സമസ്ത 60 -ാം വാര്‍ഷിക സമ്മേളനത്തിന്‍റെ (1985) ഉദ്ഘാടനം നിര്‍വ്വഹിച്ചു ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ പ്രസംഗം - ഭാഗം ഒന്ന്

അസ്സലാമു അലൈക്കും.


ബഹുമാനികളെ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഈ വാര്‍ഷിക സമ്മേളനം കേരളത്തില്‍ മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരൊ അല്ലാത്തവരൊ ആയ ഏതെങ്കിലും ഒരു കക്ഷിക്ക് സംഘടിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടൊ എന്നു ഞാന്‍ സംശയിക്കുന്നു. ഇല്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇവിടെ നിങ്ങളെല്ലാം സമ്മേളിച്ചത് സമസ്തയുടെ പാരന്പര്യത്തിനനുസരിച്ച് എന്തെങ്കിലും മനസ്സിലാക്കാനാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഈ രാജ്യത്തെ എല്ലാ വിഭാഗം ആളുകളോടും ഭരണകൂടത്തോടും ഞങ്ങള്‍ക്ക് ചിലത് ഉണര്‍ത്താനുണ്ട്. ഈ സമ്മേളനം വിളിച്ചോതുന്നതെന്താണ്. സുന്നത്തു ജമാഅത്തിന്‍റെ കക്ഷിയെ ഈ രാജ്യത്ത് ആര്‍ക്കും അവഗണിക്കാന്‍ സാധ്യമല്ല (തക്ബീര്‍‍ ) ന്ന പരമയാഥാര്‍ത്ഥ്യമാണീ സമ്മേളനം വിളിച്ചോതുന്നത്. സുന്നികള്‍ ഉറങ്ങിക്കിടക്കുന്നില്ലെങ്കില്‍ അഹ്‍ലുസ്സുന്നത്തു വല്‍ ജമാഅത്തിന്‍റെ കക്ഷിയെ അവഗണിച്ചു ഈ രാജ്യത്ത് ഒരു കാര്യവും നടത്താന്‍ സാധ്യമല്ല. (തക്ബീര്‍ ) . സുന്നികള്‍ ഉണരുന്നുവെങ്കില്‍ സുന്നികളെല്ലാത്ത ഒരു കക്ഷിക്കും സാധ്യമല്ലെന്ന് ഈ സമ്മേളനം വിളിച്ചു പറയുന്നതായി ഞാന്‍ ആദ്യമായി ഉണര്‍ത്തുന്നു. (തക്ബീര്‍ ).

ഗവണ്‍മെന്‍റിനോടും ഈ സമ്മേളനം വഴി ഞങ്ങള്‍ക്ക് ചിലകാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്. ഇവിടെ ദീനിയായ വല്ല കാര്യത്തിലും നിങ്ങള്‍ കയ്യിടുന്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അഭിപ്രായം അറിഞ്ഞിട്ടു വേണം. (തക്ബീര്‍ ). അല്ലാതെ നിങ്ങള്‍ക്ക് കയ്യിടാന്‍ സാധ്യമല്ല. അത് എല്ലാ ഭരണകൂടവും ശരിക്കും മനസ്സിലാക്കണം. (തക്ബീര്‍ ).

വേറൊരു കാര്യം ഉണര്‍ത്താനുള്ളത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇവിടെ നിലകൊള്ളുന്നതെന്തിനാണ് അത് ഞാന്‍ കുറഞ്ഞ വാക്കുകളില്‍ സമര്‍ത്ഥിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ചേരമാന്‍ പെരുമാളുടെയും അതുപോലുള്ള പെരുമാളന്മാരുടെയും ഭരണകാലമുണ്ടായിരുന്നു. അതേ സമയത്ത് സാമൂതിരി മഹാരാജാക്കന്മാര്‍ രാജ്യം ഭരിച്ചിരുന്നു. അന്നിവിടെ സാമുദായിക സൗഹാര്‍ദ്ദം നിലനിന്നിരുന്നു. യാതൊരു വിധ വര്‍ഗ്ഗീയതക്കും സ്ഥാനമുണ്ടായിരുന്നില്ല്. അതിവിടെ നിലനില്‍ക്കണം. യാതൊരു വര്‍ഗ്ഗീയതയും പാടില്ല. (തക്ബീര്‍ ). ഇതുനാം ഉണര്‍ന്നു ചിന്തിക്കണം. ആ സാമുദായിക സൌഹാര്‍ദ്ദം അഥവാ ഇവിടെയുള്ള ഹിന്ദു-മുസ്‍ലിം മൈത്രി നിലനില്‍ക്കണമെങ്കില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ നിലനില്‍ക്കണം. (തക്ബീര്‍ ). അഹ്ലുസ്സുന്നത്തു വല്‍ ജമാഅത്തിനെ കൊണ്ട് മാത്രമെ സാമുദായിക മൈത്രി ഈ രാജ്യത്ത് നിലനിറുത്താന്‍ സാധിക്കയുള്ളൂ (തക്ബീര്‍ ).

ഇവിടെ മാനഞ്ചിറക്കുളം എങ്ങനെ നിലവില്‍ വന്നു?. അതിനെങ്ങനെ ആ പേര് ലഭിച്ചു.?. അവിടെ ശുദ്ധജലമുണ്ടെന്ന് സയ്യിദ് ജഫ്‍രി തങ്ങള്‍ പറഞ്ഞു. അതിന് വേണ്ട ചിലവുകള്‍ താന്‍ വഹിക്കാമെന്ന് ടിപ്പുസുല്‍ത്താന്‍ ഏറ്റു. വേണ്ട സ്ഥലം സാമൂദിരി മാനവിക്രന്‍ തന്പുരാന്‍ വാഗ്ദക്തം ചെയ്തു. അതിനു മാനഞ്ചിറ എന്ന നാമവും അദ്ദേഹം നല്‍കി. ഇത് മതസൌഹാര്‍ദ്ദമല്ലെ?. ഇതുപോലുള്ള മതസൗഹാര്‍ദ്ദം നിലനില്‍ക്കണമെങ്കില്‍ സുന്നത്തു ജമാഅത്തിനെ കൊണ്ട് മാത്രമെ സാധ്യമാകൂ (തക്ബീര്‍ ) എന്ന് ഈ രാജ്യത്തെ മുഴുവന്‍ ആളുകളും മനസ്സിലാക്കണം.

സുന്നത്തു ജാമാഅത്ത് നശിച്ചാല്‍ മാത്രമെ ഇവിടെ വര്‍ഗ്ഗീയത വളരുകയുള്ളൂ. അതിവിടെ നിലനില്‍ക്കുന്ന കാലത്തോളം വര്‍ഗ്ഗീയത ഇവിടെ ഉടലെടുക്കാന്‍ സാധ്യതയുമില്ല (തക്ബീര്‍ ). വര്‍ഗ്ഗീയത ഈ രാജ്യത്ത് എത്രവലിയ ആപത്താണെന്ന് നാം മനസ്സിലാക്കണം. പഞ്ചാപിലും മറ്റു സ്ഥലങ്ങളിലും നടമാടുന്ന അക്രമങ്ങള്‍ക്ക് കാരണം വര്‍ഗ്ഗീയതയല്ലാതെ വേറൊന്നുമല്ല. ഇത്തരം വര്‍ഗ്ഗീയത ഇന്ത്യക്കു തന്നെ ആപത്തല്ലെ ?. ഇതില്‍ നിന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ അഹ്‍ലുസ്സുന്നത്തു വല്‍ ജമാഅത്ത് നിലനിറുത്തല്‍ എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. (തക്ബീര്‍ ). കാരണം അത് ഒരു പാര്‍ട്ടിയല്ല. മുസ്‍ലിം സമുദായത്തിലെ ഒരു വിഭാഗീയ ചിന്താഗതിയല്ല. ഇസ്‍ലാമിന്‍റെ യഥാര്‍ത്ഥ രൂപമാണിത് (തക്ബീര്‍ ). അഹ്‍ലുസ്സുന്നത്തു വല്‍ ജമാഅത്തിന്‍റെ വിശ്വാസം ഒറ്റ വാക്കില്‍ സമര്‍ത്ഥിക്കാന്‍ കഴിയും. മുഹമ്മദ് (സ) ഖാത്തിമുന്നബിയ്യൂനാണെന്നതാണ് അഹ്‍ലുസ്സുന്നത്തു വല്‍ ജമാഅത്തിന്‍റെ അടിത്തറ. നബി അന്ത്യപ്രവാചകനാണെന്നതിന്‍റെ അര്‍ത്ഥമെന്താണ്?. വേറൊരു പ്രവാചകന്‍ ആവശ്യമില്ലെന്നതാണ് ആവാക്ക് നമ്മെ അറിയിക്കുന്നത്. വേറൊരു പ്രവാചകന്‍ ആവശ്യമില്ലെന്നു പറയുന്പോള്‍ നബി കൊണ്ടുവന്ന ദീന്‍ ഏതുക്രമത്തിലുള്ളതാകണം.

ലോകവസാനം വരെയുള്ള സര്‍വ്വ മനുഷ്യര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കത്തക്ക ദീന്‍ ഇവിടെ വേണ്ടതുണ്ട്. അങ്ങനെ ഞങ്ങള്‍ വിശ്വസിക്കുന്നു. ഖുര്‍ആനില്‍ ഇതു ഉണര്‍ത്തിയിട്ടുണ്ട്. നിങ്ങള്‍ക്കു ദീനിനെ പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന് അള്ളാഹു പ്രഖ്യാപിക്കുന്നു. അപ്പോള്‍ വേറൊരു പ്രവാചകന്‍ പുതിയ ശരീഅത്തുമായി വരേണ്ടതില്ല. ആ നിലക്ക് ദീന്‍ മുഴുവന്‍ വശങ്ങളും കംപ്ലീറ്റ് ആക്കിയിരിക്കുന്നു. ലോകത്തെ എല്ലാ ജനവിഭാഗങ്ങളെയും സ്പര്‍ശിച്ചു അവര്‍ നടത്തേണ്ടുന്ന മുഴുവന്‍ ക്രമങ്ങളും ശരീഅത്തിന്‍റെ മുഴുവന്‍ നിയമങ്ങളും അള്ളാഹു മുഹമ്മദ് (സ) മുഖേന ലോകത്തിന് അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് പ്രസ്തുത വാക്യത്തിന്‍റെ അര്‍ത്ഥം. സുന്നത്തു ജമാഅത്ത് ആ അടിത്തറയില്‍ നിലകൊള്ളുന്നു. ഞങ്ങളുടെയും വിശ്വാസമതാണ്.

മുഹമ്മദ് (സ) ക്ക് ശേഷം വേറെ നബി വരികയാണെങ്കില്‍ ശരീഅത്തോടുകൂടി വരണം. ശരിഅത്തില്ലാതെ എന്തു മണ്ണങ്കട്ടയുമായിട്ടാണ് നബി വരിക. നബിയുണ്ട് ശരീഅത്തില്ല എന്നു പറയുന്നതിന് എന്തര്‍ത്ഥമാണ്. അതുകൊണ്ട് പുതിയ നുബുവ്വത്ത് വാദം ഞങ്ങള്‍ എതിര്‍ക്കുന്നു. എതിര്‍ക്കുക മാത്രമല്ല ഈ സമ്മേളനത്തോടു കൂടി ഖാദിയാനിസത്തേയും അതുപോലുള്ള നുബുവ്വത്ത് വാദത്തെയും ഞങ്ങള്‍ അറബിക്കടലില്‍ വലിച്ചെറിയുന്നു (തക്ബീര്‍ ). ആരും സംശയിക്കണ്ട.

മാന്യസുഹൃത്തുക്കള്‍ ചിന്തിക്കണം. ദീന്‍ അള്ളാഹു പരിപൂര്‍ണ്ണമാക്കിയിരിക്കെ പിന്നെ നുബുവ്വത്തിന്‍റെ ആവശ്യമുണ്ടോ?. എന്നിട്ടും ഉളുപ്പില്ലാത്ത ചില ആളുകള്‍ നബിയാണെന്നു വാദിച്ചു പ്രത്യക്ഷപ്പെടുന്നു. അവരെ പിന്‍പറ്റാന്‍ കുറെ ആളുകള്‍ മുതിരുകയും ചെയ്യുന്നത് അത്ഭുതകരമല്ലെ. മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനാണെന്നതിന് വേറേയും താല്‍പര്യമുണ്ട്. ദീന്‍ പൂര്‍ണ്ണമാക്കിയ പോലെ മുഹമ്മദ് നബിയിലൂടെ അള്ളാഹു അവതരിപ്പിച്ച ശരീഅത്ത് പരിപൂര്‍ണ്ണമായും ഖിയാമത്ത് വരെ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇത് അള്ളാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അടിത്തറയും ഇതാണ്. ഇപ്പോള്‍ അതില്‍ പുതിയ സിദ്ധാന്തങ്ങളോ ആശയങ്ങളോ കൂട്ടിച്ചേര്‍ക്കാന്‍ അള്ളാഹു അനുവദിക്കുന്നതല്ല. വേറൊരു കണ്ടുപിടുത്തത്തിനും ആവശ്യമില്ല. ീ വിശ്വാസം വളരെ സത്യമാണ്.

ഈ പശ്ചാതലത്തില്‍ ജമാഅത്തെ ഇസ്‍ലാമി എവിടെ എത്തിയിരിക്കുന്നു..? . ഇപ്പോള്‍ അത് എസ്.ഐ.ഒ ആയിരിക്കുന്നു. കുറച്ചുകൂടി കൂട്ടിയാല്‍ സിയോയിസ്റ്റ് ആയി (തക്ബീര്‍ ). അള്ളാഹു അവരെ കൊണ്ട് അവര്‍ക്കുതന്നെ ഒരു പേര് നല്‍കിയിരിക്കുന്നു. ലഅ‍്നത്താക്കപ്പെട്ട ഒരു പേര്. ആ പാര്‍ട്ടിയുടെ ഉദ്ഘാടനത്തില്‍ ഹൈദരാബാദില്‍ വച്ചു അബ്ദുല്‍ അഅ്ലാ മൌദൂദി പ്രസംഗിച്ചു. ആകെ മൈ ഏക് ബാത് ഹെ ഔര്‍ ദേ നാകര്‍ത്താഹും കെ ഫിഖ് ഔര്‍ കലാം കെ മസാഇന്‍മെ മേരാ ഏക് ഖാസ് മസ്‍ലത്ത്ഹെ ജിസ്കോ മൈനെ അപ്നെ ദാത്തി തഹ്ഖീഖിബാനാപര്‍ ഇഖ്തിയാര്‍ കിയാഹുംങ്ങേ.. അബുല്‍ അഅ്ലാ മൌദൂദി ജാഹിലാണ്. അദ്ദേഹം പ്രസ്താവിക്കുകയാണ്. എനിക്ക് അവസാനമായി ഒരു കാര്യം ഉണര്‍ത്താനുണ്ട്. ഖിഫ്ഖ് ഇല്‍മുല്‍ ഖലാം - അഖീദ ഇവയിലെല്ലാം എനിക്ക് പ്രത്യേക വഴിയുണ്ട്.ജിസ്കോ മൈനേ അപ്നാ... അത് ഞാന്‍ സ്വയം കണ്ടുപിടിച്ചതാണ്. നമ്മുടെ മുന്‍ഗാമികളായ മഹാന്മാര്‍ ചെയ്തതു അംഗീകരിക്കുകയല്ലാതെ ഇസ്‍ലാമില്‍ ഗവേഷണത്തിന് സ്ഥാനമില്ല. ബഹുമാനപ്പെട്ട സഹാബാക്കള്‍ ആരായിരുന്നു. അള്ളാഹു ഖുര്‍ആനില്‍ അവരെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അടിസ്ഥാന തത്വങ്ങള്‍ എത്ര വിലപ്പെട്ടതാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

മുഹമ്മദ് നബിയെ എന്തിനു നിയോഗിച്ചു എന്നു ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അള്ളാഹുവിന്‍റെ ആയത്തുകള്‍ ഓതികേള്‍പ്പിക്കുക നബി(സ) യുടെ ചുമതലയാണ്. ഓതികേള്‍പ്പിക്കുക മാത്രമല്ല, അതിന്‍റെ സാരാംശവും യഥാര്‍ത്ഥ ഉദ്ദേശവും സഹാബത്തിന് പഠിപ്പിച്ചുകൊടുക്കലും നബി(സ)യുടെ ഉത്തരവാദിത്തമായിരുന്നു. അശ്റഫുല്‍ ഖല്‍ഖ് നല്‍കിയ അര്‍ത്ഥങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും അപ്പുറത്ത് കടന്ന് ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പാടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിശ്വസിക്കുന്നു. ഇതാണ് യാഥാര്‍ത്ഥ വിശ്വാസമെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ആരെങ്കിലും പരിശുദ്ധ ഖുര്‍ആന്‍ സ്വയം വ്യാഖ്യാനിച്ചാല്‍ നരകത്തില്‍ അവന്‍ സീറ്റ് ബുക്ക് ചെയ്തു. മുതവാതിറായ നിലക്ക് മഹാന്മാരായ ഹദീസ് പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുള്ളതാണീ ഹദീസ്. ഞങ്ങളൊരിക്കലും അതു ചെയ്യുന്നതല്ല (തക്ബീര്‍ ) പരിശുദ്ധ ഖുര്‍ആന്‍ മലര്‍ത്തിവെച്ചു ഡിക്ഷണറി മുന്നില്‍ വെച്ചു ഭാഷാര്‍ത്ഥത്തില്‍ ഞങ്ങളൊരിക്കലും ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതല്ല (തക്ബീര്‍ ) ഞങ്ങളൊരിക്കലും അതനുവദിക്കുന്നതല്ല (തക്ബീര്‍ ) കേരളക്കരയില്‍ നിന്ന് ഈ സന്പ്രദായത്തെ ഇവിടെത്തെ മുജാഹിദിനെ ഈ സമ്മേളനത്തോടു കൂടി ഞങ്ങള്‍ അറബിക്കടലില്‍ തള്ളും. ഇന്‍ശാഅള്ളാ (തക്ബീര്‍ ) നിങ്ങളുടെ ഒരു വ്യാമോഹവും ഇവിടെ നടക്കില്ല. അതില്‍ സംശയവും വേണ്ട. (തക്ബീര്‍ )

അഹ്‍ലുസ്സലുന്നത്ത് ഇസ്‍ലാമിന്‍റെ യഥാര്‍ത്ഥ രൂപം

(ഇതിന്‍റെ ബാക്കി അടുത്ത പോസ്റ്റില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും)