വിമര്‍ശകരുടെ പ്രവാചക പ്രകീര്‍ത്തനം സ്വാഗതാര്‍ഹം–മൂസ മൌലവി വണ്ടൂര്‍

മനാമ: ഏറെ വൈകിയാണെങ്കിലും ഈ അവസരത്തില്‍ തന്നെ പ്രവാചക പ്രകീര്‍ത്തനത്തിന്റെ അത്തസത്ത തിരിച്ചറിഞ്ഞു ഇവിടെയുള്ള മൌലിദ്‌ വിമര്‍ശകരും മാതൃഭാഷയില്‍ വിവിധ പേരുകളിലായി പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഒരുക്കുന്നത്‌ സ്വാഗതാര്‍ഹമാണെന്നും ഈ വിഷയത്തിലെങ്കിലും വിമര്‍ശകര്‍ അവരുടെ പൂര്‍വ്വഗാമികളുടെ വഴിയിലേക്ക്‌ നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും സമസ്‌ത ബഹ്‌റൈന്‍ കോ–ഓര്‍ഡിനേറ്റര്‍ മൂസ മൌലവി വണ്ടൂര്‍ അഭിപ്രായപ്പെട്ടു.
“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി ജിദ്‌ഹഫ്‌സില്‍ സംഘടിപ്പിച്ച സ്വലാത്ത്‌ മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നുവദ്ധേഹം.
അറബി ഭാഷയിലായാലും അല്ലെങ്കിലും മൌലിദ്‌ കൊണ്ടുദ്ദേശിക്കുന്നത്‌ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ പദ്യ–ഗദ്യ രൂപങ്ങളിലുള്ള അവതരണമാണ്‌. ഇതാവട്ടെ ഏറെ പുണ്ണ്യമുള്ളതും സച്ചരിതരായ മുന്‍ഗാമികളുടെ ചര്യയുമാണ്‌.
മൌലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിക്കുമ്പോള്‍ പോലും അഭിനവ വിമര്‍ശകരുടെ പ്രഭാഷണത്തിന്റെ മുഖവര തന്നെ മാതൃഭാഷയിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങളോയാണ്‌ ആരംഭിക്കുന്നത്‌. ഇതു തന്നെയാണ്‌ ആഗോള തലത്തിലിന്നു നടക്കുന്ന മൌലിദുകളുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
സമസ്‌തയുടെ കീഴില്‍ വാരാന്ത്യങ്ങളില്‍ നടക്കുന്ന സ്വലാത്ത്‌ മജ്‌ലിസുകളുടെയും മൌലിദുകളുടെയും ഉദ്ധ്യേശം പ്രവാചക പ്രകീര്‍ത്തനങ്ങളിലൂടെ ഇരുലോക വിജയം നേടുകയെന്നതാണ്‌. ആയതിനാല്‍ മുഴുവന്‍ വിശ്വാസികളും അതുപയോഗപ്പെടുത്തണം. ദിനേനെ പത്ത്‌ സ്വലാത്തെങ്കിലും പതിവാക്കുന്നവര്‍ക്ക്‌ ഏറെ പ്രതിഫലമാണ്‌ അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത്‌. കൂടാതെ ജിബ്രീല്‍, മീകാഈല്‍, ഇസ്‌റാഫീല്‍, അസ്‌റാഈല്‍ തുടങ്ങിയ വിവിധ മാലാഖമാരും വിവിധ രൂപങ്ങളില്‍ അവര്‍ക്ക്‌ സഹായങ്ങള്‍ ചൊരിയുമെന്ന്‌ രേഖയുമുണ്ട്‌ – അദ്ദേഹം വിശദീകരിച്ചു.
അര്‍ദ്ധ രാത്രി വരെ നീണ്ടു നിന്ന മൌലിദ്‌ മജ്‌ലിസിന്‌ മൂസമൌലവി വണ്ടൂര്‍, ഉബൈദുല്ല റഹ്‌ മാനി കൊമ്പംകല്ല്‌, നൌഫല്‍ യമാനി, മൌസല്‍ മൂപ്പന്‍ തിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജിദ്‌ഹഫ്‌സ്‌ ഏരിയാ നേതാക്കളായ അബ്‌ദുല്ല ആയഞ്ചേരി, മുഹമ്മദ്‌ കുട്ടി പന്താവൂര്‍, കുഞ്ഞഹമ്മദ്‌ തൊട്ടില്‍ പാലം, അബ്‌ദുല്‍ ഖാദര്‍ ചങ്ങരംകുളം, സിദ്ധീഖ്‌ ഫറോക്ക്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.