പ്രവാസി ദ്രോഹ നടപടികളിൽ നിന്ന് സർക്കാരുകൾ പിന്മാറണം: സമസ്‌ത ഇസ്‌ലാമിക് സെന്റർ

റിയാദ്: വിദേശത്തുനിന്ന് വരുന്നവർക്ക് നിർബന്ധിത ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാറുകൾ പിന്മാറണമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് ഇത്തരമൊരു നിർദേശം സർക്കാരുകൾ മുന്നോട്ട് വെച്ചത്. എന്നാൽ, വ്യാപകമായി സർക്കാർ ആഘോഷങ്ങളും പരിപാടികളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. പാർട്ടി സമ്മേളനങ്ങളും ഫുട്ബോൾ മേളകളും ഉദ്ഘാടന മാമാങ്കങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ നടത്താൻ അനുവദിക്കുമ്പോൾ ശക്തമായ മുൻകരുതലുകളും, ടെസ്റ്റുകൾക്കും വിധേയമായി എത്തുന്ന പ്രവാസികളെയാണ് വീടുകളിൽ തളച്ചിടാൻ നിർബന്ധിക്കുന്നത്. മണിക്കൂറുകൾക്കുളിൽ വിവിധ കൊവിഡ് പരിശോധനകളും ബൂസ്റ്റർ ഡോസുമടക്കം വാക്‌സിനുകളും എടുത്ത് എത്തുന്ന പ്രവാസികൾക്ക് മാത്രമായി ഏഴു ദിവസ നിർബന്ധ ക്വാറന്റൈൻ എന്നത് ബുദ്ധി ശൂന്യമാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ മാത്രമാണെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.

കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ വേണ്ട മുൻകരുതൽ സംസ്ഥാന സർക്കാർ തന്നെ മാതൃകാപരമായി നടപ്പിലാക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ ദിവസത്തേക്ക് മാത്രം നാട്ടിൽ വരുന്ന പ്രവാസികളെ ഇത് തീർത്തും നിരാശരാക്കുന്നതാണ്. സ്വന്തം നാട്ടിലേക്ക് വരുന്നതിൽ നിന്ന് പോലും ഇവരെ ഇത് പിന്തിരിപ്പിക്കാൻ കാരണമാകും.

നമ്മുടെ നാട്ടിൽ കൊവിഡ് വ്യാപനത്തിന് കാരണക്കാർ പ്രവാസികളാണ് എന്ന രീതിയിൽ പ്രവാസി സമൂഹത്തെ രണ്ടായി തരം തിരിച്ചു കാണുന്ന സർക്കാരുകളുടെ സമീപനം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണെന്നും പ്രവാസികളെ എന്നും രണ്ടാം കിട പൗരന്മാരായി കണ്ടു അശാസ്ത്രീയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടരുന്ന സർക്കാരിന്റെ ഈ പീഡന നയത്തിനെതിരെ മുഴുവന്‍ പ്രവാസി സമൂഹവും ശക്തമായി രംഗത്ത് വരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. വർക്കിങ് സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്‌തു. സൈതലവി ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. ട്രഷറർ ഇബ്‌റാഹീം യുകെ, ബഷീർ ബാഖവി, സൈദലവി ഫൈസി, ഉസ്‌മാൻ ഇടത്തിൽ, അബ്‌ദുറഹ്‌മാൻ പൂനൂർ, അബ്‌ദുസ്സലാം കൂടരഞ്ഞി, ബാസ്വിത് വാഫി, അബ്ദുറഹ്മാൻ ദാരിമി, മുനീർ ഹുദവി, സയ്യിദ് ജമലുല്ലൈലി തങ്ങൾ, ഫരീദ് ഐക്കരപ്പടി, ശറഫുദ്ധീൻ മുസ്ല്യാർ, മുസ്തഫ ദാരിമി എന്നിവർ സംസാരിച്ചു. ജനറൽ സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ സ്വാഗതവും അബൂബക്കർ താമരശ്ശേരി നന്ദിയും പറഞ്ഞു.
- abdulsalam