വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി. ക്ക് വിടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: എസ്.എം.എഫ്

ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍. വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിനും നിര്‍മാണാത്മകമായി വിനിയോഗിക്കുന്നതിനുമുള്ള ഏക സംവിധാനമായ വഖഫ് നിയമത്തിലാണ് അന്യായമായും നിയമവിരുദ്ധമായും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്തിയിരിക്കുന്നത്. കേന്ദ്ര വഖഫ് നിയമമനുസരിച്ച് വഖഫ് ബോര്‍ഡില്‍ നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയില്ല. കെ.എസ്.ആര്‍. ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിടുന്നത് ദുരൂഹമാണ്.

യോഗ്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്താനാണ് വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുന്നതെന്ന സര്‍ക്കാര്‍ ഭാഷ്യം കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡാണ് കേരളത്തിലേത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികളായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് റശീദലി ശിഹാബ് തങ്ങളും ചെയര്‍മാന്‍മാരായിരുന്ന കാലത്താണ് സംസ്ഥാന വഖഫ് ബോര്‍ഡ് കൂടുതല്‍ സജീവവും സുശക്തവുമായത്. 48 ലക്ഷമുണ്ടായിരുന്ന ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 12 കോടിയാക്കി ഉയര്‍ത്തിയത് ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ ആത്മാര്‍ത്ഥതയുടെയും കാര്യക്ഷമതയുടെയും ഉദാഹരണമാണ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ബോര്‍ഡില്‍ നിന്ന് കടം വാങ്ങിയ 54 ലക്ഷം രൂപ തിരിച്ച് നല്‍കാന്‍ പോലും ഇത് വരെ സര്‍ക്കാറിനായിട്ടില്ല. വഖഫ് ബോര്‍ഡ് ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാര്‍ ബോര്‍ഡിനെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്.

പി. എസ്.സി. വഖഫ് ബോര്‍ഡിലേക്ക് നിയമനം നടത്തുന്നത് മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്ലിം സമുദായത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തും. മുസ്ലിംകള്‍ക്ക് മാത്രം നിയമനമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനും സമുദായാംഗങ്ങള്‍ അല്ലാത്തവര്‍ നിയമിക്കപ്പെടാനുമുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. വഖഫ് അദാലത്തുകള്‍ സംഘടിപ്പിച്ച് രാഷ്ട്രീയപ്രേരിതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, വി.എ.സി. കുട്ടി ഹാജി പാലക്കാട്, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- SUNNI MAHALLU FEDERATION