ഖാസി കേസ് പുനരന്വേഷണ ഹര്‍ജിയില്‍ സര്‍ക്കാര്‍ കക്ഷി ചേരുന്ന കാര്യം പരിഗണനയില്‍ : മുഖ്യമന്ത്രി

കാസര്‍കോട് : കോളിളക്കം സൃഷ്ടിച്ച ഖാസി കേസില്‍ സി.ബി.ഐ യുടെ പുതിയ ടീമിനെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരുന്നതിനെ കുറിച്ച് നിയമ വിദഗ്ദ്ധരുമായി ആലോചിച്ചിട്ടുണ്ടെന്നും പ്രസ്തുത വിശയം സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുന്നി നേതാക്കളുമായി കാസറകോട്ട് നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച്ച ഉമ്മന്‍ചാണ്ടി കാസര്‍കോട്ടെത്തിയപ്പോള്‍ ഈ വിശയവുമായി ബന്ധപ്പെട്ട് ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ആലോചിച്ചിരുന്ന എസ്.കെ.എസ്.എസ്.എഫ്.നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിക്കുകയും സംഘടനയുടെ സമ്മര്‍ദ്ദഫലമായി റിട്ടേഡ് എസ്.പി യായിരുന്ന ഹബീബ് റഹ്മാന്‍ മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നം പരിഹരിക്കുന്നതിനുളള കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
അന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ട മറ്റൊരു പ്രധാന കാര്യം ഖാസി കേസില്‍ സര്‍ക്കാറിന്റെ ഇടപെടലാണ്.അക്കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ അഡ്വക്കറ്റ് ജനറല്‍ ടി.ആസിഫലിയുമായി ചര്ച്ച ചെയ്യാമെന്നും 25 ന് കാസറകോട് വരുമ്പോള്‍ വീണ്ടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് സുന്നീ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി നേതാക്കളായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്,ഇബ്രാഹിം ഫൈസി ജെഡിയാര്‍,താജുദ്ധീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം എന്നിവര്‍ അരമമിക്കൂറിലേറെ ചര്‍ച്ച നടത്തിയത്.ഹമീദ് കുണിയ, ടി.ഡി.കബീര്‍ എന്നിവര്‍ പങ്കെടുത്തു. യു.ഡി.എഫ്. നേതാക്കളായ പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, സി.കെ. ശ്രീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.സംഘടനയുടെ ആവശ്യത്തില്‍ കഴമ്പുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി യിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഹബീബ് റഹ്മാന്റെ രാജി സ്വീകരിക്കാന്‍ മന്ത്രി എം.കെ. മുനീറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ജില്ലയില്‍ മഹല്ലുകളില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കുന്ന വിശയവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ഉറപ്പാക്കുമെന്നും പ്രശ്‌നക്കാര്‍ എത്ര ഉന്നത ബന്ധമുള്ളവരാണെങ്കിലും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരുമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ വധശ്രമത്തിന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇത് പറഞ്ഞത്.