സമസ്ത ബഹ്റൈന്‍ അഞ്ചാം വാര്‍ഷിക- ത്രിദിന പ്രഭാഷണ പരന്പര വെള്ളിയാഴ്ച മുതല്‍

ശൈഖുനാ മാണിയൂര്‍ ഉസ്താദ്, ഹാഫിള് കബീര്‍ ബാഖവി, ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി എന്നിവര്‍ പങ്കെടുക്കും

മനാമ: സമസ്ത ബഹ്റൈന്‍ -ഗുദൈബിയ ഘടകം സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരന്പര വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ ഇവിടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി സമസ്ത ബഹ്റൈനില്‍ നടത്തി വരുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയുടെ അഞ്ചാം വാര്‍ഷിക പ്രഭാഷണ പരന്പരയാണ് മാര്‍ച്ച് 31, ഏപ്രില്‍ 1, 3 (വെള്ളി, ശനി, തിങ്കള്‍) എന്നീ ദിവസങ്ങളിലായി നടക്കുന്നത്. 
ശൈഖുനാ മാണിയൂര്‍ ഉസ്താദ്, അല്‍ ഹാഫിള് കബീര്‍ ബാഖവി, അല്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി, അബ്ദുല്‍ ഫത്താഹ് ദാരിമി എന്നിവരും സ്വദേശി പ്രമുഖരും വിവിധ ദിവസങ്ങളിലായി പങ്കെടുത്ത് സംസാരിക്കും.
മാര്‍ച്ച് 31, വെള്ളിയാഴ്ച രാത്രി 7 മണിക്ക് അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, ഏപ്രില്‍ 1ന് ശനിയാഴ്ച രാത്രി 7 മണിക്ക് അല്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം എന്നിവര്‍ വിവിധ വിഷയങ്ങളിലായി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലാണ് പ്രഭാഷണം നടത്തുക. 
തുടര്‍ന്ന് സമാപന ദിവസമായ ഏപ്രില്‍ 3ന്(തിങ്കളാഴ്ച) രാത്രി 8.30ന് കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ വിപുലമായ പ്രാര്‍ത്ഥനാ സദസ്സും പ്രഭാഷണവും നടക്കും. 
പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ പണ്ഢിതനും സൂഫി വര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറിയുമായ ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും.


അദ്ധേഹത്തിന്‍റെ നസ്വീഹത്തിനോടൊപ്പം ജാമിഅ അസ്അദിയ്യ പ്രൊഫസറും പ്രമുഖ വാഗ്മിയുമായ അബ്ദുല്‍ ഫത്താഹ് ദാരിമിയുടെ പ്രഭാഷണവും നടക്കും.
പ്രഭാഷണ പരന്പരയുടെ ഉദ്ഘാടന വേദിയിലാണ് സ്വദേശി പ്രമുഖരും സമസ്ത കേന്ദ്ര-ഏരിയാ നേതാക്കളും പങ്കെടുക്കുന്നത്.


സമകാലിക വിഷയങ്ങളിലുള്ള ഉത്ബോധനത്തോടൊപ്പം ബഹ്റൈനിലും നാട്ടിലും പ്രവാസി മലയാളികള്‍ക്കു വേണ്ടിയുള്ള വിവിധ ജീവ കാരുണ്യ പദ്ധതികളും ത്രിദിന പ്രഭാഷണ പരമ്പരയുടെ ലക്ഷ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. 


കഴിഞ്ഞ വാര്‍ഷിക പ്രഭാഷണ വേദികളില്‍ നിന്നും സ്വരൂപിച്ച ഫണ്ടു ഉപയോഗിച്ച് 100 പേര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം, നിര്‍ധനരും പ്രായാധിക്യവുമുള്ള 35 പേര്‍ക്ക് ഉംറ സര്‍വ്വീസ്, എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിലുള്‍പ്പെടുത്തിയ രോഗികളുടെ ചികിത്സാ ചിലവ് തുടങ്ങിയവ നടത്താന്‍ കഴിഞ്ഞതായു സംഘാടകര്‍ അറിയിച്ചു. ഇത്തരം ജീവ കാരുണ്യ-സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന സുപ്രധാനമായ 5 ജീവകാരുണ്ണ്യ പദ്ധതികളുടെ പ്രഖ്യാപനവും പ്രഭാഷണ വേദിയില്‍ വെച്ച് നടക്കുമെന്നും അവര്‍ വ്യക്തമാക്കി. 


ത്രിദിന പ്രഭാഷണ പരമ്പരയുടെ വിജയത്തിന് വേണ്ടി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അന്‍സാര്‍ അന്‍വരി കൊല്ലം, ഹാരിസ് മാട്ടൂല്‍, എസ്.എം. അബ്ദുല്‍ വാഹിദ്, എസ്.വി.ജലീല്‍ സാഹിബ് എന്നിവര്‍ രക്ഷാധികാരികളും അബൂബക്കര്‍ ഹാജി(ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ മാട്ടൂല്‍(കണ്‍വീനര്‍), ശിഹാബ് അറഫ(ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.


ബഹ്റൈനില്‍ വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള സുന്നി ജമാഅത്തിന്‍റെ 15 ഓളം ഏരിയ കമ്മറ്റികള്‍ കേന്ദ്രീകരിച്ച് ബഹ്റൈനിലുടനീളം പള്ളികളിലും സമസ്ത മദ്രസകളിലും വിവിധ പ്രചരണ പരിപാടികളും സന്ദേശ പ്രചരണവും അടുത്ത ദിവസങ്ങളില്‍ നടക്കും.


കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രമുഖ പ്രഭാഷകരും പണ്ഢിതരും സംബന്ധിക്കുന്ന പ്രഭാഷണ പരമ്പരയില്‍ സംബന്ധിക്കാന്‍ ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നതിനാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളോടു കൂടെയുള്ള സദസ്സും, സദസ്സിന്‍റെ എല്ലാ ഭാഗത്തു നിന്നും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൗകര്യമുള്ള ഡിസ്പ്ലെ സിസ്റ്റ വും സജ്ജീകരിക്കും.


2013 മാര്‍ച്ച് 29ന് പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഹാഫിള് അഹ് മദ് കബീര്‍ ബാഖവിയുടെ ത്രിദിന പ്രഭാഷണ പരമ്പരയോടു കൂടിയാണ് സമസ്ത ഗുദൈബിയ ഏരിയാ കമ്മറ്റിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടികള്‍ ആരംഭിച്ചത്. 


തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും ശ്രദ്ധേയമായ വിഷയങ്ങളില്‍ കബീര്‍ ബാഖവി യുടെ പ്രഭാഷണം നടന്നു വരുന്നു. ഈ വര്‍ഷം "സത്യപാത" എന്ന വിഷയത്തിലാണ് അദ്ധേഹം പ്രഭാഷണം നടത്തുന്നതെന്നും സംഘാടകര്‍ അറിയിച്ചു. 


പ്രൗഢമായ വിഷയാവതരണത്തോടൊപ്പം അഭിനവ സാഹചര്യങ്ങളില്‍ പ്രവാസികള്‍ ഉള്‍ക്കൊള്ളേണ്ട സുപ്രധാന കാര്യങ്ങളും ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളും ആഘര്‍ഷണീയമായ ശൈലിയില്‍ അവതരിപ്പിക്കുന്നതും വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി വിശദീകരിക്കുന്നതും ബാഖവിയുടെ പ്രഭാഷണത്തിന്‍റെ പ്രത്യേകതയാണ്. സമസ്ത കൊല്ലം ജില്ലാ ജന.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് ബാഖവി ബഹ്റൈനില്‍ പൊതു പ്രഭാഷണത്തിനെത്തുന്നത്.
പ്രതിദിനം യൂടൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ബാഖവിയുടെ പ്രഭാഷണത്തിന് ഏറെ ശ്രോതാക്കളുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ബഹ്റൈനിലെത്തുന്ന അദ്ധേഹത്തെ നേരില്‍ കാണാനും കേള്‍ക്കാനും കാത്തിരിക്കുന്ന ശ്രോതാക്കള്‍ നിരവധിയാണെന്നും ജാതി-മത-സംഘടനാ വ്യത്യാസമില്ലാതെ നന്മയുടെ പ്രഭാഷണം ശ്രവിക്കാനും ശൈഖുനാ മാണിയൂര്‍ ഉസ്താദ് അടക്കമുള്ള പ്രമുഖരുടെ പ്രാര്‍ത്ഥനയില്‍ പങ്കാളികളാകാനും എല്ലാവരെയും ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.


ഗുദൈബിയയിലെ സമസ്ത മദ്റസയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറസാഖ് നദ് വി കണ്ണൂര്‍, സംഘാടകരായ അശ്റഫ് കാട്ടില്‍ പീടിക, അബ്ദുറഹ് മാന്‍ മാട്ടൂല്‍, സനാഫ് റഹ് മാന്‍, ഉസ്മാന്‍ ടിപി, താജുദ്ധീന്‍ മുണ്ടേരി, ശിഹാബ് അറഫ, സഈദ് ഇരിങ്ങല്‍, ഹാരിസ് പഴയങ്ങാടി, ജബ്ബാര്‍ മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.