മുത്തലാഖ്; നിയമപോരാട്ടം തുടരും: സമസ്ത

കോഴിക്കോട്: മുത്തലാഖ് ക്രിമിനല്‍ വല്‍ക്കരിക്കാനുള്ള നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിയമപോരാട്ടം തുടരുമെന്ന് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്ല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ബില്ലിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നത്.

മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ബഹു. സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റിഷന്‍ 1248 ഓഫ് 2018 പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശം പ്രത്യേകം പ്രസ്താവ്യമാണ്. ഓര്‍ഡിനന്‍സ് നിയമമാകുന്ന പക്ഷം സമസ്തക്കു വീണ്ടും നീതി പീഠത്തെ സമീപിക്കാമെന്നും സമസ്തയുടെ വാദങ്ങള്‍ പ്രസക്തമാണെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചിരുന്നു. മുത്തലാഖ് ബില്ലിനെതിരെ പാര്‍ലിമെന്റിനകത്തും പുറത്തും നിലകൊണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ബില്ല് പാസ്സാകാതിരിക്കാന്‍ മതേതര പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും ബില്ലിനെതിരെ ഒന്നിച്ച് പോരാടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari