ചെമ്പരിക്ക ഖാസി കേസ്; പ്രതിഷേധം ആർത്തിരമ്പും

കോഴിക്കോട്: ചെമ്പരിക്ക സി എം അബ്ദുല്ല മൗലവി കൊലപാതക കേസ് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ പ്രതിഷേധം ആർത്തിരമ്പും. മാർച്ച് പത്തിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം.

കഴിഞ്ഞ 28ന് നടത്താനിരുന്ന സമ്മേളനം നഗരത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന മറ്റൊരു പരിപാടി ഉള്ളതിനാലും സമസ്ത സമ്മേളനത്തിന് അപ്രതീക്ഷിത ജനക്കൂട്ടം എത്തുമെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരത്തിലുണ്ടാവാനിടയുള്ള ഗതാഗതക്കുരുക്കും മറ്റു പ്രയാസങ്ങളുടെയും അടിസ്ഥാനത്തിൽ പരിപാടി മാറ്റിവെക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

സമസ്തയുടെ സമുന്നതരായ നേതാക്കൾ നേതൃത്വം നൽകുന്ന സംസ്ഥാന തല പ്രതിഷേധ സമ്മേളനം എന്ന നിലയിൽ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാണ് സമ്മേളന വിജയത്തിന് വേണ്ടി നടന്നുവരുന്നത്. സംഭവം നടന്നിട്ട് ഒൻപത് വർഷമായിട്ടും കുറ്റവാളികളെ പിടികൂടാത്തത് സമുദായത്തിലും പൊതു സമൂഹത്തിലും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്ന് വരികയാണ്. സി എം അബ്ദുല്ല മൗലവി ഖാസിയായിരുന്ന ദക്ഷിണ കന്നഡ, കാസർഗോഡ് ജില്ലകളിൽ നിന്നും വിവിധ മഹല്ലുകളിൽ നിന്നും നേരത്തെത്തന്നെ നിരവധി ബസുകൾ ഏർപ്പെടുത്തി നിരവധി പ്രവർത്തകരെ എത്തിക്കാനുള്ള ഒരുക്കങ്ങൾ നടന്ന് വരികയാണ്. മലബാറിലും തെക്കൻ കേരളത്തിലും വിവിധ സംഘടനാ ഘടകങ്ങളുടെ കൺവെൻഷനുകൾ നടന്ന് വരികയാണ്.

പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനും മറ്റു സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും നാളെ (വ്യാഴം) ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് ഫ്രാൻസിസ് റോഡിലെ സമസ്ത ഓഫീസിൽ സംഘാടക സമിതി യോഗം ചേരും. സംഘാടക സമിതി അംഗങ്ങൾക്ക് പുറമെ മലബാർ ജില്ലകളിലെ സുന്നി യുവജന സംഘം, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ് കെ എസ് എസ് എഫ് എന്നിവയുടെ ജില്ലാ ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ അറിയിച്ചു.
- SKSSF STATE COMMITTEE