സി.എം ഉസ്താദ്: ഓര്‍മകള്‍ക്ക് ജീവിതത്തേക്കാള്‍ ശക്തിയേറുമ്പോള്‍...

ഖാസി കേസിനായി എന്തു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുന്നില്ല?
പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് ചിറക് നല്‍കി കൊണ്ട് ജില്ലയില്‍ സി.എം ഉസ്താദിന്റെ കൊലപാതകം വിഷയം വീണ്ടും ഉയര്‍ന്നു വരികയാണ്. അടുത്തിടെ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് തോന്നുന്നു. സത്യം പുറത്തു വരാന്‍ ആഗ്രഹിക്കുന്നവരാണ് പൊതുസമൂഹമെന്ന് അവ വിളിച്ചു പറയുന്നുണ്ട്. 
ഒരു തരം വികാരമായിരുന്നു കണ്‍വെന്‍ഷനില്‍ ഉയര്‍ന്നത്. പങ്കെടുത്തവര്‍ക്കെല്ലാം നീതി പുലരുമെന്ന് ആശ പകര്‍ന്നു. രാഷ്ട്രീയ നേതാക്കള്‍ പതിവുപോലെ വാഗ്ദാനങ്ങള്‍ നല്‍കി. സമൂഹ്യ പ്രവര്‍ത്തകന്‍മാര്‍ അനുഭവ യഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറഞ്ഞു. പണ്ഡിതന്മാര്‍ മഹത്വങ്ങളോതി പിന്തുണയും പ്രഖ്യാപിച്ചു. പക്ഷെ, എവിടെയോ ഒരു ചോദ്യം ബാക്കിയായിരുന്നു. കെട്ടടങ്ങാതെ ആര് സംരക്ഷിക്കും ഈയൊരു ആവേശത്തെ? ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റടുത്തത് ചെറുതല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഡോ.സുരേന്ദ്രനാഥ് നടത്തിയ ഉദ്ഘാടന പ്രസംഗം അത്യന്തം പ്രസക്തമായിരുന്നു. ഈ കേസ് ആരാണ് കടലില്‍ മുക്കാന്‍ ശ്രമിക്കുന്നത് അവരെ കടലില്‍ മുക്കുമെന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു വെച്ചു. പൗരന്റെ സുരക്ഷിതത്വമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.ഒരു മഹാ പണ്ഡിതനെ കൊന്നുകളയാന്‍ മടിക്കാത്തവര്‍ സാധാരണ പൗരരെ എന്ത് ചെയ്യും? അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ഡോ.സുരേന്ദ്രനാഥ് സദസ്സിനോട് തറപ്പിച്ചു പറഞ്ഞു.
നീതിയുക്തമായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ല അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പോലും അത്യന്തം ദുരൂഹമാണ്. അതിനാല്‍ ഇതിനു പിന്നിലുള്ള സമ്മര്‍ദ്ദ ശക്തി വളരെ വലുതാണെന്നും അദ്ദേഹം സംശയലേശമന്യേ ഉറക്കെ പറഞ്ഞു.ജീവിക്കാനുള്ള അവകാശമില്ലാതാകുമ്പോള്‍ സമൂഹമാണ് പ്രതികരിക്കേണ്ടത്.
ഇത് സമൂഹത്തെ മൊത്തം ബാധിക്കുന്ന പ്രശ്‌നമാണ്.
ഡോ.സുരേന്ദ്രനാഥിന്റെ വാക്കുകള്‍ ചെന്നു തറച്ചത് ഹൃദയത്തിലേക്കായിരുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകന്മാരെ ഒരുമിച്ചു കൂട്ടാനും പിന്നോക്കം പോവാതെ അന്ത്യം വരെ മുന്നില്‍ നില്‍ക്കാനും സി.എം ഉസ്താദിന്റെ സഹപ്രവര്‍ത്തകനായ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ ആഹ്വാനം ചെയ്തു.
സഫിയ വധക്കേസിന്റെ ചുരുളഴിക്കാന്‍ മുന്നില്‍ നിന്ന അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ അനുഭവസമ്പത്ത് നേതാക്കളില്‍ പ്രത്യാശ പരത്തി. കേരള നിയമസഭയില്‍ ഖാസി കേസിന് വേണ്ടി സബ് മിഷന്‍ നടത്തിയ കാസര്‍കോട് എ.എല്‍.എ എന്‍. എന്‍ നെല്ലിക്കുന്ന് അഭ്യന്തര മന്ത്രിയുടെ മറുപടിയില്‍ തൃപ്തനല്ലന്നും അത് ഉദ്യോഗസ്ഥരുടെ നിലപാടാണെന്നും അത് മാറ്റാന്‍ സാധ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മുസ്ലിം ലീഗ് ജില്ലാ നേതാവ് എം.സി കമറുദ്ദീന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. സബ്മിഷന്റെ മറുപടി ലീഗിന്റെയോ സര്‍ക്കാരിന്റെയോ നിലപാടല്ലെന്നും അത് തിരുത്താന്‍ പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 
ആദ്യകാല സമരങ്ങളെ അനുസ്മരിച്ചായിരുന്നു അദ്ദേഹം തുടങ്ങിയത്. ആവിശ്യമുണ്ടായാല്‍ ലീഗിന്റെ അണികളെ തെരുവിലിറക്കാന്‍ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ ആറാണ്ട് തികയാനിരിക്കെ അണികളെ നിരത്താന്‍ ഇനിയും സമയമാവത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ബാക്കിയായിരുന്നു. അവസാന അടവായി ജില്ലയാകെ സ്തംഭിപ്പിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ആവേശത്തോടപ്പം അല്‍പം വസ്തുതകളും ഓര്‍മപ്പെടുത്തി. വികാരഭരിതനായിട്ടായിരുന്നു സുബൈര്‍ പടുപ്പ് പ്രസംഗിച്ചത്.അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് കൊണ്ട് ഈ പോരിനിറങ്ങാനും ഇതുവരെ പ്രതികരിക്കാത്തത് കൊലയാളികള്‍ ആക്ഷന്‍ കമ്മിറ്റിളെ നിയന്ത്രിച്ചത് കൊണ്ടാണെന്നുള്ള വ്യക്തമായ സൂചന നല്‍കി.ഇത് തന്റെ മാത്രം അഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു.
സമാപന ഭാഷണം നിര്‍വ്വഹിച്ച സത്താര്‍ പന്തല്ലൂര്‍ സാഹിബ് കേസിനെ സംബന്ധിച്ചുള്ള ഗൗരവമേറിയ കാര്യങ്ങള്‍ സദസിനോട് വെളിപ്പെടുത്തി. അകത്ത് കിടന്ന് കൊണ്ട് കേസിനെ ഇല്ലായ്മ ചെയ്യുന്നവരെ കുറിച്ച് ഗൗരവപൂര്‍വ്വം ഓര്‍മപ്പെടുത്തി.കേസിനെ ബലപ്പെടുത്താന്‍ കയറിക്കൂടിയവര്‍ തളര്‍ത്താനും മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സംഘടനയുടെ സമര പോരാട്ടങ്ങള അനുസ്മരിച്ചു.
പക്ഷെ, നമുക്ക് ഒന്ന് ചോദിക്കാനുണ്ട്. സമരങ്ങള്‍ മൂടിപ്പുതച്ച കേരളത്തില്‍ ഖാസി കേസിനായി ആത്മാര്‍ത്ഥ സമരങ്ങള്‍ നടത്താന്‍ എന്തു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുന്നില്ല. ഉറക്കം നടിക്കുന്ന ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളാണ് ഉത്തരവാദികള്‍ എന്ന് പറഞ്ഞാല്‍ ഒരിക്കലും അത് തെറ്റാവുമെന്ന് തോന്നുന്നില്ല. മുന്‍ ആക്ഷന്‍ കമ്മിറ്റികള്‍ എവിടെപ്പോയ് മറഞ്ഞു? സംയുക്ത സമം സമിതികള്‍ എന്ന് ഉറക്കമുണരും?
ഇത്തരം ചോദ്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ഉയര്‍ന്നു വന്നിരുന്നു. ഒന്നുറപ്പാണ്, നേതാക്കള്‍ വിസ്മരിച്ച ശഹീദേ മില്ലത്ത് സി.എം ഉസ്താദിനെ സമുദായം മറക്കില്ല. പിന്നീട് നടന്ന ചര്‍ച്ചകളില്‍ പൂര്‍ണ പിന്തുണകള്‍ ആക്ഷന്‍ കമ്മിറ്റിക്ക് ലഭിച്ചു.
കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയുടെ ഉപാധ്യക്ഷന്‍ കൊല്ലപ്പെട്ടു ആറാണ്ട് തികയുന്നു. കൊലക്കു കൊടുത്തവര്‍ ഒരു സമുദായത്തെ മുഴുവന്‍ സാങ്കേതികതകളുടെ കാരണം പറഞ്ഞു വിഢ്ഢികളാക്കുന്നു. വലിയ വായില്‍ പിന്തുണ വിളമ്പിയിരുന്നവര്‍ കേസ് നടത്താന്‍ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ.ആരെങ്കിലും വല്ലതും തുടങ്ങിയാല്‍ തന്നെ കപ്പലിനുള്ളിലെ കള്ളന്മാരുടെ പാലം വലിക്കലുകള്‍...... എങ്കിലും ഇപ്പോഴും പ്രതീക്ഷയുണ്ട്, വലിയ ന്യൂനപക്ഷത്തിനടയിലും വലിയൊരു പക്ഷം സമനസ്‌കര്‍ ബാക്കിയുണ്ടെന്ന്.അല്ലാഹു സഹായിക്കുക തന്നെ ചെയ്യും.-സലീം ദേളി(അവ .www.evisionnews.in)