കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന് 1979 നവംബര്‍ 29ന് ചേര്‍ന്ന മുശാവറ ആധികാരികമായി തീരുമാനിച്ചിട്ടുണ്ടണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതായി തീരുമാനിച്ചിട്ടില്ലെന്നും സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഹാജി കെ മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അബ്ദുസമദ് പൂക്കോട്ടൂര്‍, ട്രഷറര്‍ അബ്ദുറഹിമാന് കല്ലായി എന്നിവര്‍ പ്രസ്താവിച്ചു.

ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും, കണ്ണിയത്ത് ഉസ്താദും, ശംസുല്‍ ഉലമയും പഠിപ്പിച്ച പാഠവും മാതൃകയുമാണ് സമസ്തയുടെ മത-രാഷ്ട്രീയ നയങ്ങള്‍. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാഷിസമാണെന്നും ഫാഷിസത്തെ നേരിടുന്ന വിഷയത്തില്‍ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും ഫാസിസത്തെ ചെറുക്കാന്‍ മുസ്ലിം സംഘടിത ശക്തി പ്രബലപ്പെടുത്തി മതേതര പ്രസ്ഥാനങ്ങളെ കൂടുതല്‍ സഹായിക്കുകയും സഹകരിക്കുകയുമാണ് ചെയ്യേണ്ടണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയ ഭൂമിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അധികമൊന്നും ഇടമില്ലെന്ന് അവര്‍ തെളിയിച്ചിട്ടുണ്ടണ്ട്. ഇപ്പോഴും ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മതേതര ശക്തിയെ ദുര്‍ബലമാക്കുന്ന വിധം ഫാസിസ്റ്റുകള്‍ക്ക് സഹായമാകുന്ന രാഷ്ട്രീയ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചു കാണുന്നത്.
മാധ്യമങ്ങളുടെ പ്രചാരണത്തില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും നേതാക്കള്‍ പറഞ്ഞു.