മിന ജനസാഗമായി; അറഫാസംഗമം ഇന്ന്

മക്ക: ഇബ്‌റാഹീം നബിയുടെ വിളിക്കുത്തരം നല്‍കി വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നെത്തിയ ഇരുപതു ലക്ഷത്തിലേറെ വിശ്വാസികള്‍ ഇന്ന് അറഫയില്‍ ശുഭ്രസാഗരം തീര്‍ക്കും. തര്‍വിയത്തിന്റെ ദിനമായ ഇന്നലെ വിശ്വാസികള്‍ മിനായില്‍ ഒരുമിച്ചുകൂടിയതോടെയാണ് ഹജ്ജ് കര്‍മത്തിന് തുടക്കമായത്. ഹജ്ജിന്റെ സുപ്രധാന കര്‍മമാണ് അറഫാ സംഗമം. ലോകത്തെ ഏറ്റവും വലിയ ജനസമാഗമമായാണ് ഇതു കണക്കാക്കപ്പെടുന്നത്. സുബ്ഹ് നിസ്‌കാരത്തോടെ മിനായില്‍നിന്ന് പുറപ്പെടുന്ന ഹാജിമാര്‍ ഉച്ചയോടെ അറഫയിലെത്തും.
ളുഹ്്ര്‍ നമസ്‌കാരത്തിനു ശേഷം അറഫയിലെ നിറുത്തം ആരംഭിക്കും. അഭൂതപൂര്‍വമായ ഗതാഗതക്കുരുക്കു കാരണം നല്ല പങ്ക് ഹാജിമാരും സുബ്ഹിക്കു മുന്നേ അറഫയിലേക്ക് പുറപ്പൈട്ടിരുന്നു. നേരത്തെ എത്തിയവര്‍ മസ്്ജിദുന്നമിറയിലും കാരുണ്യത്തിന്റെ മലയായ ജബലുറഹ്്മയിലും ഇടം പിടിച്ചു. അറഫാ ദിനം മുഹമ്മദ് നബി(സ) ഖുതുബ നിര്‍വഹിച്ച സ്ഥലത്താണ് ലക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന നമിറാപള്ളി. സഊദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ബിന്‍ അബ്ദില്ലാ ആലുശ്ശൈഖ് അറഫാ പ്രഭാഷണം നടത്തും.
ബസ് സര്‍വീസും മശാഇര്‍ ട്രെയിനും ഉപയോഗപ്പെടുത്തിയാകും ഹാജിമാര്‍ അറഫയിലെത്തുക. ഇന്ന് ഉച്ചയോടെത്തന്നെ വിശ്വാസി സമൂഹം പൂര്‍ണമായും അറഫയിലെത്തും.
ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ക്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് വിശുദ്ധ സ്ഥലങ്ങളില്‍ സുരക്ഷാ വിഭാഗം കനത്ത ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം വാഹനങ്ങളില്‍ ഡോക്ടര്‍മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ ഇവര്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം തന്നെ അറഫയിലേക്കു പുറപ്പെട്ടു.
ഹാജിമാര്‍ക്കുള്ള പാസ്, ഭക്ഷണ കൂപ്പണ്‍ എന്നിവ മുന്‍കൂട്ടി വിതരണം ചെയ്തിരുന്നതിനാല്‍ തിരക്കു കണക്കിലെടുത്ത് വിശ്വാസികളില്‍ പലരും നേരത്തേതന്നെ മിനായിലെത്തിയിരുന്നു.
ഇന്ന് സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്കു പുറപ്പെടും. അവിടെ നിന്നാണ് കല്ലെറിയല്‍ ചടങ്ങിനു വേണ്ടി കല്ലുകള്‍ ശേഖരിക്കുക. നാളെ രാവിലെ ജംറയില്‍ കല്ലെറിയുന്നതിനായി മുസ്ദലിഫയില്‍നിന്ന് മിനായിലേക്കു തന്നെ തിരിക്കും.(സുപ്രഭാതം)