പുത്തന്‍ അറിവുകള്‍ പകര്‍ന്ന് ഇന്‍തിസ്വാബ് പഠനശിബിരം ശ്രദ്ദേയമായി

- അബ്ദുറഹ്‍മാന്‍ മലയമ്മ



ദമാം : വിജ്ഞാനത്തിന്‍റെ പുത്തന്‍ വാതായനങ്ങള്‍ തുറന്ന് ദമാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ഇന്‍തിസ്വാബ് പഠന ശിബിരം ശ്രദ്ധേയമായി. സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്‍റെയും പോഷക സംഘടനയായ ദമാം ഇസ്‍ലാമിക് സെന്‍ററിന്‍റെ പ്രവര്‍ത്തകരും യുവപണ്ഡിതരും ധാര്‍മ്മിക ചിന്തകള്‍ അയവിറക്കി ഒരു പകല്‍ മുഴുവന്‍ ഒത്തുകൂടിയപ്പോള്‍ അത് ആത്മീയ അനുഭൂതി നല്‍കിയ നവ്യാനുഭൂതിയായി.


വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹുദ ഗ്രൂപ്പ് ഓഫ് സ്കൂള്‍ മാനേജ്മെന്‍റും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ടി.പി. മുഹമ്മദ് പഠന ശിബിരം ഉദ്ഘാടനം ചെയ്തു. കൂട്ടുകുടുംബ വ്യവസ്ഥയും പരസ്പര വിശ്വാസവും അന്യമായിക്കൊണ്ടിരിക്കുന്പോള്‍ മതപ്രബോധകര്‍ക്ക് സമൂഹത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മത-ഭൗതിക വിദ്യാഭ്യാസത്തിന്‍റെ സമന്വയത്തിലൂടെ മാത്രമേ അര്‍പ്പണ ബോധമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ശേഷം വ്യക്തി വിശുദ്ധി നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ യുവ പണ്ഡിതന്‍ മുജീബ് റഹ്‍മാന്‍ ദാരിമി ക്ലാസ്സെടുത്തു. കാലത്തെയും പുരോഗതിയെയും പഴിചാരി യുവതലമുറ സൂക്ഷ്മതയില്‍ നിന്നും വ്യക്തി വിശുദ്ധിയില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ കളങ്കരഹിതവും ഉല്‍കൃഷ്ടവുമായ ജീവിതം നയിക്കുന്നതിലൂടെ മാത്രമേ സ്വന്തം കുടുംബവും സമൂഹവും പുരോഗതി പ്രാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


ഉച്ചക്ക് ശേഷം രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍ . യു. ഹാഷിം സദസ്യരുമായി സംവദിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും വേണ്ടി എന്തും നല്‍കാന്‍ തയ്യാറാവുന്ന രക്ഷിതാക്കള്‍ അവരുടെ യഥാര്‍ത്ഥ അഭിരുചി കണ്ടറിയുന്നില്ലെന്ന് എന്‍ . യു. ഹാഷിം പറഞ്ഞു. മൂല്യബോധവും സാമൂഹ്യ ചിന്തയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഭാവിയില്‍ സമൂഹത്തെ സേവിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


വൈകുന്നേരം നടന്ന പ്രാസ്ഥാനിക ചര്‍ച്ചക്ക് അസ്‍ലം മൗലവി കണ്ണൂര്‍ നേതൃത്വം നല്‍കി. നൂതനവും കാലോചിതവുമായ കര്‍മ്മപദ്ധതികളിലൂടെ പ്രവാസികള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പ്രാസ്ഥാനിക ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇസ്‍ലാമിക് സെന്‍ററിന്‍റെ ആറ് മാസത്തെ കര്‍മ്മപദ്ധതിക്ക് ക്യാന്പ് അന്തിമ രൂപം നല്‍കി.


യൂസുഫ് ഫൈസി, ഉമര്‍ഫൈസി, അസ്‍ലം മൗലവി, അബൂബക്കര്‍ ഹാജി ഉള്ളണം, മാഹിന്‍ വിഴിഞ്ഞം, അസീസ് വെളിമുക്ക്, ഇസ്‍മാഈല്‍ താനൂര്‍ , എ. ജമാലുദ്ദീന്‍ , അഷ്റഫ് അന്‍വരി ആളത്ത്, ഇബ്റാഹീം മൗലവി തുടങ്ങിയവര്‍ പഠനശിബിരത്തിന് നേതൃത്വം നല്‍കി.