സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനം - ജിദ്ദ SYS പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ജിദ്ദ : ഇസ്‍ലാമിക പൈതൃകം കാത്ത് സൂക്ഷിക്കുന്ന സമസ്ത, കേരളത്തിനകത്തും പുറത്തും മലയാളി മുസ്‍ലിം സമൂഹം അധിവസിക്കുന്ന പ്രദേശങ്ങളില്ന നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ലോക മുസ്‍ലിം സമൂഹത്തിന് മാതൃകയാണെന്ന് പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് ടി.എച്ച്. ദാരിമി പറഞ്ഞു. എട്ടര ദശകങ്ങളായി കര്‍മ്മ മണ്ഡലത്തില്‍ തുടരുന്ന സമസ്തയുടെ ആത്മീയ നേതൃത്വവും ശാസ്ത്രീയ സമീപനങ്ങളുമാണ് ഇങ്ങനെ ഒരു ഉല്‍ക്കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുസ്‍ലിം കൈരളിക്കു അവസരമൊരുക്കിയത്. മത പ്രബോധന മേഖലയിലും സാംസ്കാരിക സാമൂഹ്യ രംഗത്തും വിപ്ലവാത്മകമായ ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്പോള്‍ തന്നെ സമന്വയ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ഉള്‍ക്കൊണ്ടുകൊണ്ട് സമസ്ത സ്വീകരിച്ച ക്രിയാത്മകമായ പദ്ധതികള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വിജയം കൈവരിച്ചത് ആത്മാര്‍ത്ഥതയുടെ പിന്‍ബലം കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചാരണത്തിന് SYS ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി തുടക്കമിട്ട ജിദ്ദാ തല പ്രചരണോദ്ഘാടന വേദിയില്‍ സത്യ സാക്ഷികളാവുക എന്ന സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജന.സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതം പറഞ്ഞു. അലി ഫൈസി മാനന്തേരി, ഉസ്‍മാന്‍ എടേത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി നന്ദി രേഖപ്പെടുത്തി.