വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരം; സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവ് പ്രകാരം കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ 100 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അവസരം ഉണ്ടായിരിക്കെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി കോഴിക്കോട് ജില്ലയില്‍ ജുമുഅ:ക്ക് 40 പേരെ പരിമിതിപ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

04-06-2020 ന് കേന്ദ്രസര്‍ക്കാറും 05-06-2020 ന് സംസ്ഥാന സര്‍ക്കാറും ഇറക്കിയ ഉത്തരവ് പ്രകാരം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് കോവിഡ്-19 നിബന്ധനകള്‍ പാലിച്ച് പരമാവധി 100 പേര്‍ക്ക് അവസരം അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി കോഴിക്കോട് ജില്ലാ കലക്ടര്‍ 20-08-2020ന് ഇറക്കിയ DC KKD/4545/F4 ഉത്തരവില്‍ കോഴിക്കോട് ജില്ലയില്‍ 40 പേരെ പരിമിതപ്പെടുത്തിയത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലെന്നപോലെ വെള്ളിയാഴ്ച ജുമുഅ:ക്ക് കോഴിക്കോട് ജില്ലയിലും 100 പേര്‍ക്ക് അവസരം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari