മലപ്പുറത്ത്‌ മഴയ്ക്കു വേണ്ടി നിസ്കാരം; ആയിരങ്ങള്‍ പങ്കെടുത്തു

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഹ്വാന പ്രകാരം മലപ്പുറം കോട്ടപ്പടി കിഴക്കേത്തലയിലെ വയലില്‍ നടന്ന മഴയ്ക്കു വേണ്ടിയുള്ള നിസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലപ്പുറം സുന്നി മഹല്ലിന്റെന്റെ നേതൃത്വത്തില്‍ ആയിരുന്നു നമസ്‌കാരം. വയലില്‍ സ്ഥലം തികയാത്തതിനെത്തുടര്‍ന്ന് നിസ്കാരം റോഡിലേക്ക്‌ നീണ്ടു. 200 പേര്‍ക്ക് വീതം നില്‍ക്കാവുന്ന നാല്‍പത്‌ നിരകളാണ് നിസ്കാരത്തിനായി സജ്ജീകരിച്ചതെങ്കിലും പ്രതീക്ഷിച്ചതിലുമപ്പുറം ജനമെത്തി. പാണക്കാട് സയ്യിദ്‌ ഹമീദലി ശിഹാബ് തങ്ങള്‍ നിസ്കാരത്തിനു നേത്രത്വം നല്‍കി. സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ ഉദ്‌ബോധനം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഖുത്തുബ നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി. ജലക്ഷാമം പരിഗണിച്ച് അംഗശുദ്ധി പ്രത്യേക സൗകര്യമൊരുക്കിയിരുന്നില്ല. വിശ്വാസികള്‍ സ്വന്തം വീടുകളില്‍ നിന്നും മറ്റും ശുദ്ധിവരുത്തിയാണു നിസ്‌കാരത്തിന് എത്തിയത്. കേരളം വലിയ വരള്‍ച്ച നേരിടുകയും മഴ ഇനിയും മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശുദ്ധ ഇസ്‌ലാം നിര്‍ദേശിച്ച മഴക്ക് വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം (സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്) നടത്തുവാന്‍ നേരത്തെ സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ്‌പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും എല്ലാ മഹല്ലിലെയും ഖാദിമാരോടും ഖതീബുമാരോടും അഭ്യര്‍ത്ഥിച്ചിരിന്നു. കൂടുതല്‍ മഹല്ലുകളില്‍ മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരം നടക്കുംhttp://samastha.info/