Pages

കോവിഡ് മരണം; സംസ്‌കാര ചടങ്ങുകളില്‍ ഇളവ് സമസ്തയുടെ ഇടപെടല്‍ മൂലം

ചേളാരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീടുകളില്‍ വെച്ച് പരിമിതമായ മതാചാരം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇടപെടല്‍ മൂലം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നേതാക്കളെ വിളിച്ച് ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നു.

2021 ജൂണ്‍ 18 ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി എസ്.വൈ.എസ് നേതാക്കളായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും കെ.മോയിന്‍കുട്ടി മാസ്റ്ററും നടത്തിയ ചര്‍ച്ചയിലും സമസ്ത പ്രസിഡണ്ടിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നിവേദനത്തിന്മേല്‍ അനുകൂല നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സമസ്തയുടെ ആവശ്യം പരിഗണിച്ച് കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതശരീരം മതാചാര പ്രകാരം സംസ്‌കാരിക്കാന്‍ നിയമത്തില്‍ ഇളവ് നല്‍കിയ നടപടി അഭിനന്ദനാര്‍ഹമാണെന്നും, വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് പള്ളികളില്‍ മിനിമം 40 പേര്‍ക്ക് അനുമതി നല്‍കി പ്രത്യേകം ഇളവുകള്‍ അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari