ജിദ്ദ : അനാഥകള്‍ക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച്, ഒഴുക്കിനെതിരെ നീന്തി ജീവിത ദൗത്യം കണ്ടെത്തിയ വിനയാന്വിതനായ പണ്ഡിതനായിരുന്നു കെ.ടി. മാനു മുസ്‍ലിയാരെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍ററും ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍ ജിദ്ദാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്‍മരണ സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു. കേരളീയ മുസ്‍ലിംകളുടെ വിജയത്തിന്‍റെ നിദാനമായ സുസജ്ജമായ മഹല്ല് നേതൃത്വത്തിന്‍റെയും ധാര്‍മ്മികതയില്‍ അധിഷ്ടിതമായ രാഷ്ട്രീയ നേതൃത്വത്തിന്‍റെയും പിന്നില്‍ പ്രവര്‍ത്തിച്ച മാതൃകായോഗ്യനായ പണ്ഡിതനായിരുന്നു മാനുമുസ്‍ലിയാര്‍ . മത ഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്‍റെ പ്രധാന്യവും ആധുനിക കാലത്ത് കലാലയങ്ങളില്‍ ഉണ്ടായിരിക്കേണ്ട പാഠ്യപദ്ധതികളും പതിറ്റാണ്ടുകള്‍ക്ക് മുന്പേ പ്രയോഗവല്‍ക്കരിച്ച വിദ്യാഭ്യാസ വിചക്ഷനും കൂടിയായിരുന്ന അദ്ദേഹം മദ്രസ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചു.


ബഗ്ദാദിയ്യ ദാറുസ്ലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് കെ.കെ. അബ്ദു ഹാജി മാന്പുഴ അധ്യക്ഷത വഹിച്ചു. അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ദാരിമി കെ.ടി. മാനു മുസ്‍ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. SKSSF കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് സിദ്ദീഖ് ഫൈസി വെണ്‍മണല്‍ , സയ്യിദ് സഹല്‍ തങ്ങള്‍ , മൊയ്തീന്‍ കുട്ടി ഫൈസി കരിപ്പൂര്‍ , എ. ഫാറൂഖ്, ഡോക്ടര്‍ കെ.ടി. ഉമ്മര്‍ , കുഞ്ഞിമുഹമ്മദ് അഞ്ചവിടി, കുണ്ടുകാവില്‍ അബൂബക്കര്‍ , അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, ടി.കെ. അബ്ദുസ്സലാം ദാരിമി, മജീദ് പുകയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ദാറുന്നജാത്ത് സൌദി നാഷണല്‍ കമ്മിറ്റി പുറത്തിറക്കിയ സാദരം എന്ന മാനു മുസ്‍ലിയാര്‍ അനുസ്‍മരണ പതിപ്പ് കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി ഫൈസിക്ക് കോപ്പി നല്‍കി പ്രൊഫ. എം. അബ്ദുല്‍ അലി പ്രകാശനം ചെയ്തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ സ്വാഗതവും മുസ്തഫ റഹ്‍മാനി നന്ദിയും പറഞ്ഞു.


- മജീദ് പുകയൂര്‍ -