത്ത് വിശ്വാസികളില്‍ പലരും നേരത്തേതന്നെ മിനായിലെത്തിയിരുന്നു.

സി.എം ഉസ്താദ്: ഓര്‍മകള്‍ക്ക് ജീവിതത്തേക്കാള്‍ ശക്തിയേറുമ്പോള്‍...

ഖാസി കേസിനായി എന്തു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുന്നില്ല?
പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് ചിറക് നല്‍കി കൊണ്ട് ജില്ലയില്‍ സി.എം ഉസ്താദിന്റെ കൊലപാതകം വിഷയം വീണ്ടും ഉയര്‍ന്നു വരികയാണ്. അടുത്തിടെ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് തോന്നുന്നു. സത്യം പുറത്തു വരാന്‍ ആഗ്രഹിക്കുന്നവരാണ് പൊതുസമൂഹമെന്ന് അവ വിളിച്ചു പറയുന്നുണ്ട്. 
ഒരു തരം വികാരമായിരുന്നു കണ്‍വെന്‍ഷനില്‍ ഉയര്‍ന്നത്. പങ്കെടുത്തവര്‍ക്കെല്ലാം നീതി പുലരുമെന്ന് ആശ പകര്‍ന്നു. രാഷ്ട്രീയ നേതാക്കള്‍ പതിവുപോലെ വാഗ്ദാനങ്ങള്‍ നല്‍കി. സമൂഹ്യ പ്രവര്‍ത്തകന്‍മാര്‍ അനുഭവ യഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറഞ്ഞു. പണ്ഡിതന്മാര്‍ മഹത്വങ്ങളോതി പിന്തുണയും പ്രഖ്യാപിച്ചു. പക്ഷെ, എവിടെയോ ഒരു ചോദ്യം ബാക്കിയായിരുന്നു. കെട്ടടങ്ങാതെ ആര് സംരക്ഷിക്കും ഈയൊരു ആവേശത്തെ? ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റടുത്തത് ചെറുതല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഡോ.സുരേന്ദ്രനാഥ് നടത്തിയ ഉദ്ഘാടന പ്രസംഗം അത്യന്തം പ്രസക്തമായിരുന്നു. ഈ കേസ് ആരാണ് കടലില്‍ മുക്കാന്‍ ശ്രമിക്കുന്നത് അവരെ കടലില്‍ മുക്കുമെന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു വെച്ചു. പൗരന്റെ സുരക്ഷിതത്വമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.ഒരു മഹാ പണ്ഡിതനെ കൊന്നുകളയാന്‍ മടിക്കാത്തവര്‍ സാധാരണ പൗരരെ എന്ത് ചെയ്യും? അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ഡോ.സുരേന്ദ്രനാഥ് സദസ്സിനോട് തറപ്പിച്ചു പറഞ്ഞു.
നീതിയുക്തമായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ല അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പോലും അത്യന്തം ദുരൂഹമാണ്. അതിനാല്‍ ഇതിനു പിന്നിലുള്ള സമ്മര്‍ദ്ദ ശക്തി വളരെ വലുതാണെന്നും അദ്ദേഹം സംശയലേശമന്യേ ഉറക്കെ പറഞ്ഞു.ജീവിക്കാനുള്ള അവകാശമില്ലാതാകുമ്പോള്‍ സമൂഹമാണ് പ്രതികരിക്കേണ്ടത്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഇരട്ടത്താപ്പുവേണ്ടെന്നു മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിലെ ഇരട്ടനീതി ചോദ്യംചെയ്തു മുസ്‌ലിം സംഘടനകള്‍ രംഗത്ത്. ഒരു പന്തിയില്‍ രണ്ടുതരം സദ്യ വിളമ്പുന്നതു കടുത്ത വിവേചനമാണെന്നും ഇന്നലെ കോഴിക്കോട്ടു ചേര്‍ന്ന മുസ്‌ലിം സമുദായ സംഘടനകകളുടെയും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപന മാനേജ്‌മെന്റുകളുടെയും സംയുക്തയോഗം ഓര്‍മിപ്പിച്ചു. ഈ യോഗതീരുമാനത്തിനു പരസ്യമായ പിന്തുണ നല്‍കി മുസ്‌ലിം ലീഗും രംഗത്തെത്തി.
മെഡിക്കല്‍ സീറ്റിന്റെ കാര്യത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുസ്‌ലിം മാനേജ്‌മെന്റിനും ലഭ്യമാക്കണമെന്നാണ് ആവശ്യം. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മുസ്‌ലിം മാനേജ്‌മെന്റിനു കീഴില്‍ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനു കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകള്‍ക്ക് ഒരു മറയുമില്ലാതെ സൗജന്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നല്‍കുകയാണ്.

പ്രവേശനത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കും നല്‍കണമെന്നു യോഗത്തില്‍ പങ്കെടുത്ത മതസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. എല്ലാ സീറ്റിലും 4.8 ലക്ഷം രൂപ വാങ്ങാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന് എം.ഇ.എസ് പ്രതിനിധികള്‍ ആരോപിച്ചു. ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ 2006 ല്‍ ആന്റണി സര്‍ക്കാര്‍ നിര്‍ദേശിച്ച 50 ശതമാനം സീറ്റ് സര്‍ക്കാറിനു നല്‍കിക്കൊണ്ടുള്ള ധാരണയില്‍ ഒപ്പുവയ്ക്കാന്‍ ഒരുക്കമണെന്നു കോളജ് ഭാരവാഹികള്‍ പറഞ്ഞു.

അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുക; SKSSF സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ(തിങ്കൾ)

കോഴിക്കോട്: അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട്് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ (തിങ്കൾ) വൈകിട്ട്് മൂന്നിന് കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ദാറുല്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റ് വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്‌വി ഉദ്ഘാടം ചെയ്യും.
തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് തന്നെ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീച്ചിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമര രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ ഭാഷാസ്‌നേഹകളില്‍ നിന്നും വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും വിഷയത്തെ ഗൗനിക്കാതെ മുന്നോട്ട് പോവുന്ന അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ താക്കിതാവും വിധത്തില്‍ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

സുപ്രഭാതം ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ഞായർ) കോഴിക്കോട്

ഉച്ചക്ക് 2 മണിക്ക്  നടക്കുന്ന സിംപോസിയം മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു(ഞായർ) കോഴിക്കോട്നടക്കും. ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജ്ഞാനപീഠം ജേതാവ് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് 'ബ്യൂറോക്രസി പരിധിവിടുന്നുവോ' എന്ന വിഷയത്തില്‍ നടക്കുന്ന സിംപോസിയം എം.കെ രാഘവന്‍ എം.പിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. പി.സി വിഷ്ണുനാഥ് എം.എല്‍.എ, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, പി.എം സാദിഖലി, ടി.വി ബാലന്‍, അഡ്വ. മുഹമ്മദ് റിയാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മോഡറേറ്റര്‍ ആയിരിക്കും.
വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ വാര്‍ഷികാഘോഷ പരിപാടി എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും.

ദുല്‍ ഹിജ്ജ; വിശ്വാസി പരിഗണിക്കേണ്ട ദശദിനങ്ങള്‍

ല്ലാകാലവും ഒരുപോലെയല്ല. ചിലതിന് മറ്റുചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. വിശ്വാസികളുടെ ജീവിതത്തില്‍ അതിനനുസൃതമായ ആരാധനാക്രമങ്ങളും സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. അതില്‍പെട്ട മാസമാണ് ദുല്‍ ഹിജ്ജ. അതിലെ ആദ്യ പത്ത് ദിനങ്ങള്‍ അതി ശ്രേഷ്ഠമാണ്.അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം പിതാവായ ഇബ്രാഹിം നബി (അ) യുടെ വിളിക്കുത്തരം ചെയ്തു ലക്ഷോപലക്ഷം അടിമകള്‍ ഹജ്ജിനായി ഒരുമിച്ച് കൂടുന്ന അവസരം കൂടിയാണിത്.
ഈ ദിനരാത്രങ്ങള്‍ അതി മഹത്വമാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നിസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നതിനാലാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുല്‍ ബാരി).
അല്ലാഹു പറയുന്നു 'പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം.' (അല്‍ ഫജ്ര്‍ 1 ,2 ) ഇവിടെ ആയത്തില്‍ പറയുന്ന പത്ത് രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹിജ്ജ മാസത്തിലെ പത്ത് രാത്രികളാണെന്നാണ് മഹാനായ ഇബ്‌നു കസീര്‍ (റ)തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ഖുര്‍ആന്‍ വചനം കാണുക, അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, അവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ് 28 )
മേല്‍കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളാണെന്ന് ഇബ്‌നു അബ്ബാസ് (റ)വില്‍നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.

സമസ്ത സമ്മേളനം: മക്ക സ്വാഗത സംഘം രൂപീകൃതമായി

ജി.സി.സി രാജ്യങ്ങളില്‍ രൂപീകരിക്കുന്ന പ്രഥമ ഗള്‍ഫ് സ്വാഗത സംഘം 
മക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മിറ്റി മക്കയില്‍ രൂപീകൃതമായി. വരുന്ന ഫെബ്രുവരിയില്‍ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി ജി.സി.സി രാജ്യങ്ങളില്‍ രൂപീകരിക്കുന്ന ഗള്‍ഫ് സ്വാഗത സംഘം കമ്മിറ്റികളുടെ പ്രഥമ ഘടകമാണ് മക്കയില്‍ രൂപീകൃതമായത്. മക്ക ഹറം ശരീഫിനു സമീപം റയ്യാന അജ്‌യാദ് ഹോട്ടല്‍ കോണ്ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃ സംഗമത്തിലാണ് നാല്‍പത്തിഒന്നംഗ സ്വാഗത സംഘത്തിനു രൂപം നല്‍കിയത്.

SKIC ജിദ്ദ വിഖായ മെഡിക്കല്‍ ക്ലാസ്സ് അവതരണം (SKICR Record)

ജിദ്ദയില്‍ നടന്ന വിഖായ മെഡിക്കല്‍ ക്ലാസ്സ് അവതരണം ഇവിടെ കേള്‍ക്കാം

സുപ്രഭാതം മലപ്പുറം ഒന്നാം വാര്‍ഷികാഘോഷവും സമസ്ത ഈസ്റ്റ് ജില്ലാ സ്വാഗത സംഘ രൂപീകരണവും (SKICR Record)

കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്സമയം സംപ്രേഷണം ചെയ്തു പ്രോഗ്രാമിന്‍റെ റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം   

അറബിക് സര്‍വ്വകലാശാല:SKSSF സമരപ്രഖ്യാപന സമ്മേളനം തിങ്കളാഴ്ച കോഴിക്കോട്

കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യ മാക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരപരിപാടികളുടെ പ്രഖ്യാപന സമ്മേളനം 21 ന് തിങ്കളാഴ്ച 3 മണിക്ക് കോഴിക്കോട് നടക്കും. തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് തന്നെ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീച്ചിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമര രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ ഭാഷാസ്‌നേഹകളില്‍ നിന്നും വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും വിഷയത്തെ ഗൗനിക്കാതെ മുന്നോട്ട് പോവുന്ന അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ താക്കിതാവും വിധത്തില്‍ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

SKSSF-കാമ്പസ് വിംഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫി ന്റെ് കാമ്പസ് വിഭാഗമായ സെളൈ കാമ്പസ് വിംഗിന്റെ് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.
ക്യാമ്പയിന്റെ് ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി റശാദിനെ മെമ്പറായി ചേര്‍ത്ത് SKSSF സംസ്ഥാന വര്‍ക്കിങ്ങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനംചെയ്തു.
കേരളത്തിനകത്തും പുറത്തുമായുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുംwww.skssfcampuswing.com എന്ന സൈറ്റിലാണ് മെമ്പര്‍ഷിപ്പിന് അവസരം ഒരുക്കിയുട്ടുള്ളതെന്ന് കാമ്പസ് വിംഗ് ഭാരവാഹികൾ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്റ്റരേഷൻ ലിങ്ക്:   Click Here For Registeration

ശൈഖുനാ കാളമ്പാടി ഉസ്താദ്മ ഖാം ഉറൂസ് ഇന്ന്

മലപ്പുറം: പ്രമുഖ സൂഫി പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍കാല നേതാക്കളുമായിരുന്ന അബ്ദുല്‍ അലി കോമു മുസ്്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍, സമസ്ത മുന്‍ പ്രസിഡന്റ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്്‌ലിയാര്‍ എന്നിവരുടെ പേരില്‍ കാളമ്പാടി മഖാമില്‍ നടക്കുന്ന ഉറൂസ് മുബാറക് ഇന്ന് നടക്കും. 
വൈകീട്ട് അസര്‍ നിസ്‌കാരാനന്തരം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തും. കൂട്ട സിയാറത്തിന് ശേഷം മൗലിദ് പാരായണം നടക്കും. എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, ടി.പി ഇപ്പ മുസ്്‌ലിയാര്‍, കാളാവ് സൈതലവി മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ അധ്യക്ഷനാകും. എ.പി മുഹമ്മദ് മുസ്്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ പ്രഭാഷണം നടത്തും. മജ്്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ഏലംകുളം

സുപ്രഭാതം ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ശനി) മലപ്പുറത്ത്

മലപ്പുറം: നേര്‍വായനയുടെ സുകൃതവുമായി മലയാളമാധ്യമരംഗത്ത് ഒരു വര്‍ഷം പിന്നിട്ട സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു മലപ്പുറത്തു നടക്കും. രാവിലെ പത്തുമുതല്‍ മലപ്പുറം കുന്നുമ്മല്‍ വാരിയംകുന്നത്ത് ടൗണ്‍ഹാളിലാണ് ആഘോഷപരിപാടി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനാകും.സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കോഴിക്കോട് വലിയഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി ഉബൈദുള്ള എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.എ ചേളാരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി സംസാരിക്കും. 
'ഭാരതീയ നവോഥാനത്തില്‍ മലബാറിന്റെ പങ്ക്' എന്ന വിഷയത്തില്‍ സിമ്പോസിയം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍

തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ച; KMIC സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം (Live Reocrd)

 യുവത്വം സാമൂഹ്യ നന്മക്കായി ഉപയോഗിക്കണം: അബ്ബാസലി ശിഹാബ് തങ്ങള്‍
തെയ്യോട്ടുചിറ: യുവത്വം സാമൂഹ്യ നന്മക്ക് ഉപയോഗിക്കണമെന്നും ആധുനിക കാലഘട്ടത്തിലെ അരാജകത്വം ഇല്ലാതാക്കാന്‍ യുവ പണ്ഡിതന്മാര്‍ വളര്‍ന്നു വരണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയുടെ ഭാഗമായി നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഫിള് റഫീഖ് ഫൈസി ഖിറാഅത്ത് അവതരിപ്പിച്ചു. നെല്ലായ കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍ അധ്യക്ഷനായി. അവാര്‍ഡ്ദാനം കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങളും സനദ്ദാനം അബ്ബാസലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. മഹല്ല് ഖാസി സി. കെ മൊയ്തുട്ടി മുസ്‌ലിയാര്‍, ശൈഖ് അലി മുസ്്‌ലിയാര്‍ തെന്നല, സി. എച്ച് അബ്ദുറഹ്മാന്‍ വഹബി എന്നിവര്‍ സംസാരിച്ചു. ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മുസ്തഫ അഷറഫി കക്കുപ്പടി സ്വാഗതവും മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. 
സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന സമ്മേളനത്തിന്‍റെ തല്‍സമയ സംപ്രേഷണം താഴെ കേൾക്കാം :
തെയ്യോട്ടുചിറ സനദ് ദാന സമ്മേളനം (Live Record Link)

അറബിക് യൂനിവേഴ്‌സിറ്റിയെ വിവാദങ്ങള്‍ കൊണ്ട് തകര്‍ക്കരുത്

കേരളത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നിമിത്തമായേക്കാവുന്ന അറബിക് യൂനിവേഴ്‌സിറ്റിയെ വര്‍ഗീയവത്കരിച്ച് ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം തീര്‍ച്ചയായും ചരിത്ര ബോധമില്ലായ്മയാണ്.ഇവിടെ ഭാഷയെയും സംസ്‌കാരത്തെും വര്‍ഗീയവല്‍ക്കരിക്കുന്നതും ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നതും കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഗുണകരമാകും.എന്നാല്‍ ആത്യന്തികമായ വൈജ്ഞാനിക മുന്നേറ്റത്തിനും സാമൂഹ്യ പുരോഗതിക്കും രാജ്യനന്മയ്ക്കും വിഘാതമാകുന്ന പിന്തിരിപ്പന്‍ ആശയമാണ് വര്‍ഗീയത.അത് ഒരു ഭാഷയുടെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും കൂടുതല്‍ അപകടകരമാകും. ഏത് തരം ആളുകളില്‍ നിന്നുണ്ടായാലും വര്‍ഗീയ വീക്ഷണങ്ങള്‍ ചെറുക്കപ്പെടണം.
അറബിക് യൂനിവേഴ്‌സിറ്റിയെ എതിര്‍ക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കി വസ്തുതകള്‍ കാണാതെ പോകുകയാണ്.

ന്യൂനപക്ഷ ആനുകൂല്യം വില്‍പനക്കുള്ളതല്ല

വിദ്യാഭ്യാസരംഗത്തെ മൂലധനശക്തികളെപ്പോലും വെല്ലുന്നവിധത്തിലാണ് കേരളത്തിലെ സ്വാശ്രയമാനേജുമെന്റുകള്‍ വിദ്യാര്‍ഥികളെ പിഴിഞ്ഞൂറ്റുന്നത്. എം.ഇ.എസ് മാനേജ്‌മെന്റ് സ്വന്തംനിലക്ക് പ്രവേശനംനടത്തിയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ 61 സീറ്റുകള്‍ ജസ്റ്റിസ് ജെ.എം ജയിംസ് കമ്മിറ്റി കഴിഞ്ഞദിവസം റദ്ദാക്കിയിരിക്കുകയാണ്.
സര്‍ക്കാരുമായുള്ള കരാര്‍ ലംഘിച്ചാണു മാനേജ്‌മെന്റ് പ്രവേശനംനല്‍കിയത്. എം.ഇ.എസ് പെരിന്തല്‍മണ്ണ മെഡിക്കല്‍കോളജിലെ 61 എം.ബി.ബി.എസ് സീറ്റും ഡെന്റല്‍ കോളജിലെ ആറു ബി.ഡി.എസ് സീറ്റുമാണ് കമ്മിറ്റി റദ്ദാക്കിയിരിക്കുന്നത്. സുപ്രിംകോടതി നിര്‍ദേശിച്ച പതിനഞ്ചുദിവസം മാത്രമാണ് ഇനി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ മുമ്പിലുള്ളത്. ഇതിനകം പ്രവേശനം പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ റാങ്ക് ലിസ്റ്റ് കാലഹരണപ്പെടും.

ബുറൈദ ഇസ്‌ലാമിക് സെന്റര്‍ സഹചാരി ഫണ്ട് കൈമാറി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ബുറൈദ കമ്മിറ്റി സഹചാരി റിലീഫ് സെല്ലിലേക്ക് സമാഹരിച്ച ഫണ്ട് യൂസുഫ് ഫൈസി പരുതൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമിദ് മേല്‍മുറി അദ്ധ്യക്ഷനായി, ബുറൈദ സെന്റര്‍ ഭാരവാഹികളായി അബ്ദുല്‍ ലത്തീഫ് തച്ചംപൊയില്‍, റിയാസ് എസ്‌റ്റേറ്റ് മുക്ക്, സൈദ് ചെട്ടിപ്പടി, ബഷീര്‍ ഫൈസി അമ്മിനിക്കാട്, യൂസുഫ് ഫൈസി പരുതൂര്‍, ബഷീര്‍ തച്ചംപൊയില്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ മുണ്ടുപാറ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി പേരാല്‍, ഒ.കെ.എം കുട്ടി ഉമരി, സിദ്ദീഖ് നദ്‌വി ചെറൂര്‍, സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് സംബന്ധിച്ചു.

‘അറഫ’ തിരിച്ചറിവിന്റെ ദിനമാണ്

റഫ എന്ന പദത്തിന്റെ വാക്കര്‍ഥം തന്നെ തിരിച്ചറിവ് എന്നാണ്. വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടര്‍ന്ന് സ്വര്‍ഗ ഭ്രഷ്ടരായ ആദം നബി(അ)യും പ്രിയ പത്‌നി ഹവ്വാ ഉമ്മ(റ)യുമായി കണ്ടുമുട്ടിയത് ഇതേ സ്ഥലത്തു വച്ചായതിനാലാണ് അറഫയെന്ന് ആ പ്രദേശത്തിനു പേരു വന്നതെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ വ്യക്തികള്‍ പരസ്പരം തിരിച്ചറിയുന്നതിനപ്പുറം അറഫയെന്നത് മനുഷ്യന് അവന്റെ സ്രഷ്ടാവിനെ തിരിച്ചറിയേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്ന ഒരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: 'ഞാന്‍ മറഞ്ഞ നിധിയായിരുന്നു. അപ്പോള്‍ ഞാന്‍ അറിയപ്പെടണമെന്നാഗ്രഹിക്കുകയും അതു പ്രകാരം പടപ്പുകളെ പടക്കുകയും ചെയ്തു'. മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നിലുള്ള അല്ലാഹുവിന്റെ ലക്ഷ്യം മനുഷ്യന് അല്ലാഹുവിനെ അറിയുക എന്നതാണ്. അല്ലാഹുവിനെ അറിയുക എന്നത് ഓരോ മുസ്്‌ലിമിനും ബാധ്യതയാണ്. അറിവുകളില്‍ ഏറ്റവും ഉത്തമം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ തിരിച്ചറിവിന്റെ ബോധം വിശ്വാസികളില്‍ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് ഓരോ അറഫാ ദിനവും.

കേരളത്തിൽ ബലിപെരുന്നാള്‍ 24ന് വ്യാഴാഴ്ച

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവിക്ക് സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഇതനുസരിച്ച് 23ന് അറഫാദിനവും ബലിപെരുന്നാള്‍ 24നും ആയിരിക്കും. ഇപ്രാവശ്യം സഊദിയിലും 23 നാണ് അറഫാദിനം.(സുപ്രഭാതം)

മാസപ്പിറവി കണ്ടില്ല. സഊദിയില്‍ ബലിപെരുന്നാള്‍ 24ന് വ്യാഴാഴ്ച.

അറഫാ സംഗമം ബുധനാഴ്ച 
മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം 23 ന്. ഇന്നു മാസപിറവി ദർശിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച സഊദിയില്‍ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് സഊദി മതകാര്യമന്ത്രാലയം അറിയിച്ചു. 24 നാണ് സഊദിയില്‍ ബലിപെരുന്നാള്‍.

സമസ്ത പൊതുപരീക്ഷാ അവാര്‍ഡ് വിതരണം 15 ന് പൂവ്വാട്ട്പറമ്പ്

മുഅല്ലിംകളും വിദ്യാര്‍ഥികളും  984628763 എന്ന നമ്പറില്‍ ബന്ധപ്പെടണം
കോഴിക്കോട്: സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ ജില്ലയിലെ റാങ്ക് ജേതാക്കള്‍ക്കും അധ്യാപകര്‍ക്കും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15 ന് പൂവ്വാട്ട്പറമ്പ് പി.വി കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ജില്ലാ സ്വദര്‍ സംഗമത്തില്‍ വിതരണം ചെയ്യും.
അഞ്ചാം തരത്തില്‍ നാദാപുരം തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസയിലെ കെ.പി മുഹമ്മദ് സിനാര്‍ (നാദാപുരം റെയ്ഞ്ച്), ഏഴാം തരത്തില്‍ കുയ്‌തേരി ബദറുല്‍ ഹുദാ മദ്‌റസയിലെ ബഷീര്‍ (വാണിമേല്‍), കോട്ടക്കല്‍ ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസയിലെ കെ മുഹമ്മദ് നിയാസ് (വടകര), അല്‍ മദ്‌റസത്തുല്‍ ഇര്‍ശാദിയ്യ ജാതിയേരിയിലെ ഫാത്വിമ അഫ്‌നിദ (കല്ലാച്ചി), മുതുവണ്ണാച്ച മമ്പഉല്‍ ഉലൂം മദ്‌റസയിലെ കെ.എം ഹസനത് (കടിയങ്ങാട്), ചീറോത്ത് തര്‍ബിയ്യത്തുസ്വിബ്‌യാന്‍ മദ്‌റസയിലെ കെ.കെ അഫ്‌നാസ് അബ്ബാസ് (കല്ലാച്ചി), പത്താംതരത്തില്‍ കടമേരി മിഫ്താഹുല്‍ ഉലൂം മദ്‌റസയിലെ കെ അന്‍ഷിറ (കടമേരി), നിടുമ്പ്രമണ്ണ നൂറുല്‍ഹുദ മദ്‌റസയിലെ ശാഹിന മുംതാസ് (തിരുവള്ളൂര്‍), പ്ലസ്ടുവില്‍ ചേലക്കാട് റെയ്ഞ്ചിലെ സിറാജുല്‍ ഹുദാ മദ്‌റസയിലെ പി സുഹൈല (കല്ലാച്ചി റെയ്ഞ്ച്) എന്നീ വിദ്യാര്‍ഥികളാണ് അവാര്‍ഡിനര്‍ഹരായിരിക്കുന്നത്. പ്രസ്തുത വിദ്യാര്‍ഥികളും അവരുടെ ഉസ്താദുമാര്‍ 984628763 എന്ന നമ്പറില്‍ ബന്ധപ്പെടണം.

സമസ്ത ബഹ്റൈന്‍ ഹജ്ജ് സംഘം ഇന്ന് പുറപ്പെടും


മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘം ഇന്ന്(ഞായര്‍) കാലത്ത് 11 മണിക്ക് മനാമ സമസ്ത ഓഫീസ് പരിസരത്തു നിന്നും യാത്ര തിരിക്കും. ഹജ്ജ് സംഘത്തെ ഇത്തവണ നയിക്കുന്നത് അമീര്‍ ഉമറുല്‍ ഫാറൂഖ് ഹുദവിയാണ്. ഇന്ന് ഉച്ചയോടെ ബഹ് റൈന്‍ വിടുന്ന സംഘം ആദ്യമായി സന്ദര്‍ശിക്കുന്നത് മദീനയാണ്. മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മക്കയില്‍ പ്രവേശിക്കുക. 
ബഹ്റൈനില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സമസ്ത കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ സ്ത്രീകളും പുരുഷന്മാരുമായി നിരവധി പേരാണ് വര്‍ഷം തോറും ഹജ്ജ് കര്‍മ്മം ചെയ്ത് വരുന്നത്. ഹജ്ജിനു പുറമെ ഉംറ സര്‍വ്വീസും സമസ്തയുടെ കീഴിലുണ്ട്. യാത്രക്കു മുന്പെ ഹജജ്-ഉംറ കര്‍മ്മങ്ങളുടെ പ്രസന്‍റേഷന്‍ സഹിതമുള്ള പഠന ക്ലാസ്സുകളും സമസ്തയുടെ പ്രത്യേകതയാണ്.

ഇന്ന് യാത്ര പുറപ്പെടുന്ന ഹജ്ജാജിമാര്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച് യാത്രാ സാമഗ്രികള്‍ സഹിതം കാലത്ത് ക്രിത്യ സമയത്ത് തന്നെ മനാമ ഓഫീസില്‍ എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സമസ്ത ബഹ്റൈന്‍ ഗുദൈബിയ കമ്മറ്റി ദ്വൈവാര ആരോഗ്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും

മനാമ: സമസ്തകേരള സുന്നി ജമാഅത്ത് ബഹ്റൈന്‍-ഗുദൈബിയ ഏരിയാ കമ്മറ്റി, ആസ്റ്റെര്‍ മെഡിക്കല്‍ സെന്ററു മായിചേര്‍ന്ന് ബഹ്റൈനില്‍ ദ്വൈവാര ആരോഗ്യ ക്യാമ്പും മെഡിക്കല്‍ ചെക്കപ്പും സെമിനാറും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സെപതംബര്‍ 1 മുതല്‍ 15വരെ നീണ്ടു നില്‍ക്കുന്ന ഈ ക്യാമ്പയിനില്‍ ആരോഗ്യ സെമിനാറിനോടനുബന്ധിച്ച് ഹെല്‍ത്ത് ചെക്കപ്പ്കാര്‍ഡ് വിതരണം ചെയ്യും. ഇതുപയോഗിച്ച് സ്‌പെഷ്യല്‍ പാക്കേജിലൂടെ പ്രശസ്തരായ സ്‌പെഷ്യലൈസ്ഡ് ഡോക്ടറുമാരുടെ സേവനം ലഭിക്കും. 1200 കുടുംബങ്ങള്‍ക്കാണ് ഈസേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരം 7മണിക്ക് പ്രവാസലോകത്തെ ആരോഗ്യ സംരക്ഷണത്തെകുറിച്ചുള്ള ക്ലാസ്സ് നടക്കും. 4 നു വൈകുന്നേരം 4 മണിക്ക് സ്ത്രീകളുടെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളും സംശയ നിവാരണവും അടങ്ങുന്ന ക്ലാസ്സും 11 നു വൈകുന്നേരം 4മണിക്ക് പ്രാഥമിക ആരോഗ്യ ശുശ്രുഷ സംബന്ധമായി അറിഞ്ഞിരിക്കേണ്ട ക്ലാസ്സും നടക്കും.
ആരോഗ്യക്യാമ്പ് ഉദ്ഘാടനം ഗുദൈബിയ മദ്രസ്സഹാളില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ ഒന്നിനു വൈകുന്നേരം 7 മണിക്കു നിര്‍വഹിക്കും. ഏരിയ പ്രസിഡന്റ് അന്‍സാര്‍ അന്‍വരി അധ്യക്ഷത വഹിക്കും.