കരിപ്പൂരില്‍ പൊട്ടുന്ന സംസം

ഉംറ തീര്‍ത്ഥാടകരുടെ എണ്ണം നാള്‍ക്കുനള്‍ വര്‍ധിക്കുന്നു. നിരവധി പാക്കേജുകള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കായ തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കാന്‍ വിവിധ എയര്‍ലൈന്‍സുകളില്‍ കരിപ്പൂര്‍ വഴി മക്കയിലേക്കു പോകുന്നു. ജിദ്ദ-ദോഹ-കരിപ്പൂര്‍, ജിദ്ദ-ബഹറൈന്‍-കരിപ്പൂര്‍, ജിദ്ദ-കരിപ്പൂര്‍ റൂട്ടിലാണ് അധിക സര്‍വീസുകളും. 10 കിലോ സംസം വെള്ളം കൊണ്ടുവരാന്‍ എല്ലാ വിമാനക്കമ്പനികളും സൗജന്യമായി അനുവദിച്ചിട്ടുണ്ട്. മക്കയില്‍നിന്നു ഭദ്രമായി പ്ലാസ്റ്റിക് കവര്‍ ചെയ്ത കന്നാസുകളില്‍ കൊണ്ടുവരുന്ന സംസം വെള്ളം കരിപ്പൂരില്‍ മാത്രം പൊട്ടുന്നു?! ലഗേജ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ തൊഴിലാളികളുടെ അശ്രദ്ധയും സൂപ്രവൈസര്‍മാരുടെ വീഴിചയുമാണത്. പുണ്യജലം എന്ന നിലയ്ക്ക് വളരെ പ്രതീക്ഷയോടെ തീര്‍ഥാടകര്‍ കൊണ്ടുവരുന്ന വെള്ളത്തിന്റെ കന്നാസ് അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും എറിയുകയും ചെയ്യുമ്പോഴാണ് പൊട്ടുന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കാലി കന്നാസുകള്‍ ഏറ്റുവാങ്ങാനാവാതെ നിരാശയോടെ തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ചു പോകുന്നു. സംസം ജലം അവിടെയൊക്കെ ഒഴുകി അതില്‍ ആളുകള്‍ ചവിട്ടി മഹത്വം കളങ്കപ്പെടുത്തുന്നു. നമ്മുടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മാത്രം ഇതെങ്ങനെ സംഭവിക്കുന്നു? കന്നാസ് പൊട്ടിച്ച് വെള്ളം നശിപ്പിക്കാന്‍ ബോധപൂര്‍വ ശ്രമം ഉണ്ടോ എന്നും പരിശോധിക്കണം. മിതമായി കൈകാര്യം ചെയ്താല്‍ പോലും പൊട്ടാന്‍ സാധ്യതയില്ലാത്ത കന്നാസ് പൊട്ടിക്കാനൊരു ലോബി ഉണ്ടോ എന്നും പരിശോധിക്കണം. എയര്‍പോര്‍ട്ട് അധികൃതരും ബെന്ധപ്പെട്ടവരും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടതുണ്ട്.
- പിണങ്ങോട് അബൂബക്കര്‍, സമസ്താലയം, ചേളാരി