മാണിമൂല പള്ളിയിലെ വധശ്രമം കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം : SMF

കാസര്‍കോട് : കഴിഞ്ഞ വെള്ളിയാഴ്ച മാണിമൂല പള്ളിയില്‍ വെച്ച് ജുമുഅ ഖുത്വുബ ആരംഭിക്കാന്‍ നേരത്ത് യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെ സ്വഫില്‍ ഇരിക്കുകയായിരുന്ന മാണിമൂല ജമാഅത്ത് മുന്‍പ്രസിഡണ്ടും നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ എന്‍.. അബ്ദുല്‍ ഖാദര്‍ ഹാജിയെ വധിക്കാന്‍ ശ്രമിച്ച എ.പി. വിഭാഗം സാമൂഹ്യദ്രോഹികളെ അറസ്റ്റു ചെയ്തു നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മാണിമൂല മഹല്ലും കീഴിലുള്ള നൂറുല്‍ഹുദാ മദ്രസ്സയും അതിന്റെ ആരംഭകാലം മുതല്‍ത്തന്നെ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ കീഴിലുള്ള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിലും, സുന്നീ മഹല്ല് ഫെഡറേഷനിലും കീഴില്‍ സംയുക്ത ജമാഅത്തിന്റെ കീഴിലും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മഹല്ലും മദ്രസയും പിടിച്ചെടുക്കാന്‍ വേണ്ടി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വിഘടിത വിഭാഗം വ്യാജരേഖകള്‍ ചമച്ചും അക്രമങ്ങള്‍ നടത്തിയും പലശ്രമങ്ങളും നടത്തി നോക്കി. ഇതിനെ നിയമപരമായി യഥാര്‍ത്ഥ കമ്മറ്റി നേരിടുന്നതില്‍ അരിശം പൂണ്ട വിഘടിതര്‍ പലതവണ അബ്ദുല്‍ ഖാദര്‍ ഹാജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് ഭീഷണി അറിയിക്കുകയും ചെയ്തിരുന്നു. നിയമപാലകര്‍ ഇതൊക്കെ കാണണമെന്നും വധശ്രമ കേസിലെ മുഴുവന്‍ പ്രതികളെയും ഉടനെ തന്നെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും എസ്.എം.എഫ് ഭാരവാഹികളായ ഖത്തര്‍ ഇബ്രാഹീം ഹാജി, താജുദ്ധീന്‍ ചെമ്പരിക്ക, സോളാര്‍ കുഞ്ഞാമദ് ഹാജി, സാലി മാസ്റ്റര്‍ തൊട്ടി, അബ്ദുള്ള ഹാജി പള്ളിക്കര, അബ്ബാസ് കല്ലട്ര, ശാഫി ഹാജി ബേക്കല്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.