ബീഹാര്‍ മുസ്‌ലിംകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വോട്ടു ബാങ്ക്‌: നഈം അക്തര്‍

മലപ്പുറം: സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും കേവലം വോട്ടു ബാങ്കായിട്ടാണ്‌ ബീഹാര്‍ മുസ്‌ലിംകളെ കാണുന്നതെന്ന്‌ ബീഹാര്‍ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ നഈം അക്‌തര്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മീറ്റ്‌ ദ ലീഡേഴ്‌സ്‌ പ്രോഗ്രാം സീരീസിന്റെ രണ്ടാം ഘട്ടം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു കാലത്തെ വാഗ്‌ദാനങ്ങള്‍ വിഴുങ്ങുന്നതില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരസ്‌പരം മത്സരിച്ചു കൊണ്ടിരിക്കുകയാണ്‌. രാഷ്‌ട്രീയ ഐക്യബോധത്തിലൂടെ ശക്തിയാര്‍ജിച്ച കേരള മുസ്‌ലിംകള്‍ ബീഹാര്‍ ജനതക്ക്‌ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം ഏറെ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്‌. ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ സാമൂഹികമായ കഷ്‌ടതകള്‍ അനുഭവിക്കുമ്പോള്‍ കേരള മുസ്‌ലിംകള്‍ ഏറെ അനുഗ്രഹീതമായ അവസ്ഥയിലാണ്‌. ബീഹാറില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ മുസ്‌ലിംകളെ അവഗണിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുസ്‌ലിംകള്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ബീഹാര്‍ മാറിയിരിക്കുന്നു.
2001-ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 16 ശതമാനം വരുന്ന മുസ്‌ലിംകളില്‍ പകുതിയിലേറെയും ദാരിദ്ര്യ രേഖക്കു താഴെയാണ്‌. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 36 ശതമാനം മുസ്‌ലിംകള്‍ക്കു മാത്രമാണ്‌ അക്ഷരജ്ഞാനമുള്ളത്‌. മുസ്‌ലിം ജനസംഖ്യയുടെ 85 ശതമാനവും ജീവിക്കുന്നത്‌ ഗ്രാമപ്രദേശങ്ങളിലാണ്‌. അന്യസംസ്ഥാന കുടിയേറ്റവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്‌.
ചടങ്ങില്‍ ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. യു.ശാഫി ഹാജി, പ്രൊഫ.കെ.സി മുഹമ്മദ്‌ ബാഖവി, മുസ്‌തഖീം ഫൈസി ബീഹാര്‍, താരിഖ്‌ അന്‍വര്‍ മിസ്‌ബാഹി, ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, റഫീഖ്‌ ഹുദവി കോലാര്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ സ്വാഗതവും എ.പി മുസ്‌തഫ ഹുദവി അരൂര്‍ നന്ദിയും പറഞ്ഞു.