''പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചന'' - സമസ്ത നേതാക്കള്‍

പുതിയ സാഹചര്യത്തില്‍ കാന്തപുരം വിഭാഗത്തോട് 10 ചോദ്യങ്ങള്‍
കോഴിക്കോട് : പ്രവാചകന്റെ പേരില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പുതുതായി കൊണ്ടുവന്ന പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചനയുണ്ടെന്ന് സമസ്ത നേതാക്കള്‍ ആരോപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രവാചകന്റെതെന്ന പേരില്‍ വ്യാജകേശം കൊണ്ടുവന്ന് വിശ്വാസികളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പുതുതായി കൊണ്ടുവന്ന പാനപാത്രവും വ്യാജമാണ്.
 
കാന്തപുരത്തിന് മുടി കൈമാറിയ വിവാദ പുരുഷന്‍ അഹ്മദ് ഖസ്‌റജി തന്നെയാണ് പാനപാത്രവും കൈമാറിയത്.
 പാത്രത്തിന് അകത്ത് കാണുന്ന ആറു കോണുകളോടുകൂടിയ നക്ഷത്രം ഇസ്രായേലിന്റെയും സയണിസത്തിന്റെയും ഔദ്യോഗിക ചിഹ്നവുമാണ്. കൂടാതെ പാത്രത്തില്‍ കാണുന്ന അറബി ലിബി പ്രവാചകന്റെ കാലഘട്ടത്തിലുള്ളതല്ല. 
സോഷ്യൽ മീഡിയകളിൽ പ്രചരി
ക്കുന്ന പാന പാത്ര പോസ്റ്റുകളിലൊന്ന് 
 
പ്രവാചക കാലശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് പാത്രത്തില്‍ കാണുന്ന ലിപി ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നിരിക്കെ വീണ്ടും പ്രവാചക തിരുശേഷിപ്പ് എന്ന പേരില്‍ പുതിയൊരു വസ്തു കൊണ്ടു വന്ന് വിവാദമുണ്ടാക്കാനുള്ള കാന്തപുരത്തിന്റെ ശ്രമത്തിന് പിന്നില്‍ ശക്തമായ ഗൂഢ താല്‍പര്യമുണ്ട്.
പ്രവാചകന്റേതെന്ന പേരില്‍ ഇതുപോലെയുള്ള ഒരു പാനപാത്രം അടുത്തകാലത്ത് ചെച്‌നിയന്‍ പ്രസിഡണ്ട് റംസാന്‍ കദിറോവ് കൊണ്ടുവന്നിരുന്നു. അഹ്മദ് ഖസ്‌റജി ഒരു വ്യാജമുടിയും ഇദ്ദേഹത്തിന് നല്‍കിയിരുന്നു. ഇദ്ദേഹം ഇസ്രായേലിന്റെ മാനസപുത്രനാണ്. ചെച്‌നിയയിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി കദിറോവിന് എല്ലാവിധ സഹായവും ചെയ്തുകൊടുത്തത് ഇസ്രായേലും റഷ്യയുമാണ്.
 2010ല്‍ കദിറോവ് ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ ഇസ്രായേലിന്റെ സ്വാഭാവിക കൂട്ടുകാരന്‍ (A natural ally of Israel) എന്നായിരുന്നു സയണിസ മാധ്യമങ്ങള്‍ കദിറോവിനെ വിശേഷിപ്പിച്ചത്. കദിറോവിനോടുള്ള ആദരപൂര്‍വ്വമായി ഇസ്രായേല്‍ അബൂഗോഷ് എന്ന നഗരത്തില്‍ ഒരു തെരുവിന് കദിറോവിന്റെ പിതാവിന്റെ പേരുപോലും നല്‍കുകയുണ്ടായിട്ടുണ്ട്. ചെച്‌നിയയിലെ മുസ്‌ലിം പോരാളികള്‍ക്കെതിരെ നടന്ന റഷ്യ, അമേരിക്ക, ഇസ്രായേല്‍ ത്രിരാഷ്ട്ര കൂടിക്കാഴ്ചക്ക് മധ്യസ്ഥം വഹിച്ചത് കദിറോവിന്റെ ഉറ്റ സുഹൃത്തും ജൂതഹോളിവുഡ് താരവുമായ സ്റ്റീവന്‍ സീഗളുമായിരുന്നു. കാന്തപുരവും ഖസ്‌റജിയും കദിറോവിനെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. 
നരേന്ദ്രമോഡിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി അവതരിപ്പിക്കുന്നതില്‍ ഇസ്രായേല്‍ സയണിസ്റ്റ് ലോബിയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോഡിയുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന കാന്തപുരത്തിന്റെ നീക്കങ്ങള്‍ സംശയാസ്പദവുമാവുകയാണ്. ഗുജറാത്ത് കലാപം നടന്ന ഉടനെ മോഡിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ച ഏക മുസ്‌ലിം നേതാവാണ് കാന്തപുരം. മര്‍ക്കസിനുവേണ്ടി 5 കോടി രൂപ മോഡി സഹായം നല്‍കിയതായുള്ള വാര്‍ത്തയും ഇതോട് കൂട്ടിചേര്‍ത്ത് വായിക്കണം. 
കാന്തപുരത്തിന്റെ സയണിസ ബന്ധം പുതിയ പാനപാത്രത്തോടെ കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്. 16-ാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനും വേണ്ടി അമേരിക്കന്‍ - ഇസ്രായേല്‍ ലോബിയുടെ ചാരനായി കാന്തപുരം പ്രവര്‍ത്തിക്കുകയാണ്. 
പുതിയ സാഹചര്യത്തില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കാന്തപുരം വിഭാഗം ബാദ്ധ്യസ്ഥമാണ്.
  1. 2011 ല്‍ ഒരു മുടി കൈമാറിയ അഹ്മദ് ഖസ്‌റജിയാണ് പാനപാത്രം കൈമാറിയത്. പതിനായിരത്തില്‍പരം മുടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തിരുശേഷിപ്പുകള്‍ ഇയാളുടെ കൈവശമുണ്ടെന്നാണ് അവകാശവാദം. ഇവയുടെ കൃത്യമായ കണക്ക് എന്തുകൊണ്ട് പുറത്ത് വിടുന്നില്ല?
  2. പാരമ്പര്യമായി കിട്ടിയതാണ് ഇവയെന്ന് അവകാശപ്പെടുമ്പോള്‍ ഇയാളുടെ മന്ത്രിയായ പിതാവിന്റെ കാലത്ത് ഇവയില്‍ ഒന്നുപോലും വീട്ടില്‍ സൂക്ഷിച്ചതായി അറിയപ്പെടാത്തത് എന്തുകൊണ്ട്? പിതാവ് ഇതെല്ലാം മറച്ച് വെക്കുകയായിരുന്നോ? അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വകാര്യ സ്ഥലത്ത് സൂക്ഷിച്ച് വെച്ചതായിരുന്നോ? എങ്കില്‍ ആ സ്ഥലം ഏത്? 
  3. ഈ പാനപാത്രം പ്രവാചകരുടെ ഏത് സ്വഹാബി (അനുചരന്‍) വഴിയാണ് കൈമാറി പോന്നത്? അതിന്റെ ചരിത്രരേഖ എവിടെയാണ്?
  4. ഒരു മുടി മാത്രം നല്‍കിയ അഹ്മദ് ഖസ്‌റജി എന്ന അബൂദാബി പൗരനെ കേരളത്തില്‍ പലതവണ കൊണ്ടുവന്നപ്പോള്‍ 2004 ല്‍ 3 മുടി കൈമാറിയ മുംബൈയിലെ ഇഖ്ബാല്‍ ജാലിയവാലയെ ഒരിക്കല്‍പോലും കൊണ്ടുവരാത്തത് എന്ത്‌കൊണ്ട്? അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കാന്തപുരം മുംബൈയില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ട്?
  5. ഇത്രമാത്രം അനഭിമതന്‍ ആണ് ജാലിയവാലയെങ്കില്‍ അദ്ദേഹം കൈമാറിയ മുടികള്‍ എങ്ങിനെ അംഗീകൃതമാകും
  6. ഇത്രമാത്രം അനഭിമതന്‍ ആണ് ജാലിയവാലയെങ്കില്‍ അദ്ദേഹം കൈമാറിയ മുടികള്‍ എങ്ങിനെ അംഗീകൃതമാകും?
  7.  ജാലിയാ വാലയുടെ കൈവശവും പതിനായിരക്കണക്കിന് മുടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തിരുശേഷിപ്പുകള്‍ ഉള്ളതായി അറിയപ്പെടുന്നു. ഇവയുടെ കൃത്യമായ സ്ഥിരവിവരകണക്ക് എന്തുകൊണ്ട് പുറത്ത് വിടുന്നില്ല?
  8.  പാന പാത്രം കൈമാറിയ അതേ ചടങ്ങില്‍ വെച്ച് പ്രവാചകരുടേതാണെന്ന് പറയപ്പെടുന്ന ഒരു താടിമുടി മദീനയില്‍ നിന്ന് ഒരു അറബി കൊണ്ടുവന്ന് തനിക്ക് സമ്മാനിച്ചു എന്ന് അവകാശപ്പെടുന്നു. ആ മുടി എവിടെ? അത് സംബന്ധിച്ച വാര്‍ത്ത സ്വന്തം പത്രത്തില്‍ പോലും പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ട്?
  9.  പ്രവാചകരുടെ ശരീരത്തിന്റെ ഭാഗമായ താടിമുടിയെ അവഗണിക്കുകയും പ്രവാചകന്‍ കുടിക്കാന്‍ ഉപയോഗിച്ച് എന്ന് പറയപ്പെടുന്ന പാത്രത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തതിന്റെ രഹസ്യം എന്ത്? 
  10.  പ്രവാചക തിരുമേനിയുടെ മരണത്തോടെ പ്രവാചകരുടെ അമാനുഷികതകളും പ്രത്യേകതകളും എല്ലാം അവസാനിച്ചു പോകുമെന്നും തിരുകേശത്തിന് നിഴല്‍ ഉണ്ടാകുകയില്ലെന്നും കത്തുകയില്ലെന്നുമുള്ള പ്രത്യേകതകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നുള്ള കാന്തപുരം വിഭാഗത്തിന്റെ പ്രസിഡണ്ട് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ നിലപാട് കാന്തപുരം വിഭാഗം ശരിവെക്കുന്നുണ്ടോ?
  11.  ഏതാനും മാസങ്ങള്‍ക്ക്മുമ്പ് അമേരിക്കയില്‍ നിന്ന് വന്ന ഉദ്യോഗസ്ഥ സംഘം മര്‍ക്കസ് സന്ദര്‍ശിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യമെന്തായിരുന്നു?
പ്രവാചകരുടെ പേരില്‍ വ്യാജവസ്തുക്കള്‍ ധാരാളമായി കേരളത്തില്‍ കൊണ്ടുവന്ന പ്രവാചക തിരുമേനിയെ നിന്ദിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും പൊതുസമൂഹവും ഒന്നിക്കണമെന്നും നേതാക്കൾ  ആവശ്യപ്പെട്ടു . 
ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, (ജന.സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍)ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍) അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്രട്ടറി, എസ് വൈ എസ്) ഓണംപിള്ളി മുഹമ്മദ് ഫൈസി (ജന. സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്) മുസ്തഫ മുണ്ടുപാറ (ജന. സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍) നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി എസ് വൈ എസ്) മുജീബ് ഫൈസി പൂലോട് (എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍) എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു