മദ്‌റസാ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളാക്കാന്‍ ജില്ലകള്‍ തോറും ക്യാംപുകള്‍; വെബ്‌സൈറ്റ്‌ ഒരാഴ്‌ചയ്ക്കകം: ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി

പദ്ധതി പൂര്‍ണമായും പലിശരഹിതമെന്നും മന്ത്രി
തിരുവനന്തപുരം: മദ്‌റസാ അധ്യാപക ക്ഷേമനിധി പദ്ധതിയുടെ വെബ്‌സൈറ്റ്‌ ഒരാഴ്‌ചയ്ക്കകം ആരംഭിക്കുമെന്നു ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയെ അറിയിച്ചു. നിലവില്‍ നടപ്പാക്കിയ മദ്‌റസാ അധ്യാപക ക്ഷേമനിധി പരിഷ്‌കരിക്കുന്നതിനു നടപടി സ്വീകരിക്കും. പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാനായി ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌, ഭവന നിര്‍മാണം, വിവാഹാവശ്യ വായ്‌പ, മക്കള്‍ക്കു വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 
മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ്‌ രൂപീകരിക്കാന്‍ ശ്രമം നടത്തുന്നുണ്‌ട്‌. സംസ്ഥാനത്താകെയുള്ള 1.30 ലക്ഷം മദ്‌റസാ അധ്യാപകരില്‍ 10,000 പേര്‍ മാത്രമാണ്‌ ഇപ്പോള്‍ ക്ഷേമനിധിയില്‍ അംഗമായിരിക്കുന്നത്‌. ക്ഷേമനിധിയില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കാന്‍ ജില്ലകള്‍ തോറും ക്യാംപുകള്‍ സംഘടിപ്പിക്കും. മദ്‌റസാ അധ്യാപകര്‍ക്കു കംപ്യൂട്ടര്‍ പഠനത്തിനു പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും. ഓണ്‍ലൈനായി അറബി പഠിപ്പിക്കുന്ന പദ്ധതി ആറുമാസത്തിനകം ആരംഭിക്കും. പദ്ധതി പൂര്‍ണമായും പലിശരഹിത രീതിയിലാണെന്നു മനസ്സിലായതോടെ കൂടുതല്‍ പേര്‍ ക്ഷേമനിധിയില്‍ ചേരുന്നുണ്‌ട്‌. അംശാദായം സ്വീകരിക്കുന്നത്‌ പോസ്റ്റ്‌ ഓഫിസ്‌ വഴിയാണ്‌. ഇനി മുതല്‍ ഓരോ പഞ്ചായത്തിലും പ്രമോട്ടര്‍മാര്‍ വഴി അംശാദായം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.