ഖാഫില ജിദ്ദ സ്നേഹ സംഗമം അനിര്‍വ്വചനീയ അനുഭൂതിയായി

ജിദ്ദ : ജിദ്ദ യിലെ കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തക കൂട്ടായ്മ "ഖാഫില ജിദ്ദ" യുടെ സ്നേഹ സംഗമം അനിര്‍വചനീയമായ ഒരനുഭൂതിയായി. കേരള ഇസ്ലാമിക് ക്ലാസ് റൂം ആദര്‍ശ പഠനം സെഷനിലെ സുപരിചിത ശബ്ദം നേരില്‍ കേള്‍ക്കാനും, ആ വിശിഷ്ട അതിഥിയെ നേരില്‍ കാണാനും ഏറെ ആഗ്രഹിച്ചിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വിശുദ്ധ മക്കയില്‍ നിന്നും എത്തിയ അബ്ദുല്‍ ഗഫൂര്‍ അന്‍വരിയെ സ്നേഹാതിരേകത്താല്‍ ആശ്ലേഷിച്ചും, പരസ്പരം സന്തോഷം പങ്കിട്ടും ഖാഫില ജിദ്ദ സംഗമം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
സയ്യിദ് ഉബൈദുല്ലഹ് തങ്ങള്‍ മേലാറ്റൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. അബ്ദുല്ലാഹ് ഫൈസി കൊളപ്പറന്പ് പ്രാര്‍ത്ഥന നടത്തി. സയ്യിദ് സഹല്‍ തങ്ങള്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു.
വിശുദ്ധ മക്കയിലെ ഹറമില്‍ ഇന്നും നില നില്‍ക്കുന്ന ചരിത്ര പ്രധാനമായ പല അടയാളങ്ങളുടെയും പ്രാമാണിക യാഥാര്‍ത്ഥ്യം അന്‍ വരി ഉസ്താദ് വിവരിച്ചപ്പോള്‍ , ആഴ്ച തോറും ഹറമില്‍ പോകുന്ന, വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന ജിദ്ദയിലെ പ്രവാസികള്‍ക്ക് അതൊക്കെ പുതിയ അറിവായിരുന്നു. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹറമിലെ ജമാ അത്ത് നിസ്കാരത്തില്‍ സ്വദേശികളും ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും എത്തുന്നവരും അവരവരുടെ ആരാധനാ കര്‍മങ്ങളില്‍ പുലര്‍ത്തുന്ന വൈവിധ്യ പൂര്‍ണമായ രീതികള്‍ വ്യത്യസ്ഥ മദ് ഹബുകളില്‍ നിഷ്കര്ഷിക്കപ്പെട്ട തരത്തില്‍ ഉള്ളവയാണെന്ന് അതാതു മദ്ഹബുകളിലെ മസ്അലകള്‍ വിവരിച്ചു കൊണ്ട് അദ്ദേഹം വിവരിച്ചു. ഉംറ കര്‍മങ്ങള്‍ കഴിഞ്ഞ് കിട്ടുന്ന സമയമത്രയും ഈ വൈവിധ്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കാനും അവയുടെ മാനങ്ങള്‍ കണ്ടെത്താനും വിനിയോഗിക്കുന്ന ഉസ്താദിന്‍റെ ഗവേഷണ കൗതുകം യുവ പണ്ഡിതര്‍ക്കു പ്രോത്സാഹന ജനകമാവുകയാണ്.
ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ റഹ്മാനി സ്വാഗതം ആശംസിച്ചു. മുസ്തഫ ബാഖവി ഊരകം, അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍ , അബു ബകര്‍ ദാരിമി ആലം പാടി, നൌഷാദ് അന്‍ വരി, സല്‍മാന്‍ അസ് ഹരി, മുസ്തഫ അന്‍ വരി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.