ജുമുഅഃ നിസ്കാരം; വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: കോവിഡ് - 19 നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കു മ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅ: നിസ്കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആയതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റുചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി ഉണ്ടാവണം.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ഇന്ന് (13-07-2021) ഉച്ചക്ക് 1 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു.
- Samasthalayam Chelari