മദ്‌റസകളും മറ്റു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ല

കോഴിക്കോട്: മദ്‌റസകളും മറ്റു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ലെന്നും അവിടങ്ങളില്‍ വെച്ചുള്ള ജുമുഅ: നിസ്‌കാരം നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ ജുമുഅ: നിസ്‌കാരം ജുമുഅത്ത് പള്ളികളിലും നിസ്‌കാരപള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ജുമുഅ: നിസ്‌കാരം ഇരുസര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് നിര്‍വ്വഹിക്കണം. ഒരു പള്ളിയില്‍ ആളുകളുടെ എണ്ണം 100 ല്‍ പരിമിതപ്പെടുത്തിയത് കൊണ്ട് നൂറിന് പുറത്തുള്ളവര്‍ക്ക് അതേ മഹല്ലിലെ നിസ്‌കാരപള്ളികളിലും സൗകര്യമില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് ജുമുഅ: നിര്‍ബന്ധമില്ലാത്തതിനാല്‍ ളുഹ്‌റ് നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ മതിയാവുന്നതാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആവശ്യമായ ക്രമീകരണങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari