സമസ്ത ഇസ്‌ലാമിക് കലാമേള മലപ്പുറം ഈസ്റ്റും കാസര്‍കോടും മുന്നില്‍ മാഹിനാബാദ്

(കാസര്‍കോട്): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലാമേളയില്‍ മലപ്പുറം ഈസ്റ്റും ആതിഥേയ ജില്ലയായ കാസര്‍കോടും കുതിപ്പ് തുടരുന്നു. മദ്ഹ് ഗീതങ്ങളുടെയും ബൈത്തിന്റെ ഈണങ്ങളുടെയും സ്വരമാധുര്യം നിറഞ്ഞ് നിന്ന എട്ടോളം വേദികളില്‍ വാശിയേറിയ മത്സരമാണ് നടന്നത്. കേരളത്തിനകത്ത് പുറത്ത് നിന്നുമുള്ള ഇരുപതോളം ജില്ലകളില്‍ നിന്നുള്ള സര്‍ഗ പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. മലയാളത്തിന് പുറമെ ഉറുദു, കന്നഡ, തമിഴ് വിഭാഗങ്ങളിലും മത്സരം നടന്നു. മത്സരം ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. 
കാസര്‍കോട് എം.ഐ.സിയില്‍ നടക്കുന്ന കലാമേളയുടെ രണ്ടാം ദിനം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചേന്തേര പ്രാര്‍ത്ഥന നടത്തി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, കരുണാകരന്‍ എം.പി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, സി.കെ.കെ മാണിയൂര്‍, എം.എ ചേളാരി, ടി.പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖലീല്‍ റഹ്മാന്‍ കാശിഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

കലാ സാഹിത്യം നന്മക്ക് വേണ്ടിയാവണം: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍


മാഹിനാബാദ് (കാസര്‍കോട്): ധാര്‍മ്മിക മൂല്യങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് കലാ സാഹിത്യങ്ങള്‍ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും അതാണ് പ്രവാചക പാരമ്പര്യമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലാ സാഹിത്യ മത്സരത്തിന്റെ രണ്ടാം ദിവസത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ ഉറങ്ങിക്കിടക്കുന്ന വാസനകള്‍ ഉണര്‍ത്താന്‍ കലാ സാഹിത്യ മത്സരങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ഥികള്‍ക്ക് ഉത്തമ മാതൃക സൃഷ്ടിക്കുന്ന മുഅല്ലിം സംഘടനയുടെ കീഴില്‍ നടക്കുന്ന കലാ സാഹിത്യ മത്സരം സമൂഹത്തിനും നാടിനും വെളിച്ചം വീശുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പടം; ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ ചടങ്ങ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 

സമസ്തയെ പറ്റി സമൂഹത്തിന് നല്ല തിരിച്ചറിവുണ്ട് ; പി.കരുണാകരന്‍ എം.പി 



മാഹിനാബാദ്(കാസര്‍കോട്). സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒന്‍പത് പതിറ്റാണ്ട് പിന്നിട്ട പ്രവര്‍ത്തനങ്ങളെ സമൂഹത്തിന് നല്ല തിരിച്ചറിവുണ്ടെന്നു പി.കരുണാകരന്‍ എം.പി.പറഞ്ഞു. സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകാപരമാണെന്നും എം.പി.പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക് കലാമേളയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലകളെ കൊണ്ട് മത സൗഹാര്‍ദ്ദത്തിന്റെ പൂര്‍ത്തീകരണമാണ് ലക്ഷ്യമാക്കുന്നത്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനാലാമത് കലാമേള എന്റെ മണ്ഡലമായ കാസര്‍ക്കോട് സംഘടിപ്പിച്ചതില്‍ അത്യധികം ആഹ്ലാദമുണ്ട്. മഹിതമായ ഒരു പ്രസ്ഥാനം സംഘടിപ്പിച്ച കലാമേള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
പടം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ് ലാമിക കലാമേളയില്‍ പി കരുണാകരന്‍ എം.പി പ്രസംഗിക്കുന്നു 

കലകളെ ദീനിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കണം; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ 


മാഹിനാബാദ്(കാസര്‍കോട്); ഇസ്‌ലാമിക കലകളെ ദീനിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനാലാമത് ഇസ്‌ലാമിക് കലാമേളയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ കാലത്ത് തന്നെ കലകളെ പ്രോത്സാഹിപ്പിക്കുകയും,മത്സരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മത്സരങ്ങളൊക്കെയും അവരവരിലുള്ള കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും അതിനെ പരിപോഷിച്ച് കലാകാരന്മാരെ നല്ല പ്രതിഭകളാക്കി ഉയര്‍ത്തി കൊണ്ടുവരാനും വേണ്ടിയായിരുന്നു . അതല്ലാതെ ഒന്നാം സ്ഥാനം കിട്ടിയാല്‍ വാഹനങ്ങളില്‍ കയറി ആര്‍പ്പു വിളിക്കുന്നതിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക കലകളെ അതിന്റേതായ പവിത്രതയോടെ കാണുകയും അതിനെ ദീനിന്റെ വളര്‍ച്ചക്ക് വേണ്ടി നന്നായി ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യണം. ഇസ്‌ലാമിക കലകള്‍ പരിപോഷിക്കപ്പെടേണ്ടതും,അത് ദീനിന്റെ വളര്‍ച്ചക്ക് വേണ്ടി ഉപയോഗിക്കേണ്ടതും വിശ്വാസികളുടെ കടമയാണ്. അതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന ഇസ്‌ലാമിക കലാമേളയെന്നും ഈ രീതിയിലുള്ള മത്സരങ്ങളില്‍ പ്രഗത്ഭരെ കണ്ടുപിടിക്കാമെന്നും തങ്ങള്‍ പറഞ്ഞു. 
പടം. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക് കലാമേളയുടെ രണ്ടാം ദിവസ ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഭാഷണം നടത്തുന്നു. 
- Ahmedharis Rahmani