കേരള സർക്കാർ തീരുമാനം പ്രവാസികളോടുള്ള ക്രൂരമായ നടപടി: സമസ്ത ഇസ്‌ലാമിക് സെന്റർ

റിയാദ്: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാർ നടപടി പ്രവാസികളോടുള്ള ക്രൂരമായ നടപടിയെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആരോപിച്ചു. വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ഇല്ലാത്ത കൊവിഡ് രോഗ സാധ്യത എന്തടിസ്ഥാനത്തിലാണ് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർകുണ്ടാകുകയെന്നു സർക്കാർ വ്യക്തമാക്കണം. തീർത്തും വിവേചന പരവും നിരുത്തരവാദിത്ത പരവുമായ സമീപനമാണ് കേരള സർക്കാരിന്റെ ചാർട്ടേഡ് വിമാനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന പ്രസ്‌താവനയിലൂടെ പുറത്ത് വന്നത്. ഇത് തീർത്തും രാഷ്ട്രീയ ലക്‌ഷ്യം വെച്ചും ദുരുദ്ദേശപരമായ സമീപനങ്ങളിലൂടെയുമാണ് ഇങ്ങനെ ഒരു രീതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും എസ്‌ഐസി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ വന്ദേ ഭാരത് വഴി വിമാനങ്ങൾ ഏർപെടുത്തിയെങ്കിലും ജോലിയും കൂലിയുമില്ലാതെ കൊവിഡ് ഭീഷണിയിൽ കഷ്ടപെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയാതെ വന്നപ്പോൾ എസ് ഐ സി ഉൾപ്പെടെയുള്ള പ്രവാസി സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുമ്പോൾ സർക്കാരിന്റെ ഇത്തരം സമീപനങ്ങൾ ഇതെല്ലം തകിടം മറിക്കുകയാണ്. വളരെ ത്യാഗം ചെയ്തു പ്രവാസികൾ നാട്ടിലെത്താൻ ശ്രമങ്ങൾ നടത്തുമ്പോഴും അതിനായി സാമൂഹ്യ സംഘടനകൾ രംഗത്തെത്തുമ്പോഴും തുരങ്കം വെക്കുന്ന ഈ നടപടി പ്രവാസികൾ ഇങ്ങോട്ട് വരേണ്ട എന്ന് പറയാതെ പറയുകയാണ്‌ കേരള സർക്കാർ. ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേരള സർക്കാരിന്റെ പുതിയ നിബന്ധന പ്രവാസികളെ നാട്ടിലേക്ക് വരുന്നതിനെ തടയിടുക എന്ന ലക്ഷ്യം മാത്രമാണെന്നും സർക്കാർ ഉടൻ ഈ തീരുമാനം പിൻവലിച്ചു ഉത്തരവ് പുറപ്പെടുവിക്കണമെന്നും സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

അതിനിടെ കഴിഞ ദിവസം ഈ നടപടി കേരള സർക്കാർ പിൻവലിച്ചതായി ചില മാധ്യങ്ങൾ വാർത്ത പുറത്ത് വിട്ടത് പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് റേറ്റിങ് കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ, ഇത് വരെ നേരത്തെ പുറത്ത് വിട്ട തീരുമാനം പിൻവലിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നത് സർക്കാർ ഇതുമായി മുന്നോട്ട് പോകുന്നുവെന്നാണ് കരുതുന്നത്. പ്രവാസികളെ ദ്രോഹിക്കുന്ന സർക്കാർ ഇത്തരം നീചമായ നടപടികളിൽ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ പ്രവാസ സംഘടനകൾ മുന്നോട്ട് വരണമെന്നും എസ് ഐ സി ആവശ്യപ്പെട്ടു.
- abdulsalam