Pages

ഹജ്ജ്: ലക്ഷദ്വീപ് സംഘം ഇന്നെത്തും; വിശുദ്ധ ഭൂമിയില്‍ മൂന്നുപേര്‍ മരിച്ചു

ജിദ്ദ: ഇന്ത്യയില്‍നിന്ന് ഇതുവരെ 30,177 ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലും എത്തിയതായി അധികൃതര്‍ അറിയിച്ചു. 1,829 പേരാണ് മക്കയിലുള്ളത്. ശേഷിച്ചവര്‍ മദീനയിലാണ് തങ്ങുന്നത്. ഏതാനും ദിവസം ഇവിടെ തങ്ങിയ ശേഷം റോഡ്, റെയില്‍ മാര്‍ഗം ഇവര്‍ മക്കയിലെത്തും.
ഇതിനിടെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ ഇതുവരെ മക്കയിലും മദീനയിലുമായി മരണപ്പെട്ടതായി ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് കോണ്‍സുലേറ്റ് അറിയിച്ചു. ഫാറൂഖി ഹുസൈന്‍ എന്ന 70കാരനാണ് മരിച്ചവരില്‍ ഒരാള്‍. മറ്റുള്ളവരുടെ പേരുവിവരം വ്യക്തമായിട്ടില്ല. മരിച്ചവരില്‍ രണ്ടുപേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും ഒരാള്‍ സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍ മുഖേനയും എത്തിയതാണെന്ന് ഹജ്ജ് കോണ്‍സുലേറ്റില്‍നിന്ന് അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷക്കായി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി കോണ്‍സുലേറ്റ് കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപ് സംഘം ഇന്നെത്തും; 7204 തീര്‍ഥാടകര്‍ യാത്രയായി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് പുറപ്പെടുന്ന ലക്ഷദ്വീപില്‍നിന്നുള്ള സംഘം ചൊവ്വാഴ്ച ക്യാമ്പിലെത്തും. 302 പേരാണ് സംഘത്തിലുള്ളത്. ഇവര്‍ ബുധനാഴ്ച യാത്രയാകും.
ലക്ഷദ്വീപില്‍നിന്നുള്ള ആദ്യസംഘം കഴിഞ്ഞ വെള്ളിയാഴ്ച ബേപ്പൂരില്‍ കപ്പലിറങ്ങിയിരുന്നു.
മാഹിയില്‍നിന്നുള്ള തീര്‍ഥാടകര്‍ ചൊവ്വാഴ്ച ഹജ്ജിന് പുറപ്പെടും. സംഘം തിങ്കളാഴ്ച ഹജ്ജ്ക്യാമ്പിലെത്തിയിട്ടുണ്ട്. 11.10ന് പുറപ്പെടുന്ന വിമാനത്തിലാണ് സംഘം യാത്രയാവുക.
12 ദിവസമായി തുടരുന്ന സംസ്ഥാന ഹജ്ജ്ക്യാമ്പ് മുഖേന 7204 തീര്‍ഥാടകര്‍ ഹജ്ജിന് പുറപ്പെട്ടു. തിങ്കളാഴ്ച 300 പേര്‍ യാത്രയായി.