ഗള്‍ഫ് സത്യധാര ജിദ്ദാ തല പ്രകാശനം നടന്നു

സത്യധാര ഗള്‍ഫ് പതിപ്പിന്‍റെ ജിദ്ദാതല ഉദ്ഘാടനം സയ്യിദ് ഉബൈദുല്ല തങ്ങള്‍ക്ക് ആദ്യ കോപ്പി നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പ്രൊഫകെആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ : അക്ഷരം അറിയാത്ത പ്രവാചകന്‍റെ മുമ്പില്‍ വായിക്കുക എന്ന സന്ദേശമായി വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന് തുടക്കം കുറിച്ചതിലൂടെ നന്മയുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. സത്യധാര മാസികയുടെ ഗള്‍ഫ് പതിപ്പിന്‍റെ ജിദ്ദാ തല പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തോടല്ലാതെ മറ്റൊന്നിനോടും രാജിയാവാതെ വിദ്യാഭ്യാസ വിപ്ലവത്തിന്‍റെ രണ്ടര പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ സത്യധാരയുടെ ഗള്‍ഫ് പതിപ്പ് നന്മ ആഗ്രഹിക്കുന്ന പ്രവാസി സമൂഹം എറ്റെടുക്കണമെന്നും, കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഉലമാ-ഉമറാ ബന്ധമാണ് ഇന്ന് കാണുന്ന ഇസ്‍ലാമിക മുന്നേറ്റങ്ങള്‍ക്ക് നിദാനമായതെന്നും ഇതില്‍ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയത്തുല്‍ ഇസ്‍ലാമിയ്യ പ്രൊഫസര്‍ എം.കെ. കൊടശ്ശേരി പാരിപാടി ഉദ്ഘാടനം ചെയ്തു. ടി.എച്ച്. മുഹമ്മദ് ദാരിമി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലമ്പാടി നന്ദിയും പറഞ്ഞു.