നാട്ടില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫില്‍ ആഘോഷം സമുചിതം

ഗള്‍ഫ്‌/കേരളം: ആത്മഹര്‍ഷത്തിന്‍റെ   വ്രതശുദ്ധിക്ക് വിടയേകി നാട്ടിലെ വിശ്വാസികള്‍ ഇന്ന് (ബുധനാഴ്ച) ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ്‌ നാടുകളില്‍  ഇന്നലെ ആയിരുന്നു ചെറിയ പെരുന്നാള്‍. ഒമാനിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. 
ഈദുല്‍ ഫിത്‌ര്‍ പ്രമാണിച്ചു പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം മറ്റൊരു ദിവസം ക്ലാസ്‌ ഉണ്ടാകും. ഗവണ്മെന്റ് തലത്തില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക്‌ ഇന്നു നിയന്ത്രിത അവധി ആണ്‌. എന്നാല്‍, ബാങ്കുകള്‍ക്ക്‌ ഇന്നു പ്രവൃത്തിദിനമായിരിക്കും. 
എംജി, കാലിക്കറ്റ്‌, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. കേരള സര്‍വകലാശാലയിലെ കോളജുകളില്‍ പിജി പ്രവേശനത്തിനു സ്‌പോര്‍ട്‌സ്‌, മാനേജ്‌മെന്റ്‌, കമ്യൂണിറ്റി ക്വോട്ടകളിലേക്ക്‌ ഇന്നും നാലിനും നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റി. ആരോഗ്യ സര്‍വകലാശാല ഇന്നു നടത്താനിരുന്ന ഒന്നാംവര്‍ഷ ബിഎസ്‌സി നഴ്സിങ്‌, ഒന്നാം വര്‍ഷ ബിഫാം പരീക്ഷകളും  നാളത്തേക്കു മാറ്റി യിട്ടുണ്ട്. 
ധര്‍മവും നീതിയും പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുക: ഹൈദരലി തങ്ങള്‍
മലപ്പുറം: ധര്‍മവും നീതിയും പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഓരോ വിശ്വാസിയും കഠിനപരിശ്രമം ചെയ്യണമെന്ന് സമസ്ത വൈസ് പ്രസിഡണ്ട് എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ടുമായ  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ ഫിത്വര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
മതങ്ങളെ കേന്ദ്രീകരിച്ചുള്ള ഓരോ ആഘോഷദിനവും മാനവിക എെക്യത്തിന്റെയും നന്മയുടെയും പുതിയ മാതൃകകള്‍ സൃഷ്ടിച്ചു കൊണ്ടായിരിക്കണം. ഒരു മാസത്തെ റമസാന്‍ വ്രതം നല്‍കിയ പരിശീലനം സമത്വബോധവും സാഹോദര്യ ചിന്തയും സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ള പ്രേരണ കൂടിയാണ്. നോമ്പിന്റെ പരിസമാപ്തിയായെത്തുന്ന പെരുന്നാള്‍ ദിനത്തില്‍ ഒരാളും പട്ടിണി കിടക്കരുതെന്ന അല്ലാഹുവിന്റെ കല്‍പനയുടെ പ്രയോഗവത്ക്കരണമാണ് ഫിത്വര്‍ സക്കാത്ത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ അംശങ്ങളിലും ഇസ്ലാമിന്റെ പാഠങ്ങളുണ്ട് തങ്ങള്‍ പറഞ്ഞു.
റമസാന്‍ വ്രതം പൂര്‍ത്തിയാക്കിയ സായൂജ്യവുമായി കഴിയുന്നവര്‍ ദൈവ കല്‍പനക്കൊത്ത് തുടര്‍ ജീവിതം നയിച്ചാലേ കഴിഞ്ഞ ഒരു മാസത്തെ പട്ടിണി കൊണ്ട് പ്രയോജനം സിദ്ധിക്കുകയുള്ളൂ. "നിങ്ങള്‍ക്കു പ്രിയപ്പെട്ടതെന്തോ അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ ധര്‍മം പ്രാപിക്കുന്നില്ല' എന്നാണ് വിശുദ്ധ വചനം. സത്യമാര്‍ഗം മാത്രമായിരിക്കണം വിശ്വാസിയുടെ ലക്ഷ്യം. പണത്തിനും പദവിക്കും പ്രശസ്തിക്കും വേണ്ടി സന്‍മാര്‍ഗപാത ഉപേക്ഷിക്കുന്നത് സത്യവിശ്വാസത്തിനു നിരക്കാത്ത കാര്യമാണ്.
നേര്‍വഴിയാണ് പ്രവാചക തിരുമേനി കാണിച്ചുതന്നത്. തിന്മയുടെ കറ പുരളാത്ത ജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ ഇഹപര വിജയം സിദ്ധിക്കുകയുള്ളൂ. സല്‍ക്കര്‍മം ചെയ്യുന്നവരെ മാത്രമേ അല്ലാഹു സ്നേഹിക്കുകയുള്ളൂവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു മാസം നീണ്ടുനിന്ന റമസാന്‍ വ്രതം ദൈവം ആഗ്രഹിക്കുന്ന പദവിയിലേക്കു മനുഷ്യന് ഉയര്‍ന്നു വരാനുള്ള അവസരമായിരുന്നു. ഭൗതികമായി ആരോഗ്യത്തെയും ആത്മീയമായി മനസ്സിനെയും ശുദ്ധമാക്കുന്ന ആരാധനയാണത്. നോമ്പ് പരിചയാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. തിന്മയെ തൊട്ട് തടയുന്നതിനുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പരിചയാണത്.
സമൂഹത്തെ ബാധിച്ചിട്ടുള്ള എല്ലാ തിന്മകളെയും വിശ്വാസികള്‍ പ്രതിരോധിക്കണം. നന്മ നിറഞ്ഞ മനുഷ്യരാണ് നാടിന്റെ ശക്തി. 
അക്രമത്തിന്റെയും ഭീകരതയുടെയും മാര്‍ഗമല്ല, കാരുണ്യ പാതയാണ് ഇസ്ലാമിന്റേത്. മറ്റൊരു വിഭാഗത്തിന് മനോവേദനയുണ്ടാക്കി സ്വന്തം നേട്ടങ്ങള്‍ക്കു ശ്രമിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. സമൂഹത്തില്‍ വളരുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണം. ലഹരിയും ധൂര്‍ത്തും ആഢംബരവും ഒരു ഭാഗത്ത് ശക്തിപ്പെടുമ്പോള്‍ ലോകത്തിന്റെ പല കോണിലും കടുത്ത ദാരിദ്രyം അനുഭവപ്പെടുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ മരിച്ചു വീഴുന്ന മനുഷ്യരുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നു. സാഹോദര്യ ചിന്തയുണരേണ്ട ഘട്ടമിതാണ്. കേരള ജനതയിലുയര്‍ന്ന പരസ്പര സഹായത്തിന്റെ കൈകള്‍ പുറം നാടുകളിലേക്കും നീളണം. 
"മനുഷ്യര്‍ക്കു വേണ്ടി നിയുക്തമായ ഉത്തമ സമുദായം' എന്ന ഖുര്‍ആന്‍ വിശേഷണം ഓരോ വിശ്വാസിയിലുമുളവാകണം. സമൂഹത്തിലെ അഗതികളുടെയും അശരണരുടെയും കാര്യം ഏത് ആഘോഷവേളയിലും ഓര്‍മിക്കണം. റമസാന്‍ വ്രതത്തിന്റെ തുടര്‍ച്ചയാണ് ഈദുല്‍ഫിത്വര്‍. ഇത് വേറിട്ടു നില്‍ക്കുന്ന ആഘോഷമല്ല. പ്രപഞ്ച നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള സന്ദര്‍ഭമാണ്. പ്രാര്‍ത്ഥനകളുടെ ആഘോഷമാണ്. 
പരസ്പര സ്നേഹത്തിന്റെയും എെക്യത്തിന്റെയും രാജ്യനന്മയുടെയും വഴിയിലൂടെ മുന്നേറാന്‍ ഈദുര്‍ഫിത്വര്‍ ദിനം നമുക്ക് പ്രചോദനമാകട്ടെ. 
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍