ആത്മവിചാരണ : സി.കെ. അബ്ദുറഹ്‍മാന്‍ ഫൈസി, അരിപ്ര

ഭൗതിക സുഖങ്ങള്‍ വഞ്ചിക്കുന്ന വിഭവങ്ങള്‍ മാത്രമാകുന്നു. മരണത്തോടു കൂടി ഇവിടെ നിന്നു മനുഷ്യന്‍ വിടപറയുന്നു. ഇവിടെ പ്രവര്‍ത്തിച്ചതിന്‍റെ പ്രതിഫലം അനുഭവിക്കുന്നത് മരണാനന്തര ജീവിതത്തിലാണ്. ഈ സത്യം പ്രബോധനം ചെയ്യാന്‍ അനേകം മാര്‍ഗദര്‍ശികള്‍ നിയോഗിക്കപ്പെടുകയുണ്ടായി. അവരില്‍ അവസാനത്തെ പ്രവാചകനാണ് നമ്മുടെ നബി മുഹമ്മദ് മുസ്തഫ (സ). പ്രവാചകരുടെ അധ്യാപനങ്ങള്‍ പിന്‍പറ്റാതെ പരലോക വിജയം അസാധ്യമാണ്.

നബി (സ) അരുള്‍ ചെയ്തു. - സ്വന്തത്തെ വിചാരണ നടത്തുകയും മരണാനന്തരത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് ബുദ്ധിമാന്‍ . അശക്തന്‍ ദേഹേച്ഛയോട് പിന്തുടരുകയും അള്ളാഹുവില്‍ നിന്ന് കൊതിക്കുകയും ചെയ്തവനത്രെ - (തുര്‍മുദി)

ബുദ്ധി ശരിയായി ഉപയോഗിക്കുന്നവന്‍ നൈമിഷികമായ ഭൗതിക സുഖങ്ങള്‍ക്കു വേണ്ടി ശാശ്വതമായ സ്വര്‍ഗം നഷ്ടപ്പെടുത്തുകയില്ലെന്ന് ഈ നബി വചനം ഓര്‍മ്മപ്പെടുത്തുന്നു. പരലോക വിജയം ആഗ്രഹിക്കുന്നതോടു കൂടി അതിനുവേണ്ടി പ്രവര്‍ത്തിക്കാതെ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിക്കുന്നവര്‍ വീഴ്ച വരുത്തിയ അശക്തനാണ്. അള്ളാഹു അനുവദിച്ച അമൂല്യമായ ആയുസ്സ് അവസാനിക്കുന്നതിന് മുന്പ് സ്വയം വിചാരണ ചെയ്യാനും വീഴ്ചകള്‍ പരിഹരിച്ച് നാളേക്കു വേണ്ടി സന്പാദ്യം വര്‍ദ്ധിപ്പിക്കാനും മേല്‍വചനം ആവശ്യപ്പെടുന്നു.

നന്മതിന്മകളെ വേര്‍തിരിച്ചറിയാനുള്ള വിശേഷബുദ്ധി നല്‍കി അനുഗ്രഹിച്ച വിഭാഗമാണ് മനുഷ്യവര്‍ഗ്ഗം. സൃഷ്ടാവായ അള്ളാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണവനെ ഭൂമിയിലേക്ക് പ്രതിനിധിയായി നിയോഗിച്ചത്. അനശ്വരമായ പാരത്രിക ജീവിതത്തിന് മുന്പുള്ള ഇടവേള മാത്രമാണ് ഐഹിക ജീവിതം. ആഖിറത്തിനു മുന്പുള്ള ഈ ഇടത്താവളത്തില്‍ നിന്നാണ് അനന്തമായ സഞ്ചാരത്തിനുള്ള പാഥേയം ശേഖരിക്കേണ്ടത്. ഭൗതിക സുഖങ്ങള്‍ വഞ്ചിക്കുന്ന വിഭവങ്ങള്‍ മാത്രമാകുന്നു. മരണത്തോടു കൂടി ഇവിടെ നിന്നു മനുഷ്യന്‍ വിടപറയുന്നു. ഇവിടെ പ്രവര്‍ത്തിച്ചതിന്‍റെ പ്രതിഫലം അനുഭവിക്കുന്നത് മരണാനന്തര ജീവിതത്തിലാണ്. ഈ സത്യം പ്രബോധനം ചെയ്യാന്‍ അനേകം മാര്‍ഗദര്‍ശികള്‍ നിയോഗിക്കപ്പെടുകയുണ്ടായി. അവരില്‍ അവസാനത്തെ പ്രവാചകനാണ് നമ്മുടെ നബി മുഹമ്മദ് മുസ്തഫ (സ). പ്രവാചകരുടെ അധ്യാപനങ്ങള്‍ പിന്‍പറ്റാതെ പരലോക വിജയം അസാധ്യമാണ്.

ഐഹിക ജീവിതം സുഖദുഃഖ സമ്മിശ്രമാണ്. എന്നാല്‍ അനന്തമായ പാരത്രിക ജീവിതത്തില്‍ സുഖമെങ്കില്‍ സുഖം, ദുഃഖമെങ്കില്‍ ദുഃഖം മാത്രം. അള്ളാഹുവിനെയും അവന്‍റെ തിരുദൂതരെയും അനുസരിച്ച് സന്മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്ക് മരണശേഷം സുഖലോക സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. സുഖം മാത്രമുള്ള അനശ്വരമായ ജീവിതമാണിവിടെ. അടിവാരത്തിലൂടെ അരുവികളൊഴുകുന്ന പൂന്തോപ്പുകളും ഇഷ്ടപ്പെട്ട ഇണകളും മറ്റു വിഭവങ്ങളും മനുഷ്യ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം സംവിധാനിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വോപരി, അള്ളാഹുവിന്‍റെ ദര്‍ശനവും കരസ്ഥമാക്കാം.

അള്ളാഹുവിനെയും അവന്‍റെ പ്രവാചകരെയും ധിക്കരിച്ച് ജീവിച്ചവര്‍ക്ക് അതിഭീകരമായ നരകശിക്ഷയാണ് ലഭിക്കുക. ദുഃഖവും വേദനയും കഷ്ടപ്പാടുമുള്ള ജീവിതമാണിവിടെ. തനിക്ക് നഷ്ടപ്പെട്ടതോര്‍ത്ത് അള്ളാഹുവിന്‍റെ കോപത്തിന്‍ കീഴില്‍ വേദന സഹിച്ച് കഴിയേണ്ടി വരും.

അള്ളാഹു പറഞ്ഞു - നരകത്തില്‍ നിന്ന് വിദൂരമാക്കപ്പെടുകയും സ്വഗ്ഗ പ്രവേശനം ലഭിക്കുകയും ചെയ്തവന്‍ വിജയിച്ചിരിക്കുന്നു. ഐഹിക ജീവിതം വഞ്ചിക്കുന്ന വിഭവം തന്നെയാകുന്നു - (ആലു ഇംറാന്‍ 185)

താന്തോന്നിയായി ജീവിച്ചുകൊണ്ട് സ്വര്‍ഗ്ഗം കൊതിക്കുന്നത് വലിയ വിഡ്ഢിത്തമാണ്. അള്ളാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് സ്വര്‍ഗ്ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. വിശ്വാസം ഉള്ളതോടു കൂടി തിന്മ പ്രവര്‍ത്തിച്ചവര്‍ പശ്ചാത്തപിച്ച് മടങ്ങിയില്ലെങ്കില്‍ നരകശിക്ഷ അനുഭവിക്കേണ്ടി വരും. അനേക വര്‍ഷത്തെ നരകയാതനക്ക് ശേഷം അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ അവര്‍ക്ക് സ്വര്‍ഗ്ഗത്തിലെത്താം. ശാശ്വതമായ നരകശിക്ഷ അവിശ്വാസികള്‍ക്ക് മാത്രമാണ്. ഒരു നിമിഷം പോലും നരകശിക്ഷ സഹിക്കാനുള്ള കഴിവ് മനുഷ്യനില്ലെന്നിരിക്കെ നരകം നിര്‍ബന്ധമാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് ഗമിക്കുന്നത് ബുദ്ധിശൂന്യതയാണ്.

ഉടന്‍ ആത്മവിചാരണ നടത്തി ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്തപിച്ച് നാളേക്ക് വേണ്ടി പ്രവര്‍ത്തിക്കാം. കുടുംബക്കാര്‍ , അയല്‍വാസികള്‍ , സുഹൃത്തുക്കള്‍ എന്നിവരില്‍ പലരും പലപ്പോഴായി നമ്മെ വിട്ടുപിരിഞ്ഞുപോയി എത്രയോ ആളുകള്‍ മരിച്ചതായി ദിനേന നാം വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയുന്നു. അതില്‍ പലരും വാര്‍ധക്യമെത്തുന്നതിന് മുന്പെ മരിച്ചുപോയി. ഇന്നല്ലെങ്കില്‍ നാളെ നമുക്കും ഈ ലോകത്തോട് വിടപറയേണ്ടി വരും. നാളെ റബ്ബിന്‍റെ വിചാരണ വരുന്നതിന് മുന്പ് സ്വയം വിചാരണക്ക് വിധേയമാക്കുക.

താഴെ കൊടുത്തവയില്‍ ആദ്യത്തെ 15 ചോദ്യങ്ങള്‍ക്ക് ഇല്ല എന്നും ബാക്കി 15 ന് അതെ എന്നുമാണ് മറുപടിയെങ്കില്‍ ഇതില്‍ നാം വിജയിച്ചു.
1. കാരണം കൂടാതെ നിസ്കാരം ഖളാആക്കിയോ
2. നോന്പ് ഖളാആക്കിയോ
3. ഹജ്ജ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയോ
4. പരദൂഷണം പറയാറുണ്ടോ
5. അന്യന്‍റെ ധനം അപഹരിച്ചുവോ
6. സത്യവിശ്വാസികളുമായി പിണങ്ങിയോ
7. മാതാപിതാക്കളെ വെറുപ്പിച്ചുവോ
8. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുവോ
9. വാക്കുകൊണ്ടോ മറ്റോ മുസ്‍ലിമിനെ ഉപദ്രവിക്കാറുണ്ടോ
10. നിഷിദ്ധമായ രൂപത്തില്‍ ലൈംഗിക സുഖം തേടിയോ
11. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ അസൂയപ്പെടാറുണ്ടോ
12. സുന്നത്ത് ജമാഅത്തിന്‍റെ എതിരാളികളെ സഹായിച്ചുവോ
13. ഇടത്കൈ കൊണ്ട് അന്നപാനീയങ്ങള്‍ ഉപയോഗിക്കാറുണ്ടോ
14. ഹറാമായ മാര്‍ഗ്ഗത്തില്‍ ധനം സന്പാദിച്ചുവോ
15. കടം വീട്ടുന്നതില്‍ വീഴ്ച വരുത്തിയോ
16. ദിനേന ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടോ
17. ധര്‍മ്മം ചെയ്യാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ടോ
18. മതവിദ്യ വര്‍ദ്ധിപ്പിക്കാറുണ്ടോ
19. ബാങ്ക് കേള്‍ക്കുന്പോള്‍ സംസാരം നിറുത്തി മറുപടി നല്‍കാറുണ്ടോ
20. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടോ
21. അള്ളാഹുവിനെ ഭയപ്പെട്ട് കരയാറുണ്ടോ
22. ഇസ്‍ലാമിക വേഷം സ്വീകരിച്ചിട്ടുണ്ടോ
23. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടോ
24. അനാഥരെയും അഗതികളെയും സഹായിക്കാറുണ്ടോ
25. സുന്നത്ത് നിസ്കാരങ്ങള്‍ പതിവാക്കാറുണ്ടോ
26. നബിയുടെ മേല്‍ സ്വലാത്ത് പതിവാക്കിയിട്ടുണ്ടോ
27. ദിനേന പൊറുക്കലിനെ തേടാറുണ്ടോ
28. വെള്ളിയാഴ്ച അല്‍കഹ്ഫ് ഓതാറുണ്ടോ
29. രോഗികളെ സന്ദര്‍ശിക്കാറുണ്ടോ
30. ദിവസവും ഉറങ്ങുന്നതിന് മുന്പ് ആത്മവിചാരണ ചെയ്യാറുണ്ടോ