അറബിക് സര്‍വ്വകലാശാല; മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജി-ജനകീയ ഒപ്പുശേഖരണത്തിനു തുടക്കമായി

യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
തൃശൂര്‍: വിദ്യഭ്യാസ മന്ത്രിയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടു പോലും അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി.
കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് പ്രവാസികളില്‍ നിന്നാണ്. ഏതാണ്ട് എഴുപതിനായിരം കോടി രൂപ പ്രതിവര്‍ഷം കേരളത്തിലേക്കൊഴുകുന്നു. മഹാഭൂരിപക്ഷ പ്രവാസികളും അറേബ്യന്‍ നാടുകളില്‍ ജോലി ചെയ്യുന്നു.
അനുദിനം വികസ്വരമാകുന്ന ഭാഷയാണ് അറബി. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ജീവിതത്തെ നൂറ്റാണ്ടുകളായി സ്വാധീനിക്കുന്ന ഈ ഭാഷയെ ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ അല്ല; ലോകഭാഷ എന്ന നിലയില്‍ അറബിയുടെ അനന്ത സാധ്യതകളെ മനസ്സിലാക്കി ഒരു അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലയെക്കുറിച്ചുള്ള യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ സര്‍ക്കാറി ന്റെ അവസാന കാലത്തെങ്കിലും യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില ഉദ്യോഗസ്ഥരുടെ ഒളിയജണ്ടകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി അറബിക് സര്‍വ്വകലാശാല അട്ടിമറിക്കാനുള്ള നീക്കം പ്രതിേഷധാര്‍ഹമാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റിഡന്റ്‌സ് ഫെഡറേഷന്‍ സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ജനകീയ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ എം.ഐ.സിയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷഹീര്‍ ദേശമംഗലം, സി. എ ഷംസുദ്ദീന്‍ സാഹിബ്, നവാബ് ചിയ്യാരം, അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ഡോ.സജീര്‍ ചേര്‍പ്പ്, ശൂക്കൂര്‍ ദാരിമി കാട്ടൂര്‍, മുനവ്വര്‍ ഹുദവി ചേര്‍പ്പ്, റംശാദ് പള്ളം, അബ്ദുല്‍ ബാസിത്, ജാബിര്‍ കുന്നംകുളം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ നാനൂറില്‍പ്പരം മഹല്ലുകളില്‍ വിവിധ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണവും ലഘുലേഖാ വിതരണവും നടത്തി..