അറബിക് സര്‍വകലാശാല: സംസ്ഥാനത്തെ മുഴുവന്‍ കലക്‌ട്രേറ്റുകളിലേക്കും നവംബര്‍ 19 ന് SKSSF ബഹുജനമാര്‍ച്ച്

ജില്ലാ-മേഖലാ തലങ്ങളില്‍ സമരപ്രചാരണ കണ്‍വന്‍ഷനുകളും ബഹുജന ബോധവത്കരണ പരിപാടികളും ഒക്ടോബറില്‍ നടക്കും 
കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട്് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും നവംബര്‍ 19 ന് രാവിലെ 11ന് ബഹുജനമാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യപിച്ചു. കോഴിക്കോട് എസ്.കെ.എസ്.എസ്.എഫ് സംഘടപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ വച്ചായിരുന്നു മാര്‍ച്ചിന്റെ പ്രഖ്യാപനം നടന്നത്.
അറബി ഭാഷ ഒരു സമുദായത്തിന്റെ മാത്രം ഭാഷയായി പ്രചരിപ്പിച്ച് കേരളത്തിന്റെ വൈജ്ഞാനിക സാമ്പത്തിക മേഖലയ്ക്കു ഗുണകരമാവുന്ന സാധ്യതകളെ തുരങ്കം വയ്ക്കുന്ന പ്രവണത ശരിയല്ലെന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകാശാല വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകാശാലയുടെ കാര്യത്തില്‍ അധികൃതര്‍ ഒട്ടക പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നത്. ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷിന്. തൊട്ടു പിറകില്‍ നില്‍ക്കുന്ന അറബിയുടെ പുതിയ സാധ്യതകളെ തള്ളിപ്പറയുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സലീം എടക്കര, അബൂബക്കര്‍ ഫൈസി മലയമ്മ പ്രസംഗിച്ചു. മമ്മൂട്ടി മാസ്റ്റര്‍ തരുവണ, കെ.എന്‍.എസ് മൗലവി, ആര്‍.വി.എ സലീം,ടി.പി സുബൈര്‍ മാസ്റ്റര്‍ സംബന്ധിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും, പ്രൊഫ. ടി അബുല്‍ മജീദ് നന്ദിയും പറഞ്ഞു.
ഒക്‌ടോബര്‍ മാസത്തില്‍ സംസ്ഥാനത്തെ ജില്ലാ മേഖലാ തലങ്ങളില്‍ സമരപ്രചാരണ കണ്‍വന്‍ഷനുകളും ബഹുജന ബോധവത്കരണപരപടികളും കലക്‌ട്രേറ്റ് മാര്‍ച്ചിന്റെ മുന്നോടിയായി നടക്കും.
(സുപ്രഭാതം)