കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിലെ ഇരട്ടനീതി ചോദ്യംചെയ്തു മുസ്‌ലിം സംഘടനകള്‍ രംഗത്ത്. ഒരു പന്തിയില്‍ രണ്ടുതരം സദ്യ വിളമ്പുന്നതു കടുത്ത വിവേചനമാണെന്നും ഇന്നലെ കോഴിക്കോട്ടു ചേര്‍ന്ന മുസ്‌ലിം സമുദായ സംഘടനകകളുടെയും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപന മാനേജ്‌മെന്റുകളുടെയും സംയുക്തയോഗം ഓര്‍മിപ്പിച്ചു. ഈ യോഗതീരുമാനത്തിനു പരസ്യമായ പിന്തുണ നല്‍കി മുസ്‌ലിം ലീഗും രംഗത്തെത്തി.
മെഡിക്കല്‍ സീറ്റിന്റെ കാര്യത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുസ്‌ലിം മാനേജ്‌മെന്റിനും ലഭ്യമാക്കണമെന്നാണ് ആവശ്യം. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മുസ്‌ലിം മാനേജ്‌മെന്റിനു കീഴില്‍ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനു കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകള്‍ക്ക് ഒരു മറയുമില്ലാതെ സൗജന്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നല്‍കുകയാണ്.
പ്രവേശനത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കും നല്‍കണമെന്നു യോഗത്തില്‍ പങ്കെടുത്ത മതസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. എല്ലാ സീറ്റിലും 4.8 ലക്ഷം രൂപ വാങ്ങാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന് എം.ഇ.എസ് പ്രതിനിധികള്‍ ആരോപിച്ചു. ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ 2006 ല്‍ ആന്റണി സര്‍ക്കാര്‍ നിര്‍ദേശിച്ച 50 ശതമാനം സീറ്റ് സര്‍ക്കാറിനു നല്‍കിക്കൊണ്ടുള്ള ധാരണയില്‍ ഒപ്പുവയ്ക്കാന്‍ ഒരുക്കമണെന്നു കോളജ് ഭാരവാഹികള്‍ പറഞ്ഞു.
